താൾ:Kundalatha.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളെക്കുറിച്ചാണ് സംഭാഷണം ഉണ്ടായതു് എങ്കിൽ അദ്ദേഹം കുന്ദലതയോടു നേരിട്ടു ചോദിക്കും. അപ്പോൾ അവൾ വളരെ സങ്കോചത്തോടുകൂടീട്ടാണെങ്കിലും അക്ഷരവ്യക്തിയോടുകൂടി മിതമായി ഖണ്ഡിതമായ സമാധാനങ്ങൾ പറഞ്ഞു് യോഗീശ്വരനെ സന്തോഷിപ്പിക്കുകയും, രാമകിശോരനെ അത്യന്തം വിസ്മയിപ്പിക്കുകയും ചെയ്യും ഒരു ദിവസം മൂന്നുപേരുംകൂടി രാത്രി അത്താഴം കഴിഞ്ഞയുടനെ നക്ഷത്രം നോക്കിക്കോണ്ടു് മുറ്റത്ത് നടന്നുകൊണ്ടിരിക്കെ രാമകിശോരൻ ചോദിച്ചു 'ഈ കാണുന്ന തേജപുഞ്ജങ്ങൾ അവയുടെ ഗതിഭേദങ്ങളെക്കൊണ്ടു മനുഷ്യരുടെ സുഖദുഃഖാവസ്ഥ നിർണയിക്കുന്നുണ്ടെന്നു ചില യോഗ്യന്മർകൂടി വിശ്വസിച്ചുവരുന്നവരിൽ പരമാർത്ഥം എത്രത്തോളമുണ്ടു്? അതിന്റെ സൂക്ഷ്മം മനസ്സിലാവാൻ കഴിയാതെ ഞാൻ പലപ്പോഴും അന്ധാളിച്ചിട്ടുണ്ട്.' യോഗീശ്വരൻ : ഛി! ഛി! ആ വിശ്വാസത്തെക്കാൾ അധികമായ ഒരു ഭോഷത്വം ഉണ്ടെന്നു് എനിക്കു തോന്നുന്നില്ല. അജ്ഞാനതിമിരാന്ധന്മാരായ അനവധി ജനങ്ങൾ നിത്യത പറഞ്ഞുവരുന്ന പല നിരർത്ഥകങ്ങളായ വാക്കുകളും ചെയ്തുവരുന്ന നിഷ് പ്രയോജനങ്ങളായ ബഹുകർമ്മങ്ങളും പ്രായേണ ആ അബദ്ധമായ വിശ്വാസത്തിൽ നിന്നുളവാകുന്നതാണെന്നു നിർവിവാദമാണു്. ഈ തേജപുഞ്ജങ്ങൾ എത്രയോ വലിയ ഗോളങ്ങൾ നമ്മുടെ ഈ ഭൂമി അതിൽ ചില ഗോളങ്ങളുടെ ശതാംശം വലിപ്പമില്ല.അങ്ങനെയുള്ള ഗോളങ്ങളുടെ മഹിമയെ വിചാരിച്ചു നോക്കുമ്പോൾ എത്രയോ നിസാരമായി തോന്നുന്ന ഈ ഭൂമിയിൽ, അതിനിസാന്മാരായിരിക്കുന്ന ഈ മനുഷ്യരുടെ ഇച്ഛങ്ങളായ സുഖദുഃഖങ്ങളെ ക്രമീകരിക്കുവാനാണ് ആ മഹിയസ്സുകളായ തേജപ്പുഞ്ജങ്ങൾ സഞ്ചരിക്കുന്നതു് എന്നു ചില മൂഢാത്മാക്കൾ വിശ്വസിക്കുന്നതിന്നു കാരണം, ഒന്നാമതു് ഏറ്റവും ദൂരസ്ഥന്മാരായിരിക്കുന്ന ആ ഗോളങ്ങളുടെ സൂക്ഷ്മമായ വലിപ്പത്തെ അറിയാത്തതിനാലുള്ള തുച്ഛഭ്രമം; രണ്ടാമതു പ്രപഞ്ചത്തിൽ കാണുന്നതത്രയും മനുഷ്യരായ നമ്മുടെ സുഖത്തിന്നും പ്രയോജനത്തിന്നും വേണ്ടി സ്രഷ്ടിച്ചതാണെന്നുള്ള അതിനിന്ദ്യമായ തന്നിഷ്ടവിചാരം, ഇതുകളാകൂന്നു. അതിന്നു് ഒരുദാഹരണം പറയാം, സമുദ്രത്തിൽ അനവധി വലിയ കപ്പലുകൾ അങ്ങോട്ടുംമിങ്ങോട്ടും പോകുന്നതിന്റെ ഗതിഭേതംകൊണ്ടു്, ചുവട്ടിൽ തുള്ളിക്കളിക്കുന്ന മീനുകളുടെ സുഖദുഃഖാവസ്ഥയെ ഗണിക്കാമെന്നു് ആ ക്ഷുദ്രജീവികൾ വിചാരിക്കുന്നുവെങ്കിൽ എത്ര അബദ്ധമാണു് അവയുടെ വിചാരം എന്നു നമുക്കു് ഉടനെ തോന്നുന്നില്ലേ? ദേഹികളുടെ സുഖദു:ഖങ്ങൾ പലപ്പോഴും അവരുടെ പ്രവൃത്തിയിൽനിന്നുതന്നെ ഉത്ഭവിക്കുന്നവയാണെന്നു നമുക്കു് അനുഭവമാണല്ലോ. അങ്ങനെയിരിക്കെ മർത്ത്യന്മാർ ദ്യുതം, മദ്യപാനം, ചോരണം, മാരണം,

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/54&oldid=163058" എന്ന താളിൽനിന്ന് ശേഖരിച്ചത്