താൾ:Kulastreeyum Chanthapennum Undayathengane.djvu/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബോധവും സാമുദായികചിന്തയും എല്ലാം അങ്ങനെ അടുക്കളയിൽത്തന്നെവച്ചു സൂക്ഷിക്കുകയാണെന്നു പറയേണ്ടിയിരിക്കുന്നു. നമ്മുടെ സമുദായത്തിന്റെ ഏറ്റവും വലിയ അവകാശം സ്വാധീനപ്പെടുത്തി സംരക്ഷിക്കുന്നതിന് ഇപ്പോൾ നടക്കുന്ന നിവർത്തനപ്രവർത്തനത്തിന്റെ വിജയകരമായ നടത്തിപ്പിനു നമുക്കു സത്വരമായ പലതും ചെയ്യുവാൻ കഴിയും.

.... നിവർത്തനപ്രക്ഷോഭണം സമാധാനത്തിനുടവുണ്ടാക്കുന്നു എന്നു പൊലീസുകാർ റിപ്പോർട്ടുചെയ്കയാൽ അധികാരമുള്ള ഡിവിഷൻ ഉദ്യോഗസ്ഥന്മാർ രാഷ്ട്രീയയോഗങ്ങളെ നിരോധിച്ചിരിക്കുന്നു... ഇനി സഭകൾ കൂടി പ്രസംഗങ്ങൾ ചെയ്തിട്ട് ആവശ്യമില്ല. അടുത്ത തിരഞ്ഞെടുപ്പിൽ അവശസമുദായങ്ങളിലെ ഒരാൾപോലും വോട്ടുചെയ്യാതിരിക്കുവാൻവേണ്ട കരുതലുകൾ ചെയ്താൽമതി. ആ കാര്യം പെണ്ണുങ്ങൾക്കു വീടുകളിൽ ഇരുന്നുതന്നെ നിർവഹിക്കാവുന്നതാകുന്നു. സമ്മതിദായകർ അധികവും സഹോദരന്മാരും ഭർത്താക്കന്മാരും മറ്റു രക്ഷകർത്താക്കളും ആയിരിക്കും. അവരെ അവശ്യം അവശ്യമായ ഈ വിഷയത്തിൽ നമുക്കു വിജയകരമായ വിധത്തിൽ നിയന്ത്രിക്കാവുന്നതാണ്.

(കെ. ഗോമതി, 'സ്ത്രീകളും നിവർത്തനവും' മലയാള മനോരമ, ഏപ്രിൽ 20,1933)

നിവർത്തന പ്രക്ഷോഭം
തിരുവിതാംകൂറിലെ ഈഴവ-മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങളുടെ അവശതകൾ പരിഹരിക്കപ്പെടണമെന്നാവശ്യപ്പെട്ടുകൊണ്ട് 1932ൽ ആരംഭിച്ച പ്രക്ഷോഭത്തെയാണ് 'നിവർത്തനപ്രക്ഷോഭം'എന്നു വിളിക്കുന്നത്. തിരുവിതാംകൂറിലെ നിയമസഭയിലും പബ്ലിക് സർവ്വീസിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം തങ്ങൾക്കുവേണമെന്ന ആവശ്യം ഈ സമുദായങ്ങളുടെ നേതാക്കന്മാർ ഉന്നയിച്ചു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ പ്രക്ഷോഭകാരികളോട് തുറന്ന ശത്രുതയോടെയാണ് പെരുമാറിയത്. മലബാറിലെ ദേശീയവാദികൾ അഴിച്ചുവിട്ട 'നിസ്സഹകരണ'മോ 'സിവിൽ നിയമലംഘന'മോ അല്ല തങ്ങളുടെ ലക്ഷ്യമെന്നും സർക്കാരിന്റെ വിശ്വസ്തസേവകർ എന്ന നിലയിൽനിന്ന് വ്യതിചലിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും നിവർത്തനപ്രക്ഷോഭകർ ആവർത്തിച്ചു പറഞ്ഞെങ്കിലും ദിവാൻ അതൊന്നും ചെവിക്കൊണ്ടില്ല. ഈഴവ-ക്രിസ്തീയ -മുസ്ലിം സമുദായങ്ങളുടെ 'സംയുക്തരാഷ്ട്രീയ മുന്നണി' സർക്കാർവിരുദ്ധമാണെന്ന് ദിവാൻ പ്രഖ്യാപിച്ചുവെങ്കിലും ഒടുവിൽ ഇവരുടെ മിക്ക ആവശ്യങ്ങൾക്കും സർക്കാർ വഴങ്ങേണ്ടിവന്നു. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ സംയുക്തമുന്നണി വൻവിജയംനേടി (1937ൽ). ക്രമേണ തിരുവിതാംകൂറിൽ ദിവാൻഭരണത്തിനെതിരെ അതിശക്തമായ പ്രസ്ഥാനംതന്നെ രൂപപ്പെടുകയുണ്ടായി. ദിവാൻ ക്രിസ്ത്യൻ സമുദായത്തോടു കാട്ടിയ കടുത്ത അസഹിഷ്ണുത, ജനാധിപത്യത്തോട് പുലർത്തിയ പുച്ഛം, ഇതൊക്കെ 'ഉത്തരവാദഭരണപ്രക്ഷോഭ'ത്തിലേക്ക് നയിച്ചു. 1938ലാണ് ഇതാരംഭിച്ചത്. 1938ൽ മഹാരാജാവിന്റെ പിറന്നാൾദിവസത്തിൽ വലിയൊരു പ്രകടനത്തെ നയിച്ചുകൊണ്ട് അക്കാമ്മ ചെറിയാൻ സർക്കാരിനു നിവേദനംസമർപ്പിച്ചു. പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ച ദിവാനെതിരെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന സംഘടന നിലവിൽവന്നു. ദേശീയപ്രസ്ഥാനവും നാട്ടുരാജ്യപ്രക്ഷോഭങ്ങളോടുള്ള സമീപനത്തിൽ മാറ്റംവരുത്തി. ഇതോടുകൂടി പ്രക്ഷോഭം ശക്തമായി.


ആധുനികകുടുംബിനിക്കു സ്വതഃസിദ്ധമെന്ന് സമുദായപരിഷ്ക്കർത്താക്കൾ കൽപ്പിച്ച 'സൗമ്യാധികാര'ത്തെ നിവർത്തനത്തിനുവേണ്ടി പ്രയോജനപ്പെടുത്തണമെന്നാണ് ഗോമതിയടെ നിർദ്ദേശം. > കാണുക പുറം 76 < ഇതിനു പ്രചോദനമായി അവർ ചൂണ്ടിക്കാണിക്കുന്നത് ഗാന്ധിയൻ സമരങ്ങളിലെ സ്ത്രീപങ്കാളിത്തത്തെയാണ്. ഇതിലും സ്ത്രീയുടെ 'യഥാർത്ഥ'മായ, അല്ലെങ്കിൽ 'പ്രകൃതിനിർണ്ണിതമായ' ഇടം കുടുംബമാണെന്ന ധാരണ അടിസ്ഥാനപരമായി ചോദ്യംചെയ്യപ്പെട്ടില്ല. സമുദായങ്ങൾക്കുള്ളിൽ നടന്ന ചോദ്യംചെയ്യലുകളിൽ ആ സാദ്ധ്യത, ഒരു പരിധിവരെയെങ്കിലും, നിലവിലുണ്ടായിരുന്നു. 1927ലെ കേരളീയ കത്തോലിക്കാ കോൺഗ്രസിന്റെ നാലാം സമ്മേളനത്തിൽ നടന്ന സ്ത്രീസമ്മേളനം സ്ത്രീകൾ തമ്മിലുള്ള ആശയസംഘട്ടനത്തിന്റെ രംഗമായിത്തീർന്നത് മലയാള മനോരമ വാർത്തയാക്കി. ഇതിൽ പ്രസംഗിച്ചവരിൽ മിസ്. എ.ടി. മേരി എന്ന പ്രാസംഗിക സംസാരിച്ചത്, 'ഭർത്തൃശുശ്രൂഷ, മൗനം, സ്ത്രീ ഭർത്താവിന്റെ ഹിതാനുവർത്തിയും ആലോചനക്കാരിയുമിയിരിക്കേണ്ടതിന്റെ ആവശ്യകത' ഇവയെപ്പറ്റിയായിരുന്നു.


219


സ്ത്രീകളും സമരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/219&oldid=162860" എന്ന താളിൽനിന്ന് ശേഖരിച്ചത്