താൾ:Ramarajabahadoor.djvu/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാവിത്രി: "അങ്ങേ സഹോദരിയാക്കി സുൽത്താൻ തിരുമനസ്സുകൊണ്ട് എന്നെ ഇവിടെ പാർപ്പിച്ചിരിക്കുന്നു."

ഫ്ട്ടിഫൈദർ: "ഹോഹോ! എന്തു ശുചിത്വം! മനുഷ്യരെല്ലാം സഹോദര സഹോദരികൾ! എന്നല്ലാ, കല്പനകളിൽ ലിംഗഭേദം എന്ന ഉപാധി എന്നുമുതൽ? നമ്മുടെ മഹിഷീസ്ഥാനം നിങ്ങടെ രാജ്യത്തിന്റെ രാജ്ഞിത്വമാണെന്നുകൂടി അറിയുക."

സാവിത്രി: "ആ സ്ഥാനം ആഗ്രഹിപ്പാൻ എനിക്കവകാശമില്ല. ഞാൻ മറ്റൊരുവന്റെ കളത്രമായി ഹൃദയത്താൽ അർപ്പിക്കപ്പെട്ടുപോയി."

ഫ്ട്ടിഹൈദർ: "ഛട്ട് ടിപ്പുസുൽത്താൻ ബഹദൂറിന്റെ പുത്രൻ വിവാഹത്തിന് അപേഷിക്കുമ്പോൾ മത്സരക്കാരനായി ഒരന്യന്റെ പേർ പറയുന്നതു ദുര!"

സാവിത്രി: "അല്ല. അന്യനെന്നു പറഞ്ഞാൽ പോരാ, നിബികാലം മുതൽ മഹത്ത്വംകൊണ്ട് ഉന്നതസ്ഥാനമാർന്ന ഒരു കുടുംബത്തിലെ അംഗമാണ്. ഒരു പ്രസിദ്ധന്റെ രണ്ടാം തലമുറക്കാരൻ മാത്രമല്ല."

ഫ്ട്ടിഹൈദർ: "എന്തു പറയുന്നു? രാജസന്താനങ്ങളുടെ തലമുറ കണക്കാക്കുന്നതു മറുതലയാണ്. തല പോക്കിക്കുന്ന രാജദ്രോഹം!"

സാവിത്രി: (പുഞ്ചിരിയോട്) "ഞാൻ രാജദ്രോഹത്തിനു ശിക്ഷിക്കപ്പെട്ട ഒരു വംശത്തിലെ അവശിഷ്ടസന്താനമാണ്."

ഫ്ട്ടിഹൈദരുടെ കഠാര അതിന്റെ ഉറയിൽനിന്നു പുറത്തായി. അതു കണ്ടു പല്ലുകൾ കാട്ടിത്തന്നെ ചിരിച്ചുതുടങ്ങിയ സാവിത്രിയുടെ മുഷ്ടിയിൽ അതിലും ഭയങ്കരതരമായുള്ള ഒരു കഠാര ആ സന്ധ്യാസമയത്തും ഒരു വജ്രശലാക എന്നപോലെ തിളങ്ങി.

ഫ്ട്ടിഹൈദർ: "ആഹാ! സ്വൈരിണീ! നീ ഈ ആയുധം മോഷ്ടിച്ചതല്ലേ? അതു നിന്റെ മനോഹരാംഗുലികളെ വിരൂപമാക്കും. ദൂരത്തെറിയുക."

സാവിത്രി: "ധർമ്മനിഷ്ഠനായ മഹാപ്രഭു അജിതസിംഹരാജാവ് ഈ ആയുധം ധരിച്ചുകൊള്ളുവാൻ എന്നോടുപദേശിച്ചുതന്നതാണ്. രാജകുമാരാ, ആ 'സ്വൈരിണീ' പദം അങ്ങേ പുരുഷത്വത്തെ എത്രത്തോളം താഴ്ത്തുന്നു എന്നറിയുന്നോ? നീചമായുള്ള ഭർത്സനം ഭർത്സകനെ നീചനിലയിലാക്കും. അങ്ങ് അങ്ങേടെ വേദഗ്രന്ഥം നല്ലവണ്ണം അധ്യയനം ചെയ്യുക. അപ്പോൾ ചില സൽപാഠങ്ങൾ സിദ്ധമാകും."

രാജകുമാരൻ കഠാരയോടുകൂടി പരിഭവക്ഷോഭത്തിന്റെ ശാന്തിക്കായി പുരോഗമനം ആരംഭിച്ചു.

സാവിത്രി: "രാജകുമാരാ, ക്ഷമിച്ചു കേൾക്കുക. അങ്ങ് ആയുധവിദഗ്ദ്ധൻ. ഞാൻ സമാന്യബാലിക എന്നു ഭ്രമിച്ചു നേർക്കരുത്. എന്റെ ദത്തുമാതുലൻ വഞ്ചിരാജ്യസേനാനിയായിരുന്നു. അച്ഛന്റെ പൂർവ്വികപരമ്പരകളും ഒരു രാജകുടുംബത്തെ ആശ്രയിച്ചു തത്തുല്യസ്ഥാനങ്ങൾ വഹിച്ചിരുന്നു. എന്റെ ബാല്യവിഹാരം ആയുധക്കളരിയിൽ. ഇങ്ങോട്ടു താക്കിയാൽ അങ്ങോട്ടു കൊണ്ടുപോയേക്കും. അസ്ത്രീത്വം എന്ന് ഇതിനെ പരി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/388&oldid=168247" എന്ന താളിൽനിന്ന് ശേഖരിച്ചത്