താൾ:Kulastreeyum Chanthapennum Undayathengane.djvu/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴയമട്ടിൽ വേഷംധരിച്ച യുവതികൾ അവർക്കു തീരെ ചേരില്ലെന്നും നമ്പൂതിരി സമുദായനേതാക്കളിൽ പലരും വാദിച്ചു. എന്നാൽ നമ്പൂതിരിസ്ത്രീകളെ സംബന്ധിച്ചിടത്തോളം ബ്ലൗസിടുക എന്നത് പഠിപ്പും ജോലിയുമുള്ള ഭർത്താക്കന്മാരെ ആകർഷിക്കാനുള്ള തന്ത്രം മാത്രമായിരുന്നില്ല - പരമ്പരാഗത കുടുംബരീതിക്കുള്ളിൽ സ്ത്രീകൾക്കു കൽപ്പിച്ചിരുന്ന കടുത്തനിയമങ്ങൾക്കും കീഴ്നിലയ്ക്കും എതിരെയുള്ള ചെറുത്തുനിൽപ്പായിരുന്നു അത്. എം.പി. ഭട്ടതിരിപ്പാട് 1940ൽ എഴുതിയ ഋതുമതി എന്ന നാടകം ഈ ചെറുത്തുനിൽപ്പിനെക്കുറിച്ചായിരുന്നു. യാഥാസ്ഥിതികവൃത്തങ്ങളിൽ ഇതു വലിയ കോളിളക്കമുണ്ടാക്കി.

നമ്പൂതിരിസമുദായപരിഷ്കരണ പ്രസ്ഥാനത്തിന്റെ നായികമാർ
1930കളിൽ നമ്പൂതിരിസമുദായപരിഷ്കരണപ്രസ്ഥാനത്തിന്റെ മുൻനിരയിലേക്ക് കഴിവുറ്റ സ്ത്രീകൾ വരാൻതുടങ്ങി. മഹിള എന്ന സ്ത്രീപ്രസിദ്ധീകരണം 'നമ്പൂതിരിസാമ്രാജ്യ'ത്തിന്റെ [വീരനായികയായ] 'ജോവാൻ ഓഫ് ആർക്ക്' എന്നു വിശേഷിപ്പിച്ച പാർവ്വതി നെന്മിനിമംഗലമായിരുന്നു അവരിൽ പ്രധാനി. ആധുനികവസ്ത്രംധരിച്ച് യോഗക്ഷേമസഭാസമ്മേളനത്തിൽ ആദ്യമായി ഒരു സ്ത്രീ - പാർവ്വതി മനേഴി - പങ്കെടുത്തതിനെത്തുടർന്ന് സമ്മേളനത്തിൽ പങ്കെടുത്ത സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരുന്നു. ഇടക്കുന്നിയിൽ നടന്ന യോഗക്ഷേമസഭയുടെ 22-ാം സമ്മേളനത്തിൽ ഒരൊറ്റ സ്ത്രീമാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ കാറൽമണ്ണവെച്ചു കൂടിയ 25-ാം സമ്മേളനത്തിൽ 75 അന്തർജനങ്ങൾ സന്നിഹിതരായിരുന്നു. നമ്പൂതിരിയുവജനസംഘത്തിലൂടെയാണ് ഇവർ വളർന്നത്. 1930കളിൽ ആര്യാപള്ളം, പാർവ്വതി നെന്മിനിമംഗലം, ദേവകി നരിക്കാട്ടിരി തുടങ്ങിയവർ അന്തർജനങ്ങൾക്കു സഹിക്കേണ്ടിവന്നിരുന്ന നിയന്ത്രണങ്ങളെ പരസ്യമായി തള്ളിക്കളഞ്ഞുകൊണ്ട് പൊതുപ്രവർത്തകരായി മാറി. ആധുനികരീതിയിൽ വസ്ത്രധാരണംചെയ്യാനും യാത്രചെയ്യാനും പൊതുവേദികളിൽ പ്രസംഗിക്കാനും നിയമസഭകളിൽ പ്രവർത്തിക്കാനും പ്രാപ്തിയുള്ള അന്തർജനങ്ങൾ ഇക്കാലത്ത് പൊതുരംഗത്തേക്കു കടന്നു. 1940കളിലെ രാഷ്ട്രീയസമരങ്ങളിൽ - പാലിയംസത്യാഗ്രഹത്തിലും കമ്യൂണിസ്റ്റുപാർട്ടിയുടെ പ്രവർത്തനത്തിലും മറ്റും - അവർ പങ്കുചേരാൻ തുടങ്ങി. ലളിതാംബിക അന്തർജനം അക്കാലമായപ്പോഴേക്കും ആധുനികകേരളീയസാഹിത്യരംഗത്ത് തന്റേതായ ഇടമുണ്ടാക്കിക്കഴിഞ്ഞിരുന്നു.


എന്നാൽ പുതിയ വസ്ത്രധാരണരീതികളോട് അഭ്യസ്തവിദ്യരായ യുവതികൾ കാട്ടിയ താൽപര്യത്തെ അല്പം സംശയത്തോടുകൂടിയല്ലാതെ കാണാൻ പല സമുദായപ്രമാണികൾക്കും കഴിഞ്ഞിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ, സ്ത്രീകൾ വസ്ത്രം ഇടണമെന്ന് പറയുമ്പോഴും അത് 'ഒരുങ്ങിക്കെട്ടലാ'കുമോ എന്ന ഭയം എപ്പോഴും അവരെ അലട്ടിയിരുന്നു. അതുകൊണ്ട് പഴയ വസ്ത്രധാരണരീതി വേണ്ടെന്നുവയ്ക്കുന്നവരെ 'അഴിഞ്ഞാട്ടക്കാരികളാ'യിക്കാണാൻ ചിലരൊക്കെ തയ്യാറായി. ഇതിന് ചുട്ട മറുപടികൊടുക്കാൻ അന്നത്തെ സ്ത്രീകളിൽ ചിലർ ഉത്സാഹിച്ചു. ആധുനികവസ്ത്രം ധരിക്കാൻ തയ്യാറായ സ്ത്രീകളെല്ലാം പച്ചപ്പരിഷ്ക്കാരികളാണെന്ന് അടച്ചാക്ഷേപിച്ചുകൊണ്ട് അക്കാലത്തെ സമുദായപ്രമാണിമാരിലൊരാളായിരുന്ന പുത്തേഴത്തു രാമമേനോൻ 'അനുകരണഭ്രമം' എന്നപേരിൽ 1915ൽ ലേഖനമെഴുതി. ഇതിന് മറുപടിയായി സി.പി. കല്യാണിയമ്മ ഇങ്ങനെ എഴുതി:

ആകപ്പാടെ ഞങ്ങൾക്കുള്ള ദോഷങ്ങളെല്ലാം ഇംഗ്ലീഷുവിദ്യാഭ്യാസംകൊണ്ടു വന്നിട്ടുള്ളതാണെന്നാണ് മിസ്റ്റർ മേനോന്റെ അഭിപ്രായം. ഇംഗ്ലീഷ് പുസ്തകങ്ങളെല്ലാം


141


സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/141&oldid=162774" എന്ന താളിൽനിന്ന് ശേഖരിച്ചത്