താൾ:Kristumata Nirupanam.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാവധി നിലയുള്ളവനും ആയിരിക്കും. അപ്രകാരംതന്നെ ഈശനും തന്റെ കാര്യത്തിൽ പൂർണ്ണജ്ഞാനം മുതലായവയോടു കൂടിയവനായിരിക്കുമെന്ന് തീർച്ചയാകും.

അങ്ങനെ എങ്കിൽ ഘടകർത്താവു തന്റെ കാര്യമല്ലാത്ത പടം മുതലായവയെ ചെയ്യാത്തതുപോലെ ഈശനും തന്റെ കാര്യമല്ലാത്ത വേറൊന്നിനെ ചെയ്യാത്തവനാകുമലോ. എന്നാൽ,

ഈശന്റെ കാര്യമല്ലാതെ അന്യകാര്യമില്ലാത്തതുകൊണ്ട്[1] ഈ സംശയത്തിലേയ്ക്ക് അവസരമേ ഇല്ല, അതിനാൽ കാര്യത്വഹേതുവെന്നാൽ ഉപാദാനകാരണം സാധിക്കപ്പെടുന്നു.

എന്നാൽ ദൈവം സർവസാമർത്ഥ്യംകൊണ്ട് കാരണം കൂടാതെ കാര്യത്തെ ജനിപ്പിക്കും എന്നുവരികിൽ,

അതു ചേരുകയില്ല. സർവ്വസാമർത്ഥ്യമെന്നത് ശരിയായി എല്ലാവറ്റെയും തടവുകൂടാതെ നടത്തുന്ന ശക്തിയാകുന്നു. ആ ശക്തി ഉണ്ടെന്നും വച്ച് ശരിയായതിനെ അല്ലാതെ ശരിയല്ലാത്തതിനെ ചെയ്ക എന്നുള്ളത് ഒരു വിധത്തിലും സർവ്വസാമർത്ഥ്യത്തെ താങ്ങുന്നതല്ല. കൃശതയും സ്ഥൂലതയും മാറാതെ ഇരിക്കവേ കടുകിനകത്ത് മലയെ കടത്തുന്നത് തക്കതല്ല. അങ്ങനെ ചെയ്യാത്തതുകൊണ്ട് സർവ്വസാമർത്ഥ്യംഭംഗം ഒരിക്കലും ഉണ്ടാകയില്ല. ഉണ്ടാകുമെന്നുവരികിൽ ദൈവം തനിക്കു തുല്യനായ വേറെ ഒരു അനാദി ദൈവത്തെ ഉണ്ടാക്കുന്നതിനും തന്നെ ഇല്ലാതാക്കിക്കളയുന്നതിനും കഴിയാത്തവനാകയാൽ അസമർത്ഥനെന്നു വരേണ്ടതാണ്. അതു നിങ്ങൾക്കു സമ്മതമല്ലാത്തകൊണ്ട് ഉപാദാനകാരണത്തെ അപേക്ഷിക്കയാൽ *സർവ്വസാമർത്ഥ്യഭംഗം[2] ഒരിക്കലും ഉണ്ടാകുന്നതല്ല.

ഇനിയും ദൈവം താൻതന്നെ ഉപാദാനകാരണവും നിമിത്തകാരണവുമായിട്ടു നിന്ന് ലോകത്തെ ജനിപ്പിച്ചു എന്നു നിശ്ചയിക്കാമല്ലോ. എങ്കിൽ,

അതും ചേരുകയില്ല. കാര്യം കാരണാത്മകം എന്നാണ് ന്യായം. ആകയാൽ വെളുത്ത വസ്ത്രത്തിന്റെ ഉപാദാനകാരണമായ തന്തുവും വെളുത്ത നിറത്തോടുകൂടി ഇരിക്കുന്നതുപോലെ ചേതനവും അചേതനവുമായ ലോകത്തിന് ഉപാദാനകാരണമായിരിക്കകൊണ്ട് ദൈവവും ചേതനത്വവും അചേതനത്വവും ഉള്ളവനെന്നു പറയേണ്ടിവരും. അപ്പോൾ അന്യോന്യം വിരുദ്ധങ്ങളായ ചെതനത്വാചേതനത്വങ്ങളെന്ന രണ്ടു ധർമ്മങ്ങളുംകൂടി ഒരു ധർമ്മിയിൽ ഇരിക്കുകയുമില്ലല്ലോ.

  1. സാധ്യം ഉണ്ടോ ഇല്ലയോ എന്നു സംശയമുള്ള സ്ഥലമാണു പക്ഷം. ഉദാ. "പർവ്വതത്തിൽ തീയുണ്ട്; പുകയുള്ളതുകൊണ്ട്" എന്ന അനുമാനവാക്യത്തിൽ "തീ" സാധ്യവും, "പുകയുള്ളതുകൊണ്ട്" എന്നതു ഹേതുവും, "പർവ്വതം" പക്ഷവുമാണ്.
  2. സർവ്വസാമർത്ഥ്യഭംഗം = എല്ലാം ചെയ്യാൻ കഴിവുണ്ട് എന്ന അവസ്ഥയുടെ ഭംഗം
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/21&oldid=162543" എന്ന താളിൽനിന്ന് ശേഖരിച്ചത്