താൾ:Kulastreeyum Chanthapennum Undayathengane.djvu/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യവസ്ഥാപിതചരിത്രവും തയ്യാറായി. അവർ 'പതിത'യാണെന്നു പറഞ്ഞുകൊണ്ടുതന്നെയാണിത്. പതിതയെങ്കിലും നമ്പൂതിരിമാരുടെ പരമ്പരാഗത വൈദികാധികാരത്തിനെതിരെ പ്രവർത്തിച്ചവൾ എന്ന (ഭാഗിക) അംഗീകാരമാണ് ഇവിടെ താത്രിക്കു ലഭിച്ചത്. താത്രി മൂലമുണ്ടായ പൊട്ടിത്തെറി നമ്പൂതിരിസമുദായപരിഷ്ക്കർത്താക്കൾ രംഗത്തെത്തുംമുമ്പ് ഉണ്ടായതാണ്. അതിന്റെ ആഘാതത്തിൽനിന്നാണ് നമ്പൂതിരിപരിഷ്ക്കരണം എന്ന ആശയവും ആവശ്യവും വ്യക്തമായ രൂപം കൈക്കൊണ്ടതെന്ന് വാദിക്കാവുന്നതാണ്. എന്നാൽ (പിൽക്കാലത്തെ) അന്തർജനം സമുദായപരിഷ്ക്കർത്താവായ പുരുഷന്റെ അധികാരത്തെയാണ് നിഷേധിച്ചതെങ്കിൽ അതു മാപ്പാക്കാൻപറ്റാത്ത പാതകമായിപ്പോയേനെ! ഉമാദേവി നരിപ്പറ്റ എന്ന അന്തർജനത്തെപ്പറ്റി സമുദായപരിഷ്ക്കർത്താവായ വി.ടി. ഭട്ടതിരിപ്പാട് - നമ്പൂതിരിസ്ത്രീകൾ പാരമ്പര്യത്തിനെതിരെ തുറന്ന സമരത്തിനുതന്നെ തയ്യാറാകണമെന്ന് വാദിച്ച വ്യക്തി - കർമ്മവിപാകം എന്ന ആത്മകഥാപരമായ കൃതിയിൽ പരാമർശിച്ചത് വായിച്ചാൽ ഇതു വ്യക്തമാകും. > കാണുക പുറം 84, 87 < സമുദായത്തെ പുത്തൻരീതികളിൽ പുനഃക്രമീകരിക്കുകയെന്ന പദ്ധതിക്കനുസരിച്ചു നിൽക്കാത്ത ഉമാദേവി 'കൊള്ളരുത്താത്തവളാ'ണെന്ന വിലയിരുത്തലാണ് വി.ടി.യുടേത്. നമ്പൂതിരിഭർത്താവിനെ ഉപേക്ഷിച്ച് അന്യജാതിയിൽപ്പെട്ടവരെ വിവാഹംകഴിച്ചുവെന്നതാണ് പ്രധാന കുറ്റം - അതും സ്വന്തമിഷ്ടപ്രകാരം, സ്വയം തീരുമാനിച്ച്. കുറിയേടത്തു താത്രിയെ സമുദായനവീകരണചരിത്രത്തിൽ ഉൾപ്പെടുത്തുന്നവർക്കും ഉമാദേവി അനഭിമതയാകുന്നു!

'കുറിയേടത്തു താത്രി കേസ്'
നമ്പൂതിരിസ്ത്രീകൾ വ്യഭിചാരം ചെയ്യുന്നുവെന്ന് സംശയിക്കപ്പെട്ടാൽ, അവരെ സമുദായവിചാരണയ്ക്കു പാത്രമാക്കിയിരുന്നു: 'സ്മാർത്തവിചാരം' എന്നാണ് ഈ സമ്പ്രദായത്തെ വിളിച്ചിരുന്നത്. വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ കുടുംബക്കാരിൽനിന്നും മാറ്റി ഇല്ലത്തിന്റെ മറ്റൊരുഭാഗത്ത് പാർപ്പിച്ച് അവളെ കടുത്ത ചോദ്യംചെയ്യലിനു വിധേയമാക്കിയിരുന്നു. സ്ത്രീ കുറ്റംസമ്മതിച്ചാൽമാത്രമെ വിചാരണ നടത്തുന്നവർക്ക് അവളെ ശിക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ; കുറ്റസമ്മതം നടന്നുകഴിഞ്ഞാൽ സ്ത്രീയെ സമുദായത്തിൽനിന്നുതന്നെ പുറത്താക്കിയിരുന്നു.

ഇത്തരമൊരു കേസ് 20-ാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ കൊച്ചീരാജ്യത്ത് വലിയ ഒച്ചപ്പാടിനിടവരുത്തി. 1905-'06 കാലത്തായിരുന്നു അത്. 'കുറിയേടത്തു സാവിത്രി' എന്നായിരുന്നു ദോഷം ആരോപിക്കപ്പെട്ട അന്തർജനത്തിന്റെ പേര്. സ്മാർത്തവിചാരം > കാണുക പുറം 34, 35 < നടക്കുമ്പോൾ കുറ്റംസമ്മതിച്ച സ്ത്രീ തന്റെകൂടെ തെറ്റുചെയ്ത പുരുഷന്മാരുടെ പേരുകൾ വെളിപ്പെടുത്തുകയും അവളുടെയൊപ്പം അവരും സമുദായത്തിൽനിന്ന് പുറത്താവുകയും ചെയ്യുന്ന രീതിയായിരുന്നു പതിവ്. എന്നാൽ ഈ കുറിയേടത്തു താത്രി (സാവിത്രി)യുടെ കാര്യത്തിൽ ഒരു വിശേഷമുണ്ടായി. അവർ ഒന്നല്ല, 64 പുരുഷന്മാരുടെ പേരുകൾ പറഞ്ഞു. അവരോടൊപ്പം 64പേരും പുറത്താകേണ്ടിയിരുന്നു. ഇവരിൽ നമ്പൂതിരി, നായർ, അമ്പലവാസി തുടങ്ങി പല സമുദായങ്ങളിലുമുൾപ്പെട്ട പുരുഷന്മാരുണ്ടായിരുന്നു. കൊച്ചീരാജ്യത്തിലെ വലിയ ഇല്ലങ്ങളിലെ പുരുഷന്മാർ പലരും താത്രിയുടെ ലിസ്റ്റിൽ ഉണ്ടായിരുന്നതുകൊണ്ട് ഈ കേസിൽ പുരുഷന്മാരുടെ വശംകൂടി കണക്കാക്കണമെന്ന അഭിപ്രായമുണ്ടായി. കൊച്ചീരാജാവ് അതിന് അനുമതി കൊടുക്കുകയുംചെയ്തു. അന്തർജനത്തെ കൊച്ചിയിൽ കൊണ്ടുവന്നു പാർപ്പിച്ചു. അവിടെ 'പുരുഷവിചാരം' സംഘടിപ്പിച്ചു - അതായത്, താത്രി പേരെടുത്തുപറഞ്ഞ പുരുഷന്മാരെക്കൊണ്ട് അവരെ ചോദ്യംചെയ്യിപ്പിച്ചു. പക്ഷേ, യാതൊരു ഫലവുമുണ്ടായില്ല. തങ്ങൾ കുറിയേടത്തു താത്രിയുമായി സഹവസിച്ചിട്ടില്ലെന്നു തെളിയിക്കാൻ ഇവർക്കാർക്കും കഴിഞ്ഞില്ലത്രെ! താത്രിയോടൊപ്പം അവരെല്ലാം സമുദായത്തിനു പുറത്തായി.

കുറിയേടത്തു താത്രിക്ക് പിന്നീടെന്തു സംഭവിച്ചു എന്ന് നമുക്കറിയില്ല. അവർ കോയമ്പത്തൂരിലേക്കു തീവണ്ടി കയറിയെന്നാണ് പറഞ്ഞുകേൾക്കുന്നത്.


മരുമക്കത്തായത്തറവാടുകളിൽ സ്ത്രീകൾക്ക് കൂടുതൽ അധികാരമുണ്ടായിരുന്നെങ്കിലും അവിടെയും സ്ത്രീകൾക്കു ചെറുത്തുനിൽപ്പ് വേണ്ടിവന്നിരുന്നുവെന്നതിന് തെളിവുണ്ട്. 'അമ്മ-അമ്മാവൻ'പോരുകളുടെ വിവരണം കുഞ്ചൻനമ്പ്യാരുടെ കൃതികളിൽ (17-ാം നൂറ്റാണ്ട്) ധാരാളമാണ്. പെങ്ങന്മാർക്ക് ചെലവിനുകൊടുക്കാത്ത ആങ്ങളമാർ, സ്ത്രീകൾക്ക് അന്ന് അനുവദിച്ചിരുന്ന ലൈംഗികസ്വാതന്ത്ര്യത്തിനു തടയിടാൻ ശ്രമിച്ച, അല്ലെങ്കിൽ സ്ത്രീകളെ അവരുടെ ഹിതത്തിനു വിരോധമായി സംബന്ധം കഴിപ്പിക്കാൻ ശ്രമിച്ച കാരണവന്മാർ മുതലായ അധികാരികളെ എതിർത്ത സ്ത്രീകഥാപാത്രങ്ങൾ നമ്പ്യാർകൃതികളിലുണ്ട്. മലബാറിൽ ബ്രിട്ടിഷ്ഭരണം നടപ്പിൽവന്ന ആദ്യവർഷങ്ങളിൽ മരുമക്കത്തായത്തറവാടുകളിലുടലെടുത്ത തർക്കങ്ങളിൽ സ്ത്രീകൾക്കനുകൂലമായ തീർപ്പുണ്ടായി. ഇത്തരമൊരു തർക്കത്തിൽ (1817ൽ) കവളപ്പാറമൂപ്പിൽനായരുടെ പെങ്ങൾ വലിയകാവ് നേത്യാരമ്മയ്ക്കനു


215


സ്ത്രീകളും സമരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/215&oldid=162856" എന്ന താളിൽനിന്ന് ശേഖരിച്ചത്