താൾ:Ramarajabahadoor.djvu/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്പാന്തകലാപംപോലുള്ള ഗൗണ്ഡന്റെ വിഭ്രമാവേശം അവസാനിച്ചപ്പോൾ അയാൾ ദർശിച്ചത് ഇപ്രകാരമുള്ള അവസ്ഥാവ്യത്യാസങ്ങൾ ആയിരുന്നു. പാർവ്വത്യകാർ, മുന്നിലക്കാർ, ചേരുമനക്കാർ എന്നിവർ സമീപത്തുള്ള ആളുകളെ എല്ലാം വരുത്തി രാജാജ്ഞയാൽ ബഹുജനോപയോഗത്തിനായി ഒരു നീരാഴി തോണ്ടിത്തുടങ്ങിയിരിക്കുന്നു. ആ ധർമ്മോദ്യമത്തിൽ രാജപ്രാതിനിധ്യം വഹിച്ചു നിന്നിരുന്ന കുഞ്ചൈക്കുട്ടിപ്പിള്ളകാര്യക്കാർ ഹിന്ദുസ്ഥാനിയിൽ സ്വാഗതം പറവാനും കഴക്കൂട്ടം പ്രദേശത്തിന്റെ സ്ഥലപുരാണങ്ങൾ കേൾപ്പിപ്പാനും ഗൗണ്ഡവൃദ്ധന്റെ സമീപത്തോട്ടു നീങ്ങി. ആകാശവിധാനം വിച്ഛിന്നമായി നീലമലകളെത്തന്നെ വർഷിച്ച് ആ പിംഗളാക്ഷങ്ങളുടെ ദർശനത്തെ ഒരു തിമിരയവനികയാൽ പ്രതിബന്ധിച്ചു. ശ്രീരാമന്റെ ദിവ്യബാണങ്ങളാൽ വിച്ഛിന്നാംഗമായ കുംഭകർണ്ണമഹാവിഗ്രഹംപോലെ ഗൗണ്ഡൻ നിലത്തു വീണു വക്ത്രനാസാദ്വാരങ്ങളിൽക്കൂടി രക്തം പ്രസ്രവിപ്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/150&oldid=167984" എന്ന താളിൽനിന്ന് ശേഖരിച്ചത്