രാഘവനു മനസ്സിലായി. അവനെന്തു ചെയ്യാനാണു്. സഹായത്തിനു ധാരാളം ആളുകൾമറുകരയിൽ നിൽപ്പുണ്ട്. അവരിൽ ആർക്കും ഇവിടെ ചെന്നെത്താൻ കഴികയില്ല. മാധവന്റെ വയറ് നല്ലവണ്ണം വീർത്തിട്ടുണ്ടു്. ഒരിക്കൽ വെള്ളംകുടിച്ചു ചാകാറായ ഒരു ആട്ടിൻകുട്ടിയെ കിട്ടുആശാൻ ജീവിപ്പിച്ചവിധം രാഘവൻ കണ്ടിട്ടുണ്ടു്. ഏതാണ്ടു ആ വിധത്തിലൊക്കെ പ്രവർത്തിച്ചപ്പോൾ മാധവൻറെ മൂക്കിൽകൂടിയും വായിൽകൂടിയും വെള്ളം ധാരാളമായി പുറത്തേക്കുപോയി. മാധവനെ മലർത്തിക്കിടത്തി അവൻറെ രണ്ടു കൈകളും മേല്പോട്ടും കീഴ്പോട്ടും ആക്കി, ശ്വാസോച്ഛ്വാസം ഉണ്ടാക്കാൻ കഴിയുമോ എന്നു ശ്രമിക്കുനോക്കി. കുറെനേരം അങ്ങനെ ചെയ്തപ്പോൾ കൂർക്കം വലിക്കുന്ന മാതിരിയിൽ ഒരു ശ്വാസം പുറപ്പെടുന്നതുകേട്ടു. പിന്നെയും കുറെനേരം കൂടി അങ്ങനെ ചെയ്തു. ഏകദേശം അഞ്ചുമിനിറ്റു നേരത്തെ ശ്രമംകൊണ്ട് മാധവന്റെ ശ്വാസം ഒരുവിധം നേരെയാക്കി. പക്ഷേ അവനു തീരെ പ്രജ്ഞയുണ്ടായില്ല.
മണൽത്തിട്ടയിൽനിന്നു കരയ്ക്കു കയറുന്ന കാര്യം അസാദ്ധ്യം. മണൽത്തിട്ടയുടെ അരികിൽ കീഴുക്കാംതൂക്കായി നിൽക്കുന്ന പാറയ്ക്കു പത്താൾപൊക്കത്തിൽ കുറവില്ല. വീണ്ടും മറുകരയ്ക്കുതന്നെ നീന്തി എത്താമെന്നു വിചാരിച്ചാലും, കരയ്ക്കു കയറാൻ യാതൊരു നിർവ്വാഹവും ഇല്ല. രാഘവൻ കരയ്ക്കു നിന്നവരോടു കര കൂറെ സ്ഥലം ഇടിക്കുന്നതിനു പറഞ്ഞു. അപ്പോഴേക്കു നൂതനമായ വേറെയും ആളുകൾ വന്നുകൂടി. കൂട്ടത്തിൽ അണ്ണാവിയും കിട്ടുആശാനും ഉണ്ടായിരുന്നു. ആശാനെ കണ്ടപ്പോൾ രാഘവന്റെ ധൈര്യം വൎദ്ധിച്ചു. അണ്ണാവി പരിഭ്രമിച്ചു നിലവിളികൂട്ടി ആശാൻ അണ്ണാവിയെ സമാധാനപ്പെടുത്തി.