താൾ:Bhashabharatham Vol1.pdf/605

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

680
ബലരാമൻ പറഞ്ഞു
പ്രസാദിക്കേണമേ വിപ്ര, വരവെങ്ങുന്നു ഹന്ത തേ? 15
അങ്ങു കണ്ടുള്ളൊരാപ്പുണ്യദേവതായനങ്ങളും
പർവ്വതം തീർത്ഥമിവയും കാടും വീടുമുരയ്ക്കണം. 16

വൈശമ്പായനൻ പറഞ്ഞു
തീർത്ഥങ്ങളും മലകളും കാടും പുഴയുമങ്ങനെ
ക്ഷേത്രങ്ങളും കണ്ടതെല്ലാമോതിനാൻ ബലനോടവൻ. 17
ഓരോ കഥകൾ ചൊല്ലീട്ടങ്ങൊടുക്കെ ജനമേജയ!
ധർമ്മം കൂടും സൽക്കഥയാ വൃഷ്ണിവീരനൊടോതിനാൻ. 18
പുണ്യസൽക്കഥ കേട്ടിട്ടു പൂജിച്ചു വൃഷ്ണിപുംഗവൻ
പിന്നെയാ യദുവീരന്മാർ മന്ത്രം ചെയ്തിതു ഭാരത! 19
"ശ്രീമാൻ ദേശാതിഥിയിവൻ യതിരൂപധരൻ ദ്വിജൻ
ഏതു ഗേഹത്തിലിവനേ വാഴിപ്പൂ നിരുപദ്രവം?” 20
എന്നേവം ചൊല്ലീടുന്നോരാ ബലഭദ്രാദി യാദവർ
കണ്ടു വന്നണയുന്നോരാക്കണ്ണനാം യദുമുഖ്യനെ; 21
"വരൂ കേശവ, വത്സാ”യെന്നരുളീ ബലഭദ്രനും.
"യതിലിംഗധരൻ വിദ്വാൻ ദേശാതിഥിയിവൻ ദ്വിജൻ 22
ചതുർമ്മാസ്യം കഴിപ്പാനായ് വന്നൂ നമ്മുടെ പത്തനേ
ഏതു ദിക്കിലിരുത്തേണ്ടു പറഞ്ഞാലും ജനാർദ്ദന!” 23

വാസുദേവനും പറഞ്ഞു
മഹാഭാഗ, ഭവാനിങ്ങുള്ളപ്പോൾ ഞാൻ പരതന്ത്രനാം
സ്വയം രമ്യസ്ഥലേ വാസം കല്പിക്കെന്നായി മാധവൻ. 24

വൈശമ്പായനൻ പറഞ്ഞു
ആ വാക്കു കേട്ടു നന്ദിച്ചു കൃഷ്ണനെത്തഴുകീട്ടുടൻ
താനേ ചിന്തിച്ചിപ്രകാരം ബലവാൻ ബലനോതിനാൻ. 25

ബലദേവൻ പറഞ്ഞു
ആരാമത്തിൽ വസിക്കട്ടേ ചതുർമ്മാസ്യത്തിനീ യതി
സുഭദ്രാകന്യാഗാരേ ഭക്ഷയേറ്റിഷ്ടമാം വിധം. 26
ലതാഗൃഹം ഗൃഹവുമാമിതാണെന്റെ മനോഗതം
താത, നീ സമ്മതിച്ചെന്നാൽ സമ്മതിക്കും ദ്വിജോത്തമൻ. 27

വാസുദേവൻ പറഞ്ഞു
ബലവാൻ സുഭഗൻ വാഗ്മി ശ്രീമാന്‌ നല്ലറിവുള്ളവൻ
കന്യാപുരസമീപത്തു നന്നല്ലെന്നാണു മന്മതം. 28
ഗുരു ശാസ്താവു നേതാവു ശാസ്ത്രജ്ഞൻ ധർമ്മവിത്തമൻ
നീ കല്പിച്ചാലെതിർക്കാ ഞാൻ ചെയ്വേൻ കല്പനപോലെ ഞാൻ; 29
ശുഭാശുഭങ്ങളറിവാനില്ല മറ്റാരുമൂഴിയിൽ.

ബലദേവൻ പറഞ്ഞു
ദേശാതിഥിയിവൻ ശ്രീമാൻ സർവ്വധർമ്മവിശാരദൻ 30

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/605&oldid=156928" എന്ന താളിൽനിന്ന് ശേഖരിച്ചത്