ആശാൻ ഒരു വെട്ടുകത്തിയുമെടുത്തു വെളിയിലിറങ്ങി. രാഘവൻ വിശ്രമത്തിനൊരുങ്ങാതെ, തോട്ടത്തിൽ ഇറങ്ങിനടന്നു തുടങ്ങി. കുടിലിനു തെക്കുവശം, ഇരുപതു ദണ്ഡ് സമചതുരം വീതം വരുന്ന മൂന്നുതട്ടുകളായി തിരിച്ചിട്ടുണ്ട്. മദ്ധ്യത്തിലുള്ള തട്ടാണ് പൂന്തോട്ടം. അതിന്റെ മദ്ധ്യത്തിൽ കൂടി തെക്കുവടക്കായും കിഴക്കുപടിഞ്ഞാറായും രണ്ടു വഴികൾ ഉണ്ടാക്കിയിട്ടുണ്ടു്. രണ്ടുവഴികളും സന്ധിക്കുന്നിടത്തു ഒരു തട്ടുപന്തൽ, മേച്ചിലില്ലാതെ, മുളകീറി വരിഞ്ഞു ഉണ്ടാക്കിയിരുന്നു. അതിന്റെ നാലുവശങ്ങളിലും ആർച്ചുകളുണ്ട് . ഈ പന്തലിലും ആർച്ചുകളിലും, അരിമുല്ലകളും കുടമുല്ലകളും പറ്റിപ്പടർന്നു കിടക്കുന്നു. പന്തലിന്റെ തറയിൽ വിരിച്ചു നിരപ്പാക്കിയിരുന്ന ആറ്റുമണലിൽ പൂക്കൾ കൊഴിഞ്ഞുവീണു് ചിതറിക്കിടപ്പുണ്ട്. ചുറ്റുമുള്ള തടങ്ങളിൽ റോസ, പിച്ചകം, ചെമ്പകം, ചേമന്തി മുതലായ പൂച്ചെടികൾ അതിഭംഗിയിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു. പന്തലിനു് അല്പം കിഴക്കായി ഒരു വലിയ വരമ്പുണ്ട്. അതിന്റെ കിഴക്കുവശമാണ് ആശാന്റെ മലക്കറിത്തോട്ടം. ചതുരാകൃതിയിൽ വളച്ചുകെട്ടി ഉണ്ടാക്കിയിട്ടുള്ള തട്ടുക