താൾ:Ghoshayatra.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തരമൊടു തലമുടി ചിക്കിമിനുക്കി
തരിവള പിരിവള കാഞ്ചിപതക്കം
വിരുതുകൾ പലവക വിരൽമോതിരവും.

അരമണി കുടമണി തുടർമണി കങ്കണ
മരഞ്ഞാണം ചില തോൾപ്പൂട്ടുകളും.
മകുടം കടകം മണികുണ്ഡലവും
വികടകിരീടം വിദ്രുമഹാരം
വികസിതസുരഭിലമലർമാലകളും
സകലമണിഞ്ഞു ഞെളിഞ്ഞുനടന്നാർ.
പട്ടുകൾ പലതും കെട്ടിയുടുത്തുട-
നെട്ടുമുളം ചില ചേലകൾ ചുറ്റി
പട്ടുറുമാലും തലയിൽകെട്ടി
തട്ടുപുഴുകുമഥനാടൻ പുഴുകും
തൊട്ടുമുഖത്തിനു ഭംഗിവരുത്തി
ചട്ടം പലവക കൂട്ടിത്തരസാ
പെട്ടികൾ പെട്ടകമെന്നിവ പലതിൽ
ചട്ടറ്റീടിന കനകപ്പൊടികളു-
മിട്ടുനിറച്ചതു കെട്ടിയെടുപ്പി-
ച്ചെട്ടുദിഗന്തം പൊട്ടും പടിപല-
കൊട്ടും വെടിയും തട്ടിമുഴക്കി-
ത്തട്ടിനടത്തി നടന്നു തുടങ്ങി.
ഉച്ചത്തിലുള്ള ഘോഷം മെച്ചത്തിൽ കേട്ടനേരം
അച്ചിമാരൊക്കെക്കൂടി കാഴ്ചക്കു പുറപ്പെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/38&oldid=160314" എന്ന താളിൽനിന്ന് ശേഖരിച്ചത്