താൾ:Karthaveeryarjunavijayam.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പലനാളിങ്ങനെ പട്ടിണിയിട്ടും
പലരും കണ്ടുടനാനകളിച്ചും
വലയിൽപ്പെട്ട കുരങ്ങുകണക്കേ
വലയണമെന്നേ മതിയാവുള്ളൂ;
കൊലചെയ്താൽ പുനരന്തകനവനെ
വലയ്ക്കുന്നതിഹ നമുക്കറിയാമോ?"
" അതു നേരാണിഹ നമ്മെക്കാളും
അതികാരുണ്യം പെരുതു തനിക്ക്; "
രാവണമുറവിളി കേട്ടിട്ടിങ്ങനെ
രാവും പകലും ഘോഷിക്കുന്നു;
ദേവകളെത്ര പ്രസാദിക്കുന്നു;
ദേവസ്ത്രീകൾക്കതിലും മോദം;
ഓജസ്സും തേജസ്സും പലനാ-
ളായുസ്സും ശ്രേയസ്സും വരുവതി-
നന്തണവരരും മുനിവരരും ദിശി
സന്തതവും ഹേഹയനൃപവരനെ-
പ്പാരമനുഗ്രഹമേകി നടന്നു
പാരിലതിശ്രമമേറിയിരുന്നഥ
ഭീതികലർന്ന ജഗത്ത്രയവാസികൾ
ഭീതിവെടിഞ്ഞുവസിച്ചീടുന്നു
ദേഹം മെലിഞ്ഞു പാരം കാരാഗൃഹംതന്നുള്ളിൽ
ദാഹം വിശപ്പുകൊണ്ടും മോഹം വളർന്നു തത്ര
സ്നേഹം തരിമ്പുമുള്ള ദേഹങ്ങളാരുമില്ല
ആഹന്ത കഷ്ടം ! ദശകണ്ഠന്റെ വർത്തമാനം
സ്നാനവുമില്ല മദ്യപാനവുമില്ല പാരം
നാണവും പൂണ്ടു ദേഹക്ഷീണവുമകപ്പെട്ടു
കൂറില്ലാത്തവരോടു ചോറുമേടിച്ചുതിന്നു
കീറത്തുണിയുടുത്തു ചേറുമണിഞ്ഞങ്ങനെ
ആറുമാസം കഴിഞ്ഞിട്ടാരുമൊരുത്തൻ കുറ്റം
തീരുവാൻ ശ്രമിക്കുന്നില്ലേറുന്നു സന്താപങ്ങൾ;
പിണ്ഡമുരുട്ടിയോരോ കിണ്ണത്തിൽ വച്ചുകൊണ്ടു
പെണ്ണുങ്ങൾ വന്നുനിന്നീവണ്ണം പറഞ്ഞീടുന്നു;
"ലങ്കാധിപതേ! നിന്റെ കാൽമേൽ കിടക്കും നല്ല
ശൃംഖല കിലുങ്ങാതെ ചിങ്കുകളിച്ചെന്നാകിൽ
പാക്കു വെറ്റില നല്ല തൂക്കുപുകയിലയും
പാർക്കാതെ തരുന്നുണ്ടു ഭോഷ്ക്കല്ല പംക്തികണ്ഠ!'
പത്തു മുഖങ്ങൾകൊണ്ടു പത്തു പദങ്ങൾ പാടി
തിത്തിത്തൈ എന്നു ചാടി നൃത്തംവയ്ക്ക രാവണ!
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/24&oldid=161944" എന്ന താളിൽനിന്ന് ശേഖരിച്ചത്