താൾ:Ramarajabahadoor.djvu/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താമസിച്ചത്. അരുളപ്പാടുകളുടെ നിസ്തന്ദോർജ്ജിതത്താൽ നിയന്ത്രിതനായ അടിയൻ, ചാരവൃത്തിയും യഥാശക്യം സാധിച്ചു."

സിംഹാസനത്തിലുണ്ടായിരുന്ന ഒരു രത്നവലയം സുൽത്താന്റെ അപാംഗവിക്ഷേപം അനുസരിച്ച് ജാനുക്കളിന്മേൽ നമസ്കാരം ചെയ്ത അജിതസിംഹന്റെ ഹസ്തത്തിൽ സംഘടിതമായി.

ഈ സന്ദർഭത്തിൽ ഒരു സേവകൻ കൂടാരത്തിന്റെ മുമ്പിലെത്തി മുട്ടുകൾ കുത്തിയും ഭൂമിതൊട്ടു പലവുരു സലാംചെയ്തും സുൽത്താന്റെ തിരുമുഖത്തിൽനിന്നു പ്രക്ഷേപിതമാകുന്ന ചോദ്യമൗക്തികങ്ങളെ പെറുക്കാൻ കംബളം നോക്കി സ്ഥിതനായി. സുൽത്താന്റെ നേത്രാഞ്ചലത്താൽ ആജ്ഞാപിതനായ അജിതസിംഹൻ, ആഗതനായ സേവകൻ ധരിപ്പിക്കാൻ തുടങ്ങുന്ന വൃത്താന്തം ​എന്തെന്നു ചോദിച്ചു. ശ്രീരംഗപട്ടണത്തിൽനിന്നു വ്യാപാരിയുടെ വേഷത്തിൽ യാത്രയാക്കപ്പെട്ട കാളിപ്രഭാവഭട്ടസ്വാമികൾ തിരുവുള്ളം കാത്തുനില്ക്കുന്നു എന്ന് സേവകൻ ധരിപ്പിച്ചു. ദക്ഷന്റെ ദുർമ്മദപ്രവർത്തനത്തെ ഭൂതഗണങ്ങളുടെ വിലാപങ്ങളിൽനിന്നു ഗ്രഹിച്ച സംഹാരമൂർത്തിയെപ്പോലെ, സുൽത്താൻ ആ മഹാരാമത്തെ സർവ്വോന്മൂലനംചെയ്‌വാനുള്ള വ്യാഘ്രനൃത്തം തുടങ്ങി. അജിതസിംഹൻ അകമ്പിതശരീരനായി കൂടാരത്തിന്റെ ഒരു കോണിലോട്ടു നീങ്ങി, തന്നെക്കാൾ വിശ്വസനീയനായി ആദരിക്കപ്പെട്ട ആ ബ്രാഹ്മണവര്യൻ രാജപ്രസാദസോപാനത്തിൽനിന്ന് അധഃപതിതനാവാനുള്ള കാരണം അറിവാനുള്ള ഉത്കണ്ഠയോടെ കാത്തുനിന്നു.

ടിപ്പുസുൽത്താൻ: "ചൈത്താന്റെ തീക്കുഴിയിൽ എത്തിക്കാനുള്ള തൂക്കുകയർ തയാറായില്ലേ? കൈതവം, വഞ്ചന, ദ്രവ്യാഗ്രഹം - ഹാ! ഹാ! നരകം കാട്ടുന്ന സമസ്തപാപവും മൂർത്തീകരിച്ച ആ കഴുകന്റെ ദുർമ്മരണക്കളി നമ്മുടെ വത്സന്മാരായ ഭടജനങ്ങൾ കണ്ടു രസിക്കട്ടെ. പോ! പൊക്കവും ഘനവും കൂടിയതായ ഒരു മരക്കൊമ്പു പുൽക്കുടിലിൽ പതുങ്ങി ചതിക്കടിക്ക് ഒതുങ്ങിയ സർപ്പത്തെ ഊഞ്ഞോലാടിക്കാൻ കണ്ടുപിടിക്കട്ടെ."

ഈ ആജ്ഞ കേട്ട് സേവകൻ എ​ഴുന്നേറ്റു. ടിപ്പുവിന്റെ രോഷാവേശം ഇങ്ങനെ പ്രവഹിച്ചു. "അരേ മൂർഖാ! നിൽക്ക്. ആ ദ്രോഹി - വഞ്ചകൻ - തൻകാര്യക്കാരൻ - തക്കിടിനിറഞ്ഞ മൺഭരണി, ഇതാ നീ നില്ക്കുന്നെടത്ത് എത്തുമ്പോൾ ഒരു ചീന്തുതുണിയിൽ വാരിക്കൊണ്ടുപോകാവുന്നവണ്ണം തകർന്നിരിക്കണം. ഗച്‌ഛ!"

സേവകൻ മണ്ടി. പരിസരവാസികൾ സ്തബ്ധവൃത്തികളായി. വത്സനായ ശ്രീഹനുമാനിൽ അശനിപാതം ഉണ്ടായ അവസരത്തിലെന്നപോലെ പവനദേവൻ സ്തംഭിക്കുകയും ആ സ്തബ്ധത സമീപസ്ഥമായ മഹാദേവക്ഷേത്രത്തിൽക്കൂടി വ്യാപിക്കുകയും ചെയ്തു. ആ വിശുദ്ധസങ്കേതത്തിൽനിന്നു പുറപ്പെട്ട ഒരു ഘണ്ടാക്വണിതം സുൽത്താന്റെ കോപരസപ്രകടനത്തെ വികലപ്പെടുത്തുകയാൽ ആ ക്ഷേത്രകർമ്മങ്ങൾ ഒരു ആജ്ഞാച്ചീറ്റത്താൽ പ്രതിബന്ധിക്കപ്പെട്ടു. തന്റെ കഠാര ഊരി അതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/326&oldid=168179" എന്ന താളിൽനിന്ന് ശേഖരിച്ചത്