താൾ:Kulastreeyum Chanthapennum Undayathengane.djvu/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാനാവില്ല. നക്സലൈറ്റുപ്രസ്ഥാനത്തിൽ തന്റെതായ സംഭാവന ഉണ്ടായിട്ടില്ലെന്നും, മറ്റുള്ളവർക്കൊപ്പം കഴിയുന്നത്ര പ്രവർത്തിക്കാനാണ് താൻ ശ്രമിച്ചതെന്നും അജിത പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. കേരളത്തിൽ പിന്നീടുണ്ടായ സ്ത്രീപക്ഷപ്രസ്ഥാനത്തിലൂടെയാണ് അവർ സാമൂഹ്യനീതിക്കുവേണ്ടിയുള്ള തന്റെ പോരാട്ടം തുടർന്നത്.

രാഷ്ട്രീയമുണ്ടെങ്കിൽ കുടുംബജീവിതമില്ല?
ആലപ്പുഴയിലെ കമ്യൂണിസ്റ്റ് കലാപ്രവർത്തകയായ പി.കെ. മേദിനി തന്റെ വിവാഹത്തെക്കുറിച്ചു പറഞ്ഞത്:

....രാത്രികാലങ്ങളിൽ പാട്ടുപാടി ചെറിയൊരു വരുമാനമൊക്കെ കിട്ടിത്തുടങ്ങി. സഹോദരന്മാരൊക്കെ വിവാഹം കഴിച്ചു. സ്ത്രീധനം കൊടുത്തു കല്യാണംകഴിക്കാൻ എനിക്കു നിവൃത്തിയുണ്ടായിരുന്നില്ല. എന്റെ വിവാഹത്തിന്റെ ധനശേഖരണാർത്ഥം 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം നടത്താൻ എന്റെ സഹോദരന്മാർ പ്ലാനിട്ടു. അതെനിക്കു വലിയ വിഷമമുണ്ടാക്കി. എനിക്ക് 21 വയസ്സു പ്രായം. ഇതിനിടെ ഒരുപാടു പ്രേമങ്ങൾ വന്നുകൊണ്ടിരുന്നു. ഒന്നിലും നല്ലജീവിതം കിട്ടില്ലെന്നുറപ്പായപ്പോൾ ഞാനവ തിരസ്ക്കരിച്ചു. പിന്നെ ഒരു തീരുമാനമെടുത്തു. ഒരു കോൺഗ്രസ്സുകാരനായ എന്റെ കസിൻ, ഈ വീടിന്റെ ഉടമ, എന്റെ ആങ്ങളമാരുടെ സുഹൃത്താണ്, വീട്ടിലെപ്പോഴും വരും. വിദ്യാഭ്യാസമുള്ള ആളാണ്. സുമുഖനും സുന്ദരനുമാണ്. പക്ഷേ, ചില ആരോഗ്യപ്രശ്നങ്ങളുണ്ട് - ആസ്ത്മ. അതിനാൽ വിവാഹംകഴിക്കാതെ നടക്കുകയാണ്. എനിക്ക് ചേട്ടനെ വലിയ ഇഷ്ടമായിരുന്നു. നാടകം നടത്തി കല്യാണച്ചെലവുണ്ടാക്കാൻ ശ്രമിക്കുന്ന ആങ്ങളമാരേക്കാൾ എത്ര ഉയർന്ന മനുഷ്യനാണദ്ദേഹം. അദ്ദേഹത്തോടു ഞാൻ പ്രേമാഭ്യർത്ഥന നടത്തി...

(അഭിമുഖം, പച്ചക്കുതിര, ജൂൺ 2008, പുറം. 36)


പാറ്റാമുരത്തിയുടെ കഥ

'ബ്രാഹ്മണസ്ത്രീത്വാദർശങ്ങൾ എത്രത്തോളം അകലെയാണോ അത്രത്തോളം സ്ത്രീപങ്കാളിത്തം സമരങ്ങളിലുണ്ടാകും' - മലയാളിസ്ത്രീകളുടെ സമരാനുഭവചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങളിലൊന്നാണത്. സ്ത്രീകളെ സമുദായത്തിന്റെ 'ആവശ്യാനുസരണം' രംഗത്തിറക്കി തിരിച്ചുകയറ്റുന്ന രീതിയെ പൂർണ്ണമായും വെടിയാൻ ഇവിടത്തെ പുരോഗമനപ്രസ്ഥാനങ്ങൾക്കുപോലും കഴിഞ്ഞിട്ടില്ല. അതൽപ്പമെങ്കിലും സാധിച്ചിട്ടുള്ളത് ബ്രാഹ്മണമൂല്യങ്ങളിൽനിന്നും വരേണ്യലിംഗധാരണകളിൽനിന്നും അകന്നുകഴിയുന്ന ആദിവാസിസമൂഹത്തിലാണ്. 19-ാം നൂറ്റാണ്ടുമുതൽ ഇന്നുവരെയും കേരളത്തിലെ ആദിവാസികൾ അതികഠിനമായ ചൂഷണത്തിനു വിധേയരാണ്. പിടിച്ചുനിൽക്കാൻവേണ്ടിയുള്ള പോരാട്ടങ്ങളുടെ നീണ്ടചരിത്രമാണ് അവർക്കുള്ളത്. 1970കൾക്കുശേഷം ദളിത്പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽനടന്ന മിച്ചഭൂമി സമരങ്ങളിലും സ്ത്രീകൾ പൂർണ്ണപങ്കാളികളായുണ്ടായിരുന്നു - എന്നാൽ ഈ സമരങ്ങളെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾമാത്രമെ നമുക്ക് ഇന്നുമുള്ളൂ.

പാറ്റാമുരത്തി എന്ന പണിയസ്ത്രീയുടെ സമരകഥ ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്.[1] വയനാട്ടിൽ കല്ലൂർവയലിനുസമീപം ഫലഭൂയിഷ്ടമായ ഭൂമിയിലായിരുന്നു അവരുടെ കുടി. നീണ്ടുകിടക്കുന്ന നെൽവയലിന്റെ മദ്ധ്യത്തിൽ ഉയർന്നുനിന്ന ഭൂമിയിന്മേൽ. പണിയർ തലമുറകളായി കൃഷിചെയ്ത ഭൂമിയായിരുന്നു അത്; അതുസംബന്ധിച്ച രേഖകൾ


  1. ഡോ. എസ്. ശാന്തിയാണ് ഈ കഥ പറഞ്ഞത്

234

സ്ത്രീകളും സമരങ്ങളും


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/234&oldid=162877" എന്ന താളിൽനിന്ന് ശേഖരിച്ചത്