താൾ:Chithrashala.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൻനിഴലിൽത്താൻ പതറിക്കണ്ണിമ തെല്ലടയാതെ--
യെണ്ണിയെണ്ണി ഞൊടിയോരോന്നവൻ കഴിച്ചു.
താൻ പടുത്ത നരകത്തിൽ-താൻ വളർത്ത കൊടുന്തീയിൽ
സാമ്പ്രതമദ്രോഹി വീണു ചാകാതെ ചത്തു.
ഭാഗിനേയനരുളിന പഞ്ചതയപ്പാതകിക്കു
ലോകദൃഷ്ടിയിലുമൊരു മോചനമായി.
ശിശുക്കളെ വധിച്ചു തന്നസുക്കളെപ്പുലർത്തുവാൻ
പശുക്കളും കൊതിക്കുമോ പതിതൻ മർത്ത്യൻ!
ഭൂവപുസ്സു പുളകമാം ഭൂഷണത്താലണിയിച്ചു
ദേവദേവ ജനയിത്രി ദേവകീദേവി.
അവിടത്തെത്തിരുവയറവനിക്കു സമർപ്പിച്ചു
ഭവഭയശമനമാം പരമൗഷധം.
കുഞ്ഞുകണ്ണന്നീറ്റുപുര കൽത്തുറുങ്കു; തായ്‌മുലപ്പാൽ
നഞ്ഞുചാറു; മൃതപ്രായർ മാതാപിതാക്കൾ.
മാതുലന്റെ കല്പനയാൽ മർത്യപാശർ ജിഘാം-സുക്കൾ-
മാടുപോലും-ശ്വസിക്കുന്ന മാരുതൻപോലും!
ദേവകൾക്കുമവരിൽത്താൻ സ്നേഹമുള്ളിലെന്നുതോന്നു--
മാവിരിഞ്ചപ്രമുഖർതന്നകൃത്യം കണ്ടാൽ
ആയവർക്കു സകലർക്കും ഹാനിചേർത്തു സുജനങ്ങൾ--
ക്കായർകുലച്ചെറുപൈതലാനന്ദമേകി.
പള്ളിയോടക്കുഴൽവഴി പാലമൃതു മഴപെയ്തു
കല്ലിനേയുമലിയിച്ചു കല്യാണമേഘം.
സത്തുകൾക്കു മഖത്തിങ്കൽ കാൽകഴുകും; തനിക്കൊരാൾ
ഭക്തനായാലവന്നേതു ദാസ്യവും ചെയ്യു-ം;
കേഴുമൊരു സതിക്കേകും പട്ടുസാരി; കൃപണനെ--
യേഴുനിലമാളികയിലേറ്റിപ്പുലർത്തും;
ചമ്മട്ടിയും കയ്യുമായിദ്ധർമ്മക്ഷേത്രപ്പോർക്കളത്തി--
ലമ്മഹാത്മാവർജ്ജുനൻതന്നകം തെളിവാൻ
തേർത്തടത്തിൽ നിന്നുകൊണ്ടു ചെയ്ത ദിവ്യഗാനമിന്നും
പാർത്തലത്തിൽ ദരികളിൽ മാറ്റൊലിക്കൊൾവൂ
നാഥനന്നു നൽകിയോരു നാന്മറപ്പാൽനവനീതം
നാദബ്രഹ്മചൈതന്യത്തിൻ നവാവതാരം

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/9&oldid=157861" എന്ന താളിൽനിന്ന് ശേഖരിച്ചത്