ഒഴിഞ്ഞു വഴിനീളെപ്പൊഴിഞ്ഞു നറുമലർ;
വഴിഞ്ഞ മോദാലിന്ദ്രനുഴിഞ്ഞു നീരാജനം.
ജനകൻമുമ്പിൽ സുരജനങ്ങൾ വച്ചു കാഴ്ച
മണികൾ ജാംബൂനദം കനകപട്ടാംബരം
സാനേകഭേദം ബഹുവാനോർകൾ വച്ച കാഴ്ച
താനേകൻ തെരുതെരെ മൈനാകമെടുത്തുതേ.
നാനാഗന്ധൎവസിദ്ധസേനാ കുത്രചിൽ ക്വാപി
സ്ഥാനേ യക്ഷരും നിന്നു കോണേ കിമ്പുരഷരും
മേനക തിലോത്തമ മാനിനീ രംഭ മുമ്പാം
വാനവനാരിമാരും പ്രീണിതാ പൌലോമിയും
ക്ഷീണത കളഞ്ഞിഹ ക്ഷോണിയിൽ വന്നു മെല്ലേ
മേനതൻ ചുഴലവുമാനതിചെയ്തു നിന്നു.
“അമ്മേ ! കേൾ മേനാദേവി നിന്മകൾ ജയിക്കണം;
ചിന്മയി ജയിക്കുമ്പോൾ നന്മയാം നമുക്കെല്ലാം.
പെണ്മയും വപുസ്സിങ്കൽ വെണ്മയും കൎമ്മങ്ങളിൽ
തണ്മയും മനസ്സിങ്കൽ നിന്മകൾ തന്നീടണം.
ഭംഗിക്കു പറകയല്ലെങ്ങൾക്കു വിശേഷിച്ചും
തൊങ്ങല്ക്കും പൊടിപ്പിനും ഭംഗം വന്നിരിക്കുന്നു,
സംഗരേ ഭഗ്നദന്തൻ വൻകരിയെന്നപോലെ
ശങ്കിച്ചു പങ്ങിപ്പങ്ങി മങ്ങുന്നു മനോഭവൻ.
പൊന്മലമീതെ മേവുമിമ്മഹാലോകരെല്ലാം
നിന്മകൾക്കടിമയായ്‌ക്കൺമുനകൊതിക്കുന്നു.
മന്മഥൻ തനിക്കുള്ള കൎമ്മവും മതിയാക്കി-
ദ്ധൎമ്മമൊട്ടേറെച്ചെയ്തു നിന്മകളുണ്ടാവാനായ്.
ചെറ്റുമില്ലവനിനി മറ്റൊരാലംബമമ്മേ !
മുറ്റും നീ ഗതി മകളുറ്റുതാനറിവോളം.
മുറ്റമിങ്ങടിക്കുമേ വിറ്റുതിന്നീടും ഞങ്ങ-
ളറ്റുപോകാതെ ദാസ്യം പറ്റിയാലാരും വിടാ
ധമ്മചാരിണിമാൎക്കോ ധൎമ്മമുണ്ടവലംബം;
നൎമ്മകാരിണിമാൎക്കോ നിന്മകൾ പരദൈവം.”
ഇങ്ങനേ നാകസ്ത്രീകൾ തങ്ങടേ വാക്യമദ്ധ്യേ
ശങ്കയാ ദൂരേനിന്നിട്ടംഗജൻ കഴൽകൂപ്പി.
പങ്കജബാണനുള്ളിൽ സങ്കടം പോമാറപ്പോൾ
താൾ:Girija Kalyanam 1925.pdf/38
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രഥമഖണ്ഡം.
19
