താൾ:Ramarajabahadoor.djvu/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം പതിനേഴ്

"അത്ഭുതഗാത്രയെ നീളെത്തിരഞ്ഞിങ്ങു
മുപ്പതു നാളിനകത്തു വന്നീടണം"


ഒരു രാത്രിയിലെ സുഖനിദ്ര കിട്ടിയപ്പോൾ ആശാൻ ഭൂധൂളികൊണ്ടു ശോണമായിത്തീർന്നിട്ടുള്ള വസ്ത്രങ്ങൾ ധരിച്ച് അസ്തമയദിവാകരന്റെ വൃദ്ധദ്യുതിയോടെ സരസ്തടത്തോടു ചേർന്ന പൂർവ്വാദ്രിയിൽ ഉദയം ചെയ്തു. സാവിത്രിയും കുറുങ്ങോടനും തന്റെ ഉപദേഷ്ടാക്കളായ ബന്ധുക്കളും ഉൾപ്പെട്ടുള്ള ലോകം, തന്റെ നിയന്ത്രണവും സഹകരണവും കൂടാതെ 'ദിനമപിരജനീ' ക്രമത്തിൽ പരിവർത്തനം ചെയ്യട്ടെ എന്നുള്ള വൈരാഗ്യശാഠ്യത്തോടെ ആശാൻ ദ്രോഹബുദ്ധികളല്ലാത്തവരായ തരുക്കളോടു മാത്രം സൗഹാർദ്ദവാനായി അവർ വഹിക്കുന്ന ഫലദലസംഖ്യകളെ കണക്കാക്കി ചുറ്റിനടന്നു. തീവ്രമായ ഈ 'വനേഗൃഹത്വ' പ്രകടനത്തിലെ ലജ്ജാലാസ്യങ്ങൾ കാണികളായ ചില ഗൃഹസ്ഥന്മാരെ അനുകമ്പാർദ്രമനസ്കന്മാരാക്കി. വിവാഹമുടക്കത്താൽ ഉണ്ടായ ജാള്യത്തിനിടയിൽ കരപ്രമാണികളുംമറ്റും കാട്ടിപ്പോയ സാഹസത്തിന് അവർ ആശാനോടു ക്ഷമായാചനം ചെയ്തു. "എല്ലാത്തിനും ഈശ്വരൻ കൊടുക്കും" എന്നുള്ള ശാപവാക്കോടെ ആശാൻ കിഴക്കേനന്തിയത്തുഭവനത്തിന്റെ മുൻഭാഗത്തുള്ള തറയിലോട്ടു നീങ്ങി. സാക്ഷാൽ നന്തിയത്ത് എടത്തിലെ കാരണവരായ ധാർമ്മികപ്പെരുമാൾതന്നെ "പോന്നുവന്നു" നിവൃത്താഖിലകാമനായി നടമാടിക്കൊണ്ടിരുന്ന ആശാനെ സല്ക്കരിച്ചു പൂർവ്വസ്ഥിതിയിലുള്ള പ്രാധാന്യം അനുഷ്ഠിച്ചുകൊള്ളുവാൻ ധൈര്യപ്പെടുത്തി. കൊടന്തആശാൻ മുഖം കഴുകുന്നതിനുമുമ്പുതന്നെ പാചകശാലയുടെ മുൻതളത്തിൽ പത്മാസനം അവലംബിച്ചു സ്ഥിതിചെയ്തു പൂർവ്വരാത്രിയിലെ ഓദനശിഷ്ടങ്ങളെ ഊക്കുകഴിച്ചു.

ഈ ആഹുതികർമ്മം നിറവേറിക്കഴിഞ്ഞപ്പോൾ ആശാന്റെ ഉള്ളിലുള്ള ചാപല്യച്ചാത്തൻ "മുഞ്ച മുഞ്ച മാം" എന്നു നിലവിളികൂട്ടി. ആശാൻ തന്റെ വക്ത്രസാക്ഷകളെ നീക്കി. അയാളുടെ രസനാവേദിയിൽ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/184&oldid=168021" എന്ന താളിൽനിന്ന് ശേഖരിച്ചത്