താൾ:Kulastreeyum Chanthapennum Undayathengane.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭരണാധികാരിയായിരിക്കുന്നതുമാണ്. ഹിന്ദുനിയമപ്രകാരമുളള അവകാശക്രമം ഇതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നു. [അതിൽ] സ്ത്രീകൾ ഭരണം നടത്തുന്നുവെങ്കിൽ, പുരുഷന്മാരുടെ പ്രതിനിധികളെന്ന നിലയിലാണ്. വാസ്തവത്തിൽ മരുമക്കത്തായമനുസരിച്ച് സ്ത്രീകൾ കുറച്ചുകാലത്തേക്കുമാത്രം കാരണവത്തികളായിരുന്നാലും അവർ ഭരണംനടത്തുന്നത് സ്വാധികാരമനുസരിച്ചാണെന്നതിന് സംശയമില്ല.

(മലയാള മനോരമ, ആഗസ്റ്റ് 30, 1924)


ഈ വാദമൊന്നും വിലപ്പോയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. ആറ്റിങ്ങൽ മൂത്തതമ്പുരാട്ടി വെറും റീജന്റായി സ്ഥാനമേറ്റു. ഇക്കാലമായപ്പോഴേക്കും തിരുവിതാംകൂറിൽ ജനകീയഭരണത്തിന്റെ ആരംഭം കണ്ടുതുടങ്ങിയിരുന്നു. വലിയ അധികാരമൊന്നുമില്ലായിരുന്നെങ്കിലും തിരുവിതാംകൂറിൽ ഒരു ജനപ്രതിനിധിസഭ അപ്പോഴേക്കും രൂപം കൊണ്ടു കഴിഞ്ഞിരുന്നു. 1920കളിൽ തിരുവിതാംകൂറിലെ സ്ത്രീകൾക്ക് പരിമിതമായ വോട്ടവകാശം ലഭിച്ചിരുന്നു. ബ്രിട്ടിഷ് ഇന്ത്യയിൽ സ്ത്രീകൾ ഈ അവകാശങ്ങൾക്കുവേണ്ടി മുറവിളികൂട്ടിയിരുന്ന കാലത്താണിത്.

റാണിമാരുടെ പോര്
1930കളിൽ തിരുവിതാംകൂറിലെ റീജന്റ് മഹാറാണി സേതുലക്ഷ്മീഭായിയും കിരീടാവകാശിയായ ശ്രീചിത്തിരതിരുനാളിന്റെ മാതാവ് ഇളയറാണി സേതുപാർവ്വതീഭായിയും തമ്മിലുള്ള കിടമത്സരത്തെക്കുറിച്ചുള്ള കഥകൾ നാട്ടിലെങ്ങും പാട്ടായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ സമ്പ്രദായപ്രകാരം കിരീടാവകാശിയുടെ അമ്മ മഹാറാണിയായി താത്കാലികചുമതലയേൽക്കുന്ന രീതി ഇവിടെ സ്വീകരിക്കാത്തതിൽ പാർവ്വതീഭായിക്ക് പ്രതിഷേധമുണ്ടായിരുന്നത്രെ. തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന രീതി പ്രകാരമാണ് മൂത്തതമ്പുരാട്ടി റീജന്റായത്. ഈ വിരോധം പിന്നീട് രൂക്ഷമായെന്നാണ് നാട്ടുവർത്തമാനം - അന്നത്തെ സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയായിരുന്ന ലൂയിസ് ഔവർക്കർക്ക് എന്ന ഡച്ച് വനിത 1930കളിലെ തിരുവിതാംകൂർ രാഷ്ട്രീയത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ ഈ തർക്കത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.


എന്നാൽ തിരുവിതാംകൂറിൽ സ്ത്രീകളെ പൂർണ്ണനിലയിൽ ഭരണാധികാരികളായി കാണുന്നതിനോടുളള എതിർപ്പ് കുറഞ്ഞുവെന്നു പറയാനാവില്ല. 'സ്ത്രീസ്വഭാവ'ത്തെക്കുറിച്ച് പുതിയ ആശയങ്ങൾ പ്രചരിച്ചുതുടങ്ങിയ കാലമാണിത്. 'അടുക്കളയിൽനിന്ന് അരങ്ങത്തേക്കി'റങ്ങാൻ സ്ത്രീകളെ സഹായിച്ച കേരളത്തിലെ സാമുദായികപ്രസ്ഥാനങ്ങളെപ്പറ്റി നാം വളരെ കേൾക്കാറുണ്ട്. പക്ഷേ, സമുദായപരിഷ്കർത്താക്കളിൽ നല്ലൊരു വിഭാഗം സ്ത്രീകളെ 'കുടുംബത്തിന്റെ വിളക്കുകൾ' മാത്രമായി കാണാൻ ആഗ്രഹിച്ചിരുന്നവരായിരുന്നു. അധികാരത്തോടടുക്കുന്ന സ്ത്രീകളെ അവർ സംശയത്തോടെ കണ്ടു. 'അമ്മത്തമ്പുരാട്ടി'കളും 'ത്യാഗമൂർത്തി'കളുമായ സ്ത്രീകളെ മാത്രമേ അധികാരത്തിന്റെ ഉന്നതങ്ങളിൽ അവർ കണ്ടിരുന്നുള്ളു. പുരുഷന്മാരെപ്പോലെ അധികാരം കയ്യാളുന്ന സ്ത്രീ ദുഷ്ടയും 'പൗരുഷക്കാരി'യുമായിരിക്കും എന്ന മുൻവിധി, നാമിന്ന് ആരാധിക്കുന്ന പല സമുദായപരിഷ്കർത്താക്കളായ മഹാന്മാരും വച്ചുപുലർത്തിയിരുന്നു. 1930കളിൽ നമ്പൂതിരിസമുദായ പരിഷ്കരണപ്രസ്ഥാനത്തിലും അതിനുശേഷവും സമുദായപരിഷ്കർത്താക്കളായി ഉയർന്നുവന്ന പലരും സ്ത്രീകളുടെ സാമൂഹ്യപദവിയെക്കുറിച്ച് വിശാലമായ നിലപാടു സ്വീകരിക്കാൻ ശ്രമിച്ചുവെങ്കിലും സ്ത്രീകളുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് അവർ പുലർത്തിയ നിലപാടുകൾ അത്രയൊന്നും സഹാ


63


കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/63&oldid=162939" എന്ന താളിൽനിന്ന് ശേഖരിച്ചത്