൨൪ മംഗളോദയം ഒന്നാമത്തവൾ : 'എനിക്ക് ആ സുധുക്കുട്ടിയെ വിചാരിക്കുമ്പോൾ വളരെ കഷ്ടം തോന്നുന്നു. പാവം! വളരെ രൂപലാവണ്യമുള്ള അവൾ പ്രാണനെപ്പോലെ സ്നേഹിക്കുന്ന ആൾ നാളെ മരിപ്പാൻപോകുന്നു എന്നോർക്കുമ്പോൾ ആരുടെ ഹൃദയമാണ് ഉരുകാത്തത് ?! അവൾക്ക് ഇത്ര ചെറുപ്പമായിരിക്കുന്നവസ്ഥക്ക് ഇതു വിചാരിക്കകൂടി വയ്യ. രണ്ടാൾക്കും വളരെ കാലം സുഖമായിരിക്കാമായിരുന്നു. എന്തുചെയ്യാം. ഈശ്വരകല്പിതം തടുക്കാവുന്നതല്ലല്ലോ?
രണ്ടാമത്തവൾ : 'നല്ല ലാവണ്യവതിയാണവൾ! എനിക്കവളെ കാണുന്നതേ വെറുപ്പാണ്: ചില സമയങ്ങളിൽ കാർ
പ്പിച്ചുതുപ്പാൻ കൂടി തോന്നും. ഞങ്ങൾ രണ്ടുപേരും ഒരു വീട്ടിൽ താമസിക്കുവാൻ തുടങ്ങിയതു മുതല്കേ എനിക്കവളെക്കണ്ടുകൂടാ. പക്ഷെ ഞാൻ ഏറ്റവും സ്നേഹിച്ചുപോന്നിരുന്ന റോബിൻസണ്ണിനെ അവൾ അവളുടെ അധീനത്തിലാക്കിയില്ലേ? പക്ഷെ അതുവേണ്ടിയിരുന്നില്ല എന്നവൾക്കിപ്പോൾ തോന്നുന്നുണ്ടാരിക്കും.'
എന്നുപറഞ്ഞു മെല്ലെ ഒന്നു ചിരിച്ചു. സിക്രട്ടരി ഈ ,സമയമെല്ലാം അനങ്ങാതെ ശ്വാസം അടക്കിപ്പിടിച്ച് അവർ പറയുന്നതു വളരെ ശ്രദ്ധവെച്ച് കേട്ടു
കൊണ്ടു നില്കുകയായിരുന്നു; സംഭാഷണം ഈ ഘട്ടത്തിലെത്തിയപ്പോൾ ,അവർ തനിക്കറിവാൻ ഏറ്റവും ആഗ്രഹമുള്ള കാര്യത്തെപ്പറ്റിയാണു സംസാരിക്കുന്നത് എന്നറിഞ്ഞതുകൊണ്ട് ഇനിയെന്താണ് പറയുന്നത് എന്ന കേൾപ്പാൻ അത്യുൽകണ്ഠയോടെ നിന്നു. അപ്പോഴേക്കു,
ഒന്നാമത്തവൾ : 'എന്ത് ? അവൾ റോബിൽസണ്ണിനെ അവൾക്കധീനനാക്കിയെന്നോ! അവൾക്കയാളെ വെറുപ്പും പു
ച്ഛവുമായിരുന്നല്ലോ.'
രണ്ടാമത്തവൾ : 'പുച്ഛമായിരുന്നുവെന്നോ! എന്നെ വളരെ സ്നേഹിച്ചുകൊണ്ടിരുന്ന അയാളെ ആദ്യം അവൾ അവൾ
ക്കധീനനാക്കി; പിന്നെ ഉപേക്ഷിക്കയും ചെയ്തു. അയാളെ അവൾക്കിഷ്ടമില്ലെന്നു അയാളുടെ മുഖത്തുനോക്കിത്തന്നെ പറഞ്ഞു. പക്ഷെ വിഡ്ഢിയായ അയാൾ മരിക്കുന്നവരെ അവളെത്തന്നെസ്നേഹിച്ചുകൊണ്ടിരുന്നു. നാളെയല്ലേ ഈ കേസിന്റെ കാര്യം മുഴുവൻ പുറത്താക്കുക. അപ്പോഴല്ലേ അവൾക്കു കാര്യമൊക്കെ മനസ്സിലാകയുള്ളു. നാളത്തെ ദിവസം അവൾ ജീവനോടുകൂടിയിരിക്കുന്ന കാലം മറക്കില്ല. അമ്പേ! നോക്കിക്കോട്ടെ!' എന്നു പറഞ്ഞ് ഉറക്കെ ഒന്നു ചിരിച്ചു. ആ ചിരിയിൽ അധികം പുച്ഛവും കോപവുമാണ് അടങ്ങിയിരുന്നത്.
ഒന്നാമത്തവൾ : 'ഇതു പറയുമ്പോഴത്തെ നിന്റെമാതിരി കണ്ടാൽ ആർക്കും ഭയമായിപ്പോകും.' രണ്ടാമത്തവൾ : 'അവളോട് എനിക്കുള്ള വെറുപ്പുനിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ നിങ്ങളുടെ മാതിരിയും ഇതുതന്നെ
യായിരുന്നു. ഞാൻ ആരെയെങ്കിലും ഭയപ്പെടുത്തീട്ടുണ്ടെങ്കിൽ ഇത് ഒടുവിലത്തേതാണ്. 'ഗ്രേ' മരിച്ചതിൽപിന്നെ അധികസമയം ഞാൻ ഈലോകത്തിലുണ്ടായിരിക്കയില്ല. ഞാൻ നാളെ ഒരു കാര്യം പുറത്തുപറവാൻ ഭാവമുണ്ട്. അതുഞാൻ പറയുന്നതിന്ന് അരമണിക്കൂറുമുമ്പു 'എൽസി' അറിഞ്ഞിരുന്നുവെങ്കിൽ അവളുടെ ഭാവി ഇപ്പോൾ തോന്നുന്നതിനേക്കാൾ എത്രയോ വ്യത്യാസപ്പെട്ടതായിരിക്കുമായിരുന്നു.
ഒന്നാമത്തവൾ : നിണക്കു ഭ്രാന്താണ്. ഇത്രയും കേട്ടപ്പോൾതന്നെ തൃപ്തിയായിട്ടാണെന്നു തോന്നുന്നു സിക്രട്ടരി അവിടെനിന്നിറങ്ങി വീട്ടിലേക്കു തി
രിച്ചു.
നേരംപ്രഭാതമായി 'ഗ്രേ'യിനെ തൂക്കിക്കൊല്ലുന്നതു കാണ്മാനുള്ള വ്യസനംകൊണ്ടെന്നപോലെ രാത്രിമുഴുവ
ൻ പ്രകാശിച്ചുകൊണ്ടിരുന്ന ചന്ദ്രൻപോയി മറഞ്ഞു. നീതിക്കു വിരോധമായ ഒരു ശിക്ഷകാണുന്നതിൽ ഏറ്റവും മടിയും വ്യസനവും ഉണ്ടെങ്കിലും തന്റെ നിത്യകൃത്യങ്ങൾക്കു വിഘനം വരുത്തരുതല്ലോ എന്നുവിചാരിച്ചു സൂര്യൻ മെല്ലെമെല്ലെ കിഴക്കുഭാഗത്തു വന്നു പൊന്തിത്തുടങ്ങി. നിത്യവേലകൊണ്ടു മാത്രം ഉപജീവനം കഴിച്ചുകൊണ്ടുവന്നിരുന്ന ആളുകൾ അവരവരുടെ പണിക്കുപോയിത്തുടങ്ങി. യാതൊരു പണിയുമില്ലാതെ അന്യന്മാരുടെ കാര്യത്തിൽ മാത്രം ശ്രദ്ധിവെച്ചുകൊണ്ടു നടക്കുന്ന കൂട്ടർ കൂട്ടംകൂടമായി ഗ്രേയിനെ തൂക്കിക്കൊ ല്ലുന്നതിലുള്ള അനീതിയെപ്പറ്റിയും സിക്രട്ടരിയുടെ നിർദ്ദയത്വത്തെക്കുറിച്ചും പ്രസംഗംച്ചുകൊണ്ട് എട്ടുമണിക്കുമുമ്പുതൂക്കുമരം നില്കുന്ന സ്ഥലത്തെത്തത്തക്കവണ്ണം നടന്നുതുടങ്ങി.
എട്ടുമണിക്ക് അല്പം മുമ്പായി വർത്തമാനക്കടലാസുകാരന്റെ ആപ്പീസ്സിന്റെ മുൻഭാഗത്തായി ഹോംസിക്രട്ടരി വേറെ രണ്ടാളുകളോടുകൂടി പാറാവുകാരനെ പ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു തുടങ്ങി. അവർ ഇടക്കിടക്കു വീടിന്റെ വാതിലിന്മേലേക്കു നോക്കിയിരുന്നതുകൊണ്ട് ആ വാതിൽ തുറക്കുവാൻ കാത്തുനില്കയാണോ എന്നു തോന്നും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.