താൾ:Kulastreeyum Chanthapennum Undayathengane.djvu/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാപ്പിളകലാപം : സ്ത്രീകളുടെ ഓർമ്മകൾ
മാപ്പിളകലാപത്തിന്റെ വാമൊഴിപാരമ്പര്യത്തെക്കുറിച്ച് ഷംഷദ് ഹുസൈൻ രചിച്ച പ്രബന്ധത്തിൽ മാപ്പിളസ്ത്രീകൾ കലാപകാലത്തെ ഓർക്കുന്ന രീതികളുടെ പ്രത്യേകതകൾ വിവരിക്കുന്നുണ്ട്. ഒരർത്ഥത്തിൽ മുഖ്യധാരാചരിത്രം അവഗണിച്ച ഗാർഹികതലമാണ് ഇത്തരം വാമൊഴികളിൽ പ്രധാനമായി വരുന്നത്. കലാപത്തിന്റെ ദൈർഘ്യവും ഇവർ വിലയിരുത്തുന്നത് ഗാർഹികപശ്ചാത്തലത്തിലാണ്. ഉറ്റവരുടെയും ബന്ധുക്കളുടെയും അഭാവത്തിൽ സ്വയം രക്ഷിക്കേണ്ടിവന്നവരാണ് അധികം സ്ത്രീകളും. കൂട്ടംകൂടിയുള്ള ചെറുത്തുനിൽപ്പിനു തയ്യാറായവരും ചെറിയ കൗശലങ്ങളിലൂടെ ഇതിനെ നേരിട്ടവരുമുണ്ട്. കലാപകാലത്ത് എട്ടു വയസ്സുണ്ടായിരുന്ന പാത്തുമ്മ (നിലമ്പൂർ സ്വദേശി)യുടെ ഓർമ്മയിൽ അന്ന് അവരുടെ വീടിനടുത്തുള്ള സ്ത്രീകളും കുട്ടികളുമെല്ലാംകൂടി കുഞ്ഞാക്ക എന്നൊരാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പുരുഷന്മാരെല്ലാം ഒളിവിലായിരുന്നു. അവിടെവച്ചൊരു സ്ത്രീയെ പട്ടാളം പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതും എല്ലാവരുംചേർന്നു ബഹളംവച്ചപ്പോൾ വിട്ടുപോയതും അവർ ഓർക്കുന്നു. പ്രസവിച്ചുകിടക്കുകയായിരുന്നതിനാൽ വീടുവിട്ടുപോവാൻ കഴിയാതിരുന്ന അയൽപക്കക്കാരി സ്ത്രീയുടെ കഥയാണ് മമ്മാതു എന്ന സ്ത്രീയുടെ ആഖ്യാനത്തിലുള്ളത്. പട്ടാളംവന്നപ്പോൾ കുഞ്ഞിന്റെ തീട്ടമെടുത്ത് അവർ ദേഹത്തു തേച്ചുപിടിപ്പിച്ചത്രെ - പട്ടാളക്കാരിൽ അറപ്പുളവാക്കാൻ. കരയുന്ന കുഞ്ഞിനെ മലർത്തിപ്പിടിച്ചു നിൽക്കുന്ന അവരെക്കണ്ടപ്പോൾ 'പാവംതോന്നി' ഉപദ്രവിക്കാതെ പട്ടാളക്കാർ മടങ്ങിയെന്നാണ് മമ്മാതു പറയുന്നത്.

ആണുങ്ങളെല്ലാം ഒളിവിലായ സാഹചര്യത്തിൽ കുടുംബത്തിന്റെ സംരക്ഷണമേറ്റെടുത്ത ഉമ്മയെപ്പറ്റി പരപ്പനങ്ങാടിയിലെ കുഞ്ഞീവി എന്ന ഇമ്പിച്ചീവി വിവരിക്കുന്നുണ്ട്. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാതെ നോക്കാനും പട്ടാളത്തിന്റെ കണ്ണിൽപ്പെടാതെ ഒളിച്ചിരിക്കാനും ഒളിവിൽ തീരെ പട്ടിണിയാവാതിരിക്കാനും അവർ നല്ല കരുതൽചെയ്തു.

എന്നാൽ പട്ടാളക്കാരോട് ശത്രുതയും ഭീതിയും പരിഹാസവും എല്ലാമുണ്ടെങ്കിലും അവരോട് ചിലപ്പോഴൊക്കെ ഒരുതരം ഇഷ്ടവും ഈ സ്ത്രീകളുടെ ആഖ്യാനങ്ങളിൽ കാണുന്നുവെന്ന് ഷംഷാദ് നിരീക്ഷിക്കുന്നു. വ്യവസ്ഥാപിതചരിത്രത്തിൽ എല്ലാം ഒന്നുകിൽ കറുപ്പോ അല്ലെങ്കിൽ വെളുപ്പോ ആയിരിക്കണം. ഉദാഹരണത്തിന് ബ്രിട്ടിഷുകാർ മുഴുവൻ ചീത്തയും ദേശീയപ്രസ്ഥാനക്കാർ മുഴുവൻ നല്ലതും ആയിരിക്കണം. അങ്ങനെയുള്ള ചരിത്രരചനയെ കുഴയ്ക്കുന്ന രേഖകളാണിവ എന്നാണ് ഷംഷാദിന്റെ വാദം. കാരണം ഇവയിൽ പട്ടാളക്കാർ ക്രൂരന്മാരാണെങ്കിൽ ചിലപ്പോൾ കാരുണ്യമുള്ളവരുമാണ്. അവരോട് വെറുപ്പുണ്ടെങ്കിൽ ചിലപ്പോൾ ആരാധനയുടെ അംശങ്ങളുമുണ്ട്. ദേശീയപ്രസ്ഥാനത്തിലും മാപ്പിളകലാപത്തിലും സ്ത്രീകൾ പങ്കുചേർന്നെങ്കിലും അവർ എല്ലായ്പ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടിരുന്നുവെന്നതിനാലാകാം ഇത്. വ്യക്തിഗത അനുഭവമായി കലാപത്തെ അവതരിപ്പിക്കാൻ സ്ത്രീകൾ പൊതുവെ ശ്രമിക്കുമ്പോൾ പുരുഷന്മാരുടെ ആഖ്യാനങ്ങളിൽ അതൊരു വിജ്ഞാനവിഷയമായി മാറുന്നുവെന്ന് ഷംഷാദ് പറയുന്നുണ്ട്. അധികം ഔപചാരികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത പല പുരുഷന്മാരും സ്ത്രീകളുടെ രീതി അവലംബിക്കുന്നുണ്ടെന്നും അതുകൊണ്ട് സ്ത്രീകളുടെ പാർശ്വവൽകൃത നിലയാവാം അവരുടെ ആഖ്യാനങ്ങളെ ഇത്തരത്തിലാക്കുന്നതെന്ന് ഒരുപക്ഷേ കരുതാനാകും. രാഷ്ട്രത്തിന്റെയോ ജന്മിത്തവിരുദ്ധപ്രസ്ഥാനത്തിന്റെയോ മഹത്വം സ്ഥാപിക്കുന്ന ബൃഹദാഖ്യാനമായി ചരിത്രം പ്രവർത്തിക്കുമ്പോൾ കേൾക്കാതാകുന്ന സ്വരങ്ങളാണ് ഷംഷാദിന്റെ പ്രബന്ധത്തിൽ. അവയിൽ നല്ലൊരുപങ്ക് സ്ത്രീകളുടേതായതിൽ അതിശയകരമായി ഒന്നുമില്ല.


('മലബാർ കലാപത്തിന്റെ വാമൊഴിപാരമ്പര്യം' എന്ന പ്രബന്ധത്തിൽനിന്നുള്ള വിവരങ്ങളാണ് മുകളിൽ ചേർത്തത്. ഷംഷാദ് ഹുസൈൻ 2005ൽ ശ്രീശങ്കര സംസ്കൃതസർവ്വകലാശാലയിൽ സമർപ്പിച്ച പി.എച്ച്.ഡി. പ്രബന്ധമാണിത്.)


222

സ്ത്രീകളും സമരങ്ങളും


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/222&oldid=162864" എന്ന താളിൽനിന്ന് ശേഖരിച്ചത്