അമൃതുള്ളിൽ നിറച്ചുള്ള വെള്ളക്കിണ്ടി ധരിപ്പവൻ.
ഈയത്ഭുതം കണ്ടവാറുണ്ടായങ്ങസുരപംക്തിയിൽ 40
ഇതെനിക്കിതെനിക്കെന്നായുതിരും ബഹളസ്വനം.
വെള്ളനാല്കൊമ്പനായ് പൊക്കമുള്ളൊരെരാവതം ഗജം. 41
പിന്നെയുണ്ടായി ദേവേന്ദ്രൻ ചെന്നിണക്കിപ്പിടച്ചവൻ.
നീളെയേറ്റം കടഞ്ഞിട്ടു കാളകൂടമതിൽ പരം 42
ഉയർന്നു പുകയും തീപോലുലകൊക്കച്ചുടുംപടി.
അതിന്റെ നാറ്റം തട്ടീട്ടു മയങ്ങിപ്പോയ് ജഗത്ത്രയം 43
ലോകം കാക്കാൻ ബ്രഹ്മവാക്കാലാ വിഷം തിന്നു ശങ്കരൻ.
അതു കണ്ഠത്തിങ്കൽ നിർത്തി മന്ത്രമൂർത്തി മഹേശ്വരൻ 44
അന്നുതൊട്ടാശ്ശിവൻ നീലകണ്ഠനായെന്നു കേൾപ്പൂ നാം.
അത്യത്ഭുതം കണ്ടുനിന്ന ദൈത്യവീരർ നിരാശരായ് 45
അമൃതം ശ്രീയിവയ്ക്കായിട്ടമിതസ്പദ്ധയാർന്നുതേ.
പിന്നെ മോഹിനിയാം മായ പൂണ്ടു നാരായണൻ പരൻ 46
അത്ഭുതസ്ത്രീരൂപമാണ്ടു ദൈത്യപക്ഷത്തിലെത്തിനാൻ.
ഇവരായവളെക്കണ്ടു മയങ്ങീട്ടാ വധൂവശേ 47
ദൈത്യന്മാർ തന്മനസ്കാരന്മാരായിട്ടമൃതു നല്കിനാർ.
19.അമൃതാപഹരണം
ദേവന്മാരുടെ അമൃതപാനം. അമൃതു കുടിക്കാൻദേവരൂപത്തിൽച്ചെന്നു രാഹു എന്ന അസുരനെ സുര്യചന്ദ്രന്മാർ ചുണ്ടിക്കാണിച്ചുകൊടുക്കുന്നു. വിഷ്ണുചക്രം കൊണ്ടു് അവനെ വധിക്കുന്നു. ദേവന്മാരും അസുരന്മാരും തമ്മിൽ ഭയങ്കരമായ യുദ്ധം നടക്കുന്നു.
സൂതൻ പറഞ്ഞു
പിന്നെച്ചട്ടകൾ നാനാസൂശസ്ത്രങ്ങളുമണിഞ്ഞുടൻ
ദൈത്യദാനവരൊന്നിച്ചു ദേവന്മാരൊടെതിർത്തുതേ. 1
ദൈത്യരോടമൃതം വാങ്ങിക്കൈക്കലാക്കീടിനാനുടൻ
നരസംയുക്തനാകുന്ന ഭഗവാൻ വിഷ്ണുവീര്യവാൻ. 2
ഇത്ഥമുള്ള തിരക്കിങ്കലൊത്ത ദേവകളേവരും
വിഷ്ണു നല്കീടുമമൃതം കുടിച്ചിതു യഥാക്രമം. 3
ഇഷ്ടപ്പടിക്കു ദേവൗഘമമകൃതങ്ങു കുടിക്കവേ
ദേവരൂപത്തൊടും രാഹുദാനവൻ സുധ മോന്തിനാൻ. 4
കഴുത്തിലെത്തിയമൃതാദ്ദാനവന്നെന്ന നേരമേ
അറിഞ്ഞുരച്ചു ചന്ദ്രാർക്കന്മാർകൾ ദേവഹിതത്തിനായ്. 5