വാനിലേറ്റുമെഴുനൂറു കല്പടവുള്ളൊരു കോണി;
മാനസം പോയ് മുഴുകേണ്ടും ജാഹ്നവിതീർത്ഥം.
കാര്യസാരം കഥിച്ചോരക്കർമ്മയോഗമാർഗ്ഗദർശി——
യാര്യഭൂമിക്കായുഗാന്തമാചാര്യാചാര്യൻ,
"സത്യധർമ്മപദങ്ങളിൽ സഞ്ചരിച്ചോ, നിഹത്തിൽ ഞാൻ
കൃത്യലോപം വരുത്താനെ ജീവിച്ചോ,നെന്നാൽ
എങ്കിടാവു കണ്മിഴിക്കുമിക്ഷണ"മെന്നരുൾചെയ്തു
തങ്കരംകൊണ്ടവനൊന്നു തലോടി നിൽക്കേ
ദ്രൗണിയെങ്ങു? തദസ്ത്രത്തിൻജ്വാലയെങ്ങു? മൃതിയെങ്ങു?
ചേണിയന്ന പരീക്ഷിത്തു ജീവിച്ചു വീണ്ടും.
ഗോപൻപോലുമവൻ; ശരി; ഗോക്കൾ മർത്യ,രവരുടെ
താപശാന്തിക്കവൻ തേടി ധാത്രിയിൽ ജന്മം.
ഗോക്കളെയാണവൻകാത്ത, തോർമ്മവേണം; പോരമർത്യൻ
വ്യാഘ്രമായാൽ—ഫണിയായാൽ—ഗോമായുവായാൽ.
അനൃ—ശംസ്യംകൊണ്ടു വേണ,മാത്മദമംകൊണ്ടുവേണം
മാനുഷരപ്പശുപാലമാഹാത്മ്യം കാണ്മാൻ
മങ്‌ഗലാത്മാ മഹായോഗി മരതകമണിവർണ്ണൻ
ഞങ്ങളുടെ വാസുദേവൻ ഞങ്ങൾക്കു ദൈവം
തമ്പുരാൻ തന്നരിയ കൈത്താമരതൻ തലോടലി——
ക്കുംബിനിയാം കുബ്ജയുടെ കൂനു നിവർക്കും
മുത്തെടുത്തു ധരിക്കും നാം ശുക്തികയെ മറക്കാമോ?
ദുഗ്ദ്ധമാരു നമുക്കേകും ഗോമാതാവെന്യേ?
ഖ്യാതിയുടെ കളിത്തോപ്പായ്‌ക്കംസഭിത്തിൻ ജനയിത്രി
ഗീതയുടെ പിതാമഹി ജയിച്ചീടുന്നു.
കാൺക വേറിട്ടൊരു ചിത്ര,മതിലുമു—ണ്ടൊരുപുള്ളി——
മാൻകിശോരമിഴിയാളുമൊരു പുമാനും.
കുണ്ഡിനേശൻ ഭീഷ്മകൻതൻ മക്കളിവ;രേട്ടൻ രുക്മി;
കൊണ്ടൽവേണിയിളവൾ രുക്മിണീദേവി.
ആ മഹീശകിശോരകന്നാദിമുതലാത്മമിത്രം
ദാമഘോഷി ശിശുപാലൻ സജ്ജനദ്രോഹി