താൾ:CiXIV130 1885.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജാക്കന്മാരേ, ബുദ്ധിമാന്മാരായിരിപ്പിൻ; ഭൂമിയിലെ ന്യായാധിപതി
മാരേ, നിങ്ങൾ ഉപദേശിക്കപ്പെട്ടവരായിരിപ്പിൻ. സങ്കീ. ൨, ൧൦. ൩൩

൧൪൫ സങ്കീൎത്തനം.

1 അല്ലയോ രാജാവായ എൻ ദൈവമേ, നിന്നെ ഞാൻ ഉയൎത്തും
തിരുനാമത്തെ എന്നെന്നേക്കും അനുഗ്രഹിക്കയും ചെയ്യും.

2 എല്ലാനാളും ഞാൻ നിന്നെ അനുഗ്രഹിച്ചു
തിരുനാമത്തെ എന്നെന്നേക്കും സ്തുതിക്കും.

3 ഏറ്റം സ്തുത്യനും വലിയവനും യഹോവ തന്നേ,
അവന്റേ മാഹാത്മ്യം ആരാഞ്ഞു കൂടാത്തതു.

4 ഒരു തലമുറ മറുതലമുറയോടു നിൻ ക്രിയകളെ പുകണ്ണു
നിന്റെ വീൎയ്യങ്ങളെ കഥിക്കും.

5 കനത്ത നിൻ തേജസ്സിൻ പ്രഭയെയും
നിന്റെ അത്ഭുതകൎമ്മങ്ങളെയും ഞാൻ ധ്യാനിക്കും.

6 ഗാംഭീൎയ്യമേറും നിന്റെ ഭയങ്കരക്രിയകളെ അവർ പറയും
നിന്റെ വങ്കൎമ്മങ്ങളെ ഞാൻ വൎണ്ണിക്കയും ചെയ്യും.

7 ചെമ്മേ പെരുകും നിൻ നന്മയുടെ ശ്രുതിയെ അവർ പൊഴിയും
നിൻ നീതിയെ ചൊല്ലി ആൎക്കും.

8 യഹോവ കൃപാലുവും കനിയുന്നവനും
ദീൎഘക്ഷമാവാനും ദയ പെരുകിയവനും തന്നേ.

9 യഹോവ എല്ലാവൎക്കും നല്ലവൻ
അവന്റെ കരൾ്ക്കനിവ് അവന്റെ സകല ക്രിയകളുടേ മേലും (ഇരിക്കുന്നു.)

10 യഹോവേ, നിന്റേ സകല ക്രിയകളും നിന്നെ വാഴ്ത്തും
നിന്റെ ഭക്തർ നിന്നെ അനുഗ്രഹിക്കയും,

11 നിന്റേ രാജ്യതേജസ്സു പറകയും ചെയ്യും
നിന്റേ ശൌൎയ്യം ഉരെക്കയും ചെയ്യും,

12 മനുഷ്യപുത്രരോടു നിന്റെ വീൎയ്യങ്ങളെയും
നിന്റേ രാജ്യത്തിലേ പ്രാഭവതേജസ്സിനെയും അറിയിപ്പാൻ തന്നേ.

13 നിന്റേ രാജ്യം സൎവ്വയുഗങ്ങൾ്ക്കുള്ള രാജ്യം
നിന്റേ വാഴ്ച എല്ലാ തലമുറകളിലും ഉള്ളതു.

14 വീഴുന്നവരെ ഒക്കയും യഹോവ താങ്ങുന്നു
കുനിഞ്ഞവരെ ഒക്കയും താൻ നിവിൎത്തുന്നു.

15 എല്ലാവരുടേ കണ്ണുകളും നിന്നെ പാൎത്തിരിക്കുന്നു
നീയും തത്സമയത്തു താന്താന്റേ തീൻ അവൎക്കു നല്കുന്നു;

16 തൃക്കൈയെ നീ തുറന്നു
എല്ലാ ജീവിക്കും പ്രസാദതൃപ്തി വരുത്തുന്നു.

17 യഹോവ തന്റേ എല്ലാ വഴികളിൽ നീതിമാനും
തന്റേ സകല ക്രിയകളിൽ ദയാവാനും ആകുന്നു.

18 തന്നോട് വിളിക്കുന്നവൎക്ക് എല്ലാം യഹോവ സമീപസ്ഥൻ
ഉണ്മയിൽ തന്നോടു വിളിക്കുന്നവൎക്ക് എല്ലാമേ.

19 അവനെ ഭയപ്പെടുന്നവൎക്കു പ്രസാദമായതിനെ അവൻ ചെയ്തു
അവരുടെ കൂറ്റു കേട്ട് അവരെ രക്ഷിക്കുന്നു.

20 തന്നെ സ്നേഹിക്കുന്നവരെ ഒക്കയും യഹോവ കാത്തു
സകല ദുഷ്ടരെയും സംഹരിക്കും.

21 യഹോവായുടേ സ്തുതിയെ എൻ വായി ഉരെക്കയും [ചെയ്ക!
സകല ജഡവും അവന്റേ വിശുദ്ധനാമത്തെ എന്നെന്നേക്കൂം അനുഗ്രഹിക്കയും

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/37&oldid=191492" എന്ന താളിൽനിന്ന് ശേഖരിച്ചത്