താൾ:Dharmaraja.djvu/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അരിവെപ്പിനും മറ്റും വട്ടംകൂട്ടുന്നതിനിടയിലാണ് വഴിപോക്കന്റെ വർത്തമാനം അവിടെ കിട്ടിയത്. സംസ്കൃത സാഹിത്യത്തിന്റെ പാരംഗതനായിരുന്നതുകൂടാതെ ‘സർവ്വാംഗസുന്ദരീ’വല്ലഭനും ആയിരുന്ന ഉണ്ണിത്താൻ നിമിഷമാത്രപോലും താമസിക്കാതെ തന്റെ ഔഷധപ്പെട്ടിയും എടുപ്പിച്ച് മന്ത്രക്കൂടത്തെത്തി. ഇദ്ദേഹം ആകൃതിയിൽ മസൂരിത്തഴമ്പുകളും കഷണ്ടിയും വാർദ്ധക്യജരാനരകളുടെ പ്രാരാംഭലക്ഷണങ്ങളും വാതോപദ്രവംകൊണ്ട് നടക്കുന്നതിൽ ഒരു വിഷമതയും ചേർന്നുള്ള കേശവൻകുഞ്ഞുതന്നെ ആയിരുന്നു. പുത്രന്റെമേൽ ചുമത്തപ്പെട്ട അപരാധത്തെക്കുറിച്ചു കേട്ടിരിക്കുന്നു എങ്കിലും, തന്റെ സന്താനം നീചമായ ഒരു കർമ്മത്തിന്റെ കർത്താവാകുന്നതു കേവലം അസംഭാവ്യമെന്നുള്ള ധൈര്യത്തോടുകൂടിയും, മഹാരാജാവിനെ മുഖം കാണിച്ചു കല്പന വാങ്ങി എതൃവാദം നടത്തി മകനെ വീണ്ടുകൊണ്ടുപോകുന്നതിനായും, ഇതിനിടയിൽ ചിലമ്പിനേത്തു ചന്ത്രക്കാറൻ വല്ലതും സാഹസത്തിനു പുറപ്പെടുന്നെങ്കിൽ അതിനെ തടുക്കുന്നതിനായും പുറപ്പെട്ടിരിക്കുന്നതാണ്. തന്റെ സഹായംകൊണ്ടു സമ്പന്നനായ അണ്ണാവയ്യൻ സ്വതേ തന്നെ ഗുണവാനും, ആ ബ്രാഹ്മണനും കേശവൻകുഞ്ഞും തമ്മിൽ ആത്മമിത്രങ്ങളും ആയിരുന്നു. കേശവൻകുഞ്ഞിനെക്കുറിച്ച് അണ്ണാവയ്യനിൽനിന്നു കിട്ടിയിരുന്ന സന്ദേശങ്ങളെല്ലാം സ്നേഹാദരപൂർണ്ണങ്ങളായിരുന്നു. അതിനാൽ, അവർ തമ്മിൽ കലഹമുണ്ടായി കൊല നടന്നു എന്നത് കലിയുഗാവസ്ഥയ്ക്കും വിശ്വസനീയമല്ലെന്ന് ഉറപ്പായി വിശ്വസിച്ച് സ്ഥിരനിശ്ചയനായ ഈ മഹാനുഭാവൻ ചിലമ്പിനേത്ത് എത്തി. തന്റെ പുത്രനു മഹാരാജാവ് അരുളിയിരിക്കുന്ന പ്രഥമശിക്ഷയെക്കുറിച്ച് കേട്ടപ്പോൾ, “തിരുമനസ്സിലെ ചോറുതന്നെയാണ് നാം എല്ലാവരും എല്ലായ്പോഴും ഉണ്ണുന്നത്. അവിടത്തെ സ്വന്തചെലവിന്മേൽ അവൻ കുറച്ചുദിവസം കഴിക്കുന്നതുകൊണ്ട് എന്ത് അവമാനം വരാനുണ്ട്?” എന്നു സാധാരണ പിതാക്കന്മാർക്കുണ്ടാകാത്തതായ നിശ്ചലതയോടുകൂടി ആ പുരുഷരത്നം അഭിപ്രായപ്പെട്ട്, ഈ പ്രഭു ചന്ത്രക്കാറന്റെ ഐശ്വര്യസമ്പൂർണ്ണതയിലും, അയാളുടെ ഹാർദ്ദമായ സ്നേഹത്തെ കാംക്ഷിച്ചിട്ടില്ല. അയാളുടെ സമ്പാദ്യത്തിന് തന്റെ മകൻ അനന്തരാവകാശിയായിക്കൂടെന്നുമായിരുന്നു അദ്ദേഹത്തിന്റെ സ്വകാര്യാഭിപ്രായം. കുടിലകുലാവതംസമായ ചന്ത്രക്കാറനോടു തനിക്കു വാസ്തവമായ ജുഗുപ്സയും ദ്വേഷവും തോന്നിയിരുന്നു എങ്കിലും ഉണ്ണിത്താൻ തന്റെ അന്തർഗ്ഗതത്തെ ഇതരന്മാർക്കു വിട്ടുകൊടുത്തില്ല. ഈ മഹാനുഭാവൻ വൃദ്ധയുടെ താമസസ്ഥലത്തെത്തി അവരെ മുറ്റത്തുനിന്നു മാറ്റി, നാലുകെട്ടിനകത്തുള്ള തട്ടുപടിയിൽ കിടത്തി, നാഡി പരീക്ഷിച്ച് ചില ചികിത്സകളും ചെയ്തു. വൃദ്ധയുടെ കണ്ഠത്തിൽ സർപ്പാകൃതിയിലുള്ള ഒരു മംഗല്യസൂത്രവും, വലതുകണ്ണിന്റെ പുറങ്കോണിനടുത്ത് ഒരു കറുത്ത മറുകും കാണപ്പെട്ടു. ഹാ ഹാ കർമ്മഗതി! ഒന്നുകൂടി വൃദ്ധയുടെ നാഡിപരിശോധിച്ച്, കേവലം മോഹാലസ്യമായിരുന്നു എന്നും തൽക്കാലം ആപത്ഭയമില്ലെന്നും അദ്ദേഹം തന്റെ മനസ്സിനു ബോദ്ധ്യം വരുത്തി. വൃദ്ധയോട് അടുത്തുചെന്ന് സ്വമാതൃസമീപത്തിലെന്നപോലെ ഇരുന്ന് ഉണ്ണിത്താൻ സ്നേഹാദരഭക്തികളെ സ്ഫുടീകരിക്കുന്ന കരുണയോടുകൂടി കയ്യണച്ച്, ‘ചേച്ചീ’ എന്നു വൃദ്ധയെ വിളിച്ചു. വൃദ്ധ ബോധാവർത്തനത്തോടുകൂടി, ക്ഷീണസ്വരത്തിൽ അതിനുത്തരമായി ഒന്നു മൂളി. ഉണ്ണിത്താൻ തന്റെ രണ്ടാം മുണ്ടിനെ മടക്കി വൃദ്ധയെ വീശിത്തുടങ്ങുന്നു. വൃദ്ധ ദീനസ്വരത്തിൽ “ആരത്?” എന്നു ചോദ്യംചെയ്യുന്നു; “നന്തിയത്തൂന്ന്” എന്ന് ഉണ്ണിത്താൻ ഉത്തരം പറയുന്നു; “രാമരുണ്ണിച്ചേട്ടനോ?” എന്നു വൃദ്ധ ചോദിക്കുന്നു; “അല്ലാ അദ്ദേഹം മരിച്ചുപോയി; രാഘവനാണ്” എന്ന് ഉണ്ണിത്താൻ തന്നെ അറിയിക്കുന്നു; “കുഞ്ഞുണ്ണിയോ” എന്നു പറഞ്ഞുകൊണ്ട് വൃദ്ധ കണ്ണു തുറന്ന്, അദ്ദേഹത്തെ നോക്കിക്കരഞ്ഞുതുടങ്ങുന്നു. രണ്ടുപേരും സ്നേഹോപചാരവചനങ്ങൾകൊണ്ട് പരസ്പരമുള്ള ബലവത്തായ പരിചയസ്നേഹബന്ധങ്ങളെ പ്രദർശിപ്പിക്കുന്നു. ഒടുവിൽ “എന്റെ കുഞ്ഞിനെ ചിലമ്പിനേത്തെ മഹാപാപി എന്തു ചെയ്തു?” എന്ന് വൃദ്ധ അശ്രുവർഷത്തോടെ ചോദ്യംചെയ്യുന്നു.

ഉണ്ണിത്താൻ: “കുഞ്ഞിനെ ചന്ത്രക്കാറൻ കൊണ്ടുപൊയ്ക്കളഞ്ഞു എന്നാണോ വിചാരം?”

വൃദ്ധ: (കഷ്ടപ്പെട്ട്) “ആ സ്വാമിദ്രാഹി അതും അതിൽ കടന്നും പ്രവർത്തിക്കും. ആൺ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/114&oldid=158377" എന്ന താളിൽനിന്ന് ശേഖരിച്ചത്