താൾ:Kulastreeyum Chanthapennum Undayathengane.djvu/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധിച്ച എൽ.എം.എസ്. മിഷണറി ചാൾസ് മീഡ് ചാന്നാന്മാരോട് ഇത്തരം 'അനാവശ്യ പ്രകോപനം' നടത്തരുതെന്നും ആവശ്യപ്പെട്ടത്രെ! അതേസമയം മിഷണറിമാർക്ക് പ്രധാനമായിരുന്ന വസ്ത്രസദാചാരത്തെക്കാൾ ഈ കീഴാളസ്ത്രീകളെ സ്വാധീനിച്ചത് ജാത്യാധികാരത്തെ തുരത്താനുള്ള അവസരമായിരുന്നെന്നും സൂചനയുണ്ട്. എൽ.എം.എസ്സുകാർ വിതരണംചെയ്ത കുപ്പായങ്ങൾ 'ധരിക്കേണ്ടരീതി'യിൽ ധരിക്കാൻ ഇവിടുള്ള സ്ത്രീകൾക്ക്, പ്രത്യേകിച്ചും പ്രായമായ സ്ത്രീകൾക്ക്, വലിയ മടിയായിരുന്നുവെന്ന് മിഷണറിയായിരുന്ന ഫ്രെഡറിക് ബെയ്ലിസ് (Frederic Baylis) പറയുന്നുണ്ട് - പള്ളിയിൽ വരുമ്പോൾ അവരത് മേൽമുണ്ടുപോലെ വൃത്തിയായി മടക്കി തോളിലിടുമായിരുന്നത്രെ! വളരെ പണിപ്പെട്ടാണ് മിഷണറിമാരും പിന്നീടുവന്ന അഭ്യസ്തവിദ്യരായ സമുദായപരിഷ്ക്കർത്താക്കളും സ്ത്രീകളെ വസ്ത്രസദാചാരം പഠിപ്പിച്ചതെന്നു വ്യക്തം!

ജാതിവ്യവസ്ഥയുടെ ഇരകൾ
വടക്കേ മലബാറിലെ തെയ്യങ്ങളിലെ സ്ത്രീത്തെയ്യങ്ങൾ പലരും ജാതിവ്യവസ്ഥയുടെ ഇരകളാണ്. കുളിച്ചുകൊണ്ടുനിന്നപ്പോൾ ആറ്റിലൂടെ ഒലിച്ചുവന്ന മന്ത്രയോല കയ്യിലെടുത്ത സമയത്ത് ഋതുവായി എന്ന 'കുറ്റ'ത്തിന് സമുദായത്തിൽനിന്ന് പുറന്തള്ളപ്പെട്ട ഒരു അന്തർജനം മരിക്കുകയും 'കണ്ടംഭദ്ര'തെയ്യമാവുകയും ചെയ്തുവെന്നാണ് ഐതിഹ്യം. മാവിലാൻ സമുദായത്തിൽപ്പെട്ട ഒരാളെ പ്രമിച്ചുവെന്ന 'കുറ്റ'ത്തിന് കൊല്ലപ്പെട്ട നായർസ്ത്രീയാണ് 'മഹാകൊടിച്ചി'ത്തെയ്യം എന്നാണ് സങ്കൽപ്പം. എന്നാൽ ഉത്തരകേരളത്തിലെ തോറ്റംപാട്ടുകളെക്കാളേറെ 'തെക്കൻ പാട്ടുകളി'ൽ സ്ത്രീകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഗാനങ്ങൾ കൂടുതലുണ്ടെന്ന് ഗവേഷകനായ ടി.ടി. ശ്രീകുമാർ അഭിപ്രായപ്പെടുന്നു. 'പെൺപ്രതിരോധം തെക്കൻ പാട്ടുകളിൽ' എന്ന ലേഖനത്തിൽ (ചരിത്രവും ആധുനികതയും, തൃശൂർ, 2001) അദ്ദേഹം പറയുന്നു.

തെക്കൻപാട്ടുകളുടെ സാമൂഹികഭൂമിക സ്ത്രീപ്രധാനമാണ്. പെൺലോകത്തിനു രണ്ടാമതായിമാത്രമാണ് ആൺലോകം തെക്കൻപാട്ടുകളിൽ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീയുടെ പ്രണയം, വിവാഹം, ഗർഭം, പ്രസവം, ജീവിതം, മരണം, മരണാനന്തരജീവിതം എന്നിങ്ങനെ സ്ത്രീലോകത്തെ സവിശേഷശ്രദ്ധയോടെ വരച്ചിടുന്നത് ചില തെക്കൻപാട്ടുകളിൽ കാണുന്നത് അപവാദമായിട്ടല്ല, മറിച്ച് പൊതുരീതിയായാണ്. (പുറം 94)

തെക്കൻകേരളത്തിലെ കുടുംബവ്യവസ്ഥയും ദായക്രമവുംമറ്റും ഇവയോടു ചേർത്തുവായിക്കുമ്പോൾ 'പെൺപ്രതിരോധത്തിന്റെ തീവ്രതയും തീക്ഷ്ണതയും പ്രകാശിപ്പിക്കുന്ന അവഗണിക്കാനാവാത്ത ചരിത്രമുഹൂർത്തങ്ങളുടെ സാക്ഷ്യപത്രങ്ങളാ'ണ് ഇവയെന്ന് അദ്ദേഹം പറയുന്നു. (പുറം 95)


പൊതുവെ പറഞ്ഞാൽ ആദ്യം പറഞ്ഞതരം സമരങ്ങൾക്ക് - അതായത് പരമ്പരാഗതസ്ഥാപനങ്ങളായ ഇല്ലം, തറവാട് മുതലായവയ്ക്കുള്ളിൽ ആധുനിക പരിഷ്ക്കാരത്തിനനുകൂലമായി സ്ത്രീകൾ നടത്തിയ സമരങ്ങൾക്ക് - താരതമ്യേന നല്ല പ്രാധാന്യം നൽകാൻ വ്യവസ്ഥാപിതചരിത്രരചന ശ്രദ്ധിക്കാറുണ്ട്. പക്ഷേ, ആധുനികപരിഷ്ക്കാരത്തെയും സ്ത്രീകൾ ചെറുത്തിരുന്നുവെന്ന വസ്തുതയെ (രണ്ടാമത്തെത്തരം സമരങ്ങളിൽ കാണാവുന്ന ചെറുത്തുനിൽപ്പ്) സംശയത്തോടെയാണ് ചരിത്രകാരന്മാർ വീക്ഷിക്കുന്നത്. ഉദാഹരണത്തിന് തനിക്കും എത്രയോമുമ്പുതന്നെ മലയാളബ്രാഹ്മണ (നമ്പൂതിരി) സമുദായത്തിന്റെ സ്ത്രീവിരുദ്ധതയ്ക്കെതിരെ ജീവിതകാലം മുഴുവൻ നിരന്തരം സമരംചെയ്ത മുൻതലമുറകളിലെ സ്ത്രീകളെപ്പറ്റി ലളിതാംബികാ അന്തർജനത്തിന്റെ ഈ പ്രസ്താവനയെ അംഗീകരിക്കാൻ വ്യവസ്ഥാപിതചരിത്രകാരന്മാർക്കു മടിയുണ്ടാകില്ല:

ഇരുമ്പുകോട്ടയെക്കാൾ ബലവത്തരമെന്നു കരുതപ്പെട്ടതും അലംഘ്യമെന്നു വിധിക്കപ്പെട്ടതുമായ ആ വാതിൽപ്പഴുതിൽ തൊട്ടപ്പോഴത്തെപ്പോലെ മറ്റൊരിക്കലും എന്റെ ഹൃദയം വിറച്ചിട്ടില്ല... ഒരമ്മയുടെ മടിയിലേക്ക് ആഞ്ഞുചാടുന്ന കുഞ്ഞിനെപ്പോലെയല്ലെങ്കിൽ ചിരവിയുക്തരായ പ്രിയജനങ്ങളുടെയിടയിലേക്ക് ആവേശപൂർവ്വം ഓടിയെത്തുന്ന കൂട്ടാളിയെപ്പോലെയായിരുന്ന ഞാനന്ന്. ഒരിറ്റ് അഭിമാനവും ഒതുക്കാനാവാത്ത ശുഭാപ്തിവിശ്വാസവും ഉണ്ടായിരുന്നു എനിക്കന്ന്. ഇതുരണ്ടും മിഥ്യയായിരുന്നു. അഭിമാനിക്കത്തക്കവണ്ണം എന്താണൊന്നു ചെയ്തത്? ആ പഴകി ജീർണ്ണിച്ച വാതിൽ തുറന്നുമാറ്റപ്പെട്ടത് എന്റെ കൈകൾകൊണ്ടുമാത്രമല്ല, അനേകനൂറ്റാണ്ടുകളുടെ തപ്തനിശ്വാസങ്ങളും അനേകമനേകം അബലകളുടെ തലതല്ലലുകളുമേറ്റാണ് അത് തകർന്നത്.

('എന്റെ ജീവിതവീക്ഷണം', 1969, ആത്മകഥയ്ക്ക് ഒരു ആമുഖം തൃശൂർ, 1991, പുറം 31-32)


പഴയതും പുതിയതുമായ സദാചാരത്തിനു നിരക്കാത്ത പ്രവൃത്തികളായിരുന്നു കുറിയേടത്തു താത്രിയുടേത്. അവരെയും സമരനായികയായി അംഗീകരിക്കാൻ സമുദായപരിഷ്ക്കർത്താക്കളും

214

സ്ത്രീകളും സമരങ്ങളും


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/214&oldid=162855" എന്ന താളിൽനിന്ന് ശേഖരിച്ചത്