താൾ:Ramarajabahadoor.djvu/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധ്രുവയുഗ്മാന്തരത്തെ തെളിയിക്കുന്നു. പ്രണയം ആബ്രഹ്മകീടം സാക്ഷിത്വത്തോടുകൂടിയുള്ള ഏകീകരണക്രിയയാൽ സമുദ്വ്യാപിക്കപ്പെട്ട് ആമുഷ്മികപ്രശാന്തതയെയും സമാർജ്ജിക്കുന്നു. കാമപ്രകടനങ്ങൾ വ്യവസായരീതിയിലുള്ള ലാഭനഷ്ടപരിഗണനങ്ങളാൽ നീതമായി, സുഖദുഃഖസമ്മിശ്രമായ ഐഹികവ്യാപാരങ്ങളോടെ പര്യവസാനിക്കുന്നു.

കല്ലറയ്ക്കൽപിള്ള തന്റെ കർഷകവ്യവസായങ്ങളിൽ 'ലാഭ'ത്തിനു പ്രാധാന്യം കൊടുത്തുവന്നിരുന്ന ഒരു അർത്ഥശാസ്ത്രജ്ഞനായിരുന്നു; കപടബുദ്ധിയല്ലെങ്കിലും താൻ സംബന്ധിക്കുന്നതായ ക്രയവിക്രയങ്ങളുടെ പര്യവസാനം തന്റെ ഗൃഹൈശ്വര്യത്തെ പോഷിപ്പിക്കുമെന്നു കണ്ടില്ലെങ്കിൽ, ആ വ്യാപാരങ്ങളിൽനിന്നു നിസ്സംശയം പിന്മാറിക്കളയുന്ന കാര്യസ്ഥാനമായിരുന്നു. സ്വഭൃത്യന്മാരുടെ പ്രേരണയാൽ ദേവകിഅമ്മയോടുള്ള പരിചയം ആരംഭിച്ചതുമുതൽ ആ കന്യകയുടെ പരിഗ്രഹണം പരിസരദേശവാസികൾക്കുതന്നെ അസൂയാപാത്രമാക്കിത്തീർക്കുമെന്ന് അദ്ദേഹം അനുമാനിച്ചു. അലങ്കരിച്ചുള്ള ദേവീബിംബങ്ങളിലും കാണുന്നില്ലാത്ത അംഗമോഹനതയും പഞ്ചവർണ്ണക്കിളികളുടെ മൃദുഭാഷണവും ഗൃഹത്തിൽ അതിനെ ആരാഞ്ഞു മണ്ടിത്തിരിയുന്ന പശുവിന്റെ സൗശീല്യവും തന്റെ വ്യാപാരപ്രദേശങ്ങളിൽ ഗീർവാണവാണിയായി ധ്വനിക്കുന്ന ഭാഷാധാടിയും, ചേർന്നുള്ള ആ കന്യക തന്റെ പ്രാധാന്യത്തെ ഉത്തരോത്തരം ഉന്നതമാക്കുമെന്നുള്ള ആലോചനകൂടി അദ്ദേഹത്തിന്റെ അനുരംഗകന്ദത്തിൻകീഴ് അടിഞ്ഞുകൂടി ഇങ്ങനെ മുളച്ചു, മറ്റു പുരുഷനെ കണ്ടിട്ടില്ലാത്ത കന്യകയുടെ സാധുതയാൽ വളർന്ന്, പെരിഞ്ചക്കോടന്റെ ഒടുവിലത്തെ യാത്രയിലെ അഭിപ്രായകഥനങ്ങളിൽ തഴച്ചിട്ടുള്ള അനുരാഗത്തിന് അധീനനായ കല്ലറയ്ക്കൽ പിള്ളയ്ക്ക് അർജ്ജുനസന്യാസിയുടെ രീതിയിൽ പെരിഞ്ചക്കോടന്റെ അർദ്ധലോകമായ കന്യകയോട് ഏകാന്തസംഭാഷണത്തിനുള്ള സ്വാതന്ത്ര്യലബ്ധി ഉണ്ടായപ്പോൾ, പ്രണയകലാശത്തിന്റെ അനന്തരച്ചുവടുകളിലുള്ള അനഭിജ്ഞതയാൽ അദ്ദേഹം ഒട്ടേറെ കുഴങ്ങി. പൗരാണികാനുമതമായ ഒരു അപഹരണകർമ്മം തന്നെ അനുഷ്ഠിച്ചാൽ പക്ഷേ, സംഭാവ്യമാകുന്ന സമരത്തിൽ രാജാധികാരം തന്നെ രക്ഷിക്കുമെന്ന് അദ്ദേഹം ധൈര്യപ്പെട്ടു എങ്കിലും രാജാധികാരപ്രതിനിധിയായി ആ ഭവനഭരണം താൻ വഹിക്കുന്നതിനിടയിൽ സ്വേച്ഛാപരമായ ഒരു അവിഹിതകർമ്മത്തെ അനുഷ്ഠിച്ചു, ധർമ്മപരായണനായ മഹാരാജാവിന്രെ പ്രസാദത്തെ പ്രദ്വേഷത്തിൽ പരിണമിപ്പിച്ചാൽ, തന്റെ ഗൃഹപ്രാധാന്യംതന്നെ നഷ്ടമായിത്തീർന്നേക്കാമെന്ന് അദ്ദേഹം ഭയപ്പെട്ടു. പ്രണയത്തിൽ വീരധർമ്മത്തെ തുടരുന്നതായാൽ, ഭവിഷ്യൽഫലങ്ങളെ പരിഗണിക്കാതെ ഇംഗിതാപ്തിക്കു സ്വസർവസ്വത്തെയും ബലികഴിപ്പാൻ സന്നദ്ധനാകേണ്ടതാണെന്നുള്ള ധർമ്മം ആ കർഷകപ്രധാൻ ഗ്രഹിച്ചിരുന്നില്ല. അദ്ദേഹം സ്വന്തം ഗൃഹപ്രാധാന്യംതന്നെ ഭൃത്യഗണത്തെക്കൊണ്ടു നിർവ്വഹിപ്പിച്ച്, ആദായങ്ങളെ പത്താഴങ്ങളിലും കല്ലറകളിലും അവയുടെ താക്കോലുകളെ ആരുമറിയാതുള്ള ഉത്തരപ്പോതുകളിലും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/228&oldid=168070" എന്ന താളിൽനിന്ന് ശേഖരിച്ചത്