താൾ:സൗന്ദര്യനിരീക്ഷണം.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യനിരീക്ഷണം


ക്കുന്നത്. ജീവിതവ്യഗ്രതയിൽ മുഴുകിയും അതിനാൽ ആകൃഷ്ടരായും, വസ്തുക്കൾക്കും നമുക്കും ഇടയ്‌‌ക്കുള്ള ഒരു മദ്ധ്യലോകത്തിൽ ജീവിക്കുകയാണ്` നാം ചെയ്യുന്നത്. എന്നാൽ അപ്പഴപ്പോൾ ഏതോ ഓർമ്മപ്പിശകുകൊണ്ടെന്നപോലെ പ്രകൃതി ജീവിവിതവ്യഗ്രതയിൽനിന്ന് വേർപെട്ടുനില്ക്കുന്ന ചില വ്യക്തികളെ സൃഷ്ടിക്കുന്നു. വേർപെട്ടുനില്ക്കുകയെന്നുവെച്ചാൽ മന:പൂർവമായും ചിന്തയുടെ ഫലമായും യുക്തിപൂർവമായും വേർപെട്ടുനില്ക്കുക എന്നല്ലർത്ഥം. സ്വാഭാവികമായ ഒരു വേർപാടാണത്. ഇന്ദ്രിയങ്ങളുടെയും ബോധത്തിന്റെയും ഘടനയിൽത്തന്നെ നിക്ഷിപ്തമായ ഒരു നിസ്സംഗതയാണ്` അത്. അങ്ങനെയുള്ള ഒരാൾ കാണുകയും കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് അഭൂതപൂർവമായ ഒരു രീതിയിലാണ്`. ഈ നിസ്സംഗത പരിപൂർണ്ണമാണെങ്കിൽ, മനോവ്യാപാരങ്ങളിലോ ഇന്ദ്രിയവ്യാപാരങ്ങളിലോ ജീവിതത്തോട് യാതൊരു ബന്ധവുമില്ലാത്ത ആത്മാവ് നിലകൊള്ളുകയാണെങ്കിൽ, ലോകത്തിൽ ഇതേവരെ പ്രത്യക്ഷപ്പെടാത്തവിധത്തിലുള്ള ഒരു കലാകരന്റെ ആത്മാവായിരിക്കും അത്. ആ ആത്മാവ് എല്ലാ കലകളിലും ഒരേസമയത്ത് പ്രാവീണ്യം സമ്പാദിക്കും; അഥവാ എല്ലാ കലകളെയും അത് ഒന്നിൽ ലയിപ്പിക്കും. എല്ലാ വസ്തുക്കളെയും അതാതിന്റെ തനിനിറത്തിൽ അത് കാണും. ബാഹ്യലോകത്തിലെ ആകൃതികളും നിറങ്ങളും ശബ്ദങ്ങളും മാത്രമല്ല, ആഭ്യന്തരജീവിതത്തിലെ ഏറ്റവും സൂക്ഷ്‌‌മമായ ചലനം പോലും അതിനു ഗോചരമായിരിക്കും. പക്ഷെ, ഇങ്ങനെയൊരാത്മാവിനെ സൃഷ്ടിക്കണമെന്നു പ്രകൃതിയോടാവശ്യപ്പെടുന്നത് അതിമോഹമാണ്`. കലാകാരന്മാരായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആളുകൾക്കുപോലും ഒരു വശത്തിൽ മാത്രമേ (അതും ആകസ്മികമായി മാത്രം ) യാഥാർത്ഥ്യത്തെ മറയ്ക്കുന്ന തിരശ്ശീലയെ പ്രകൃതി നീക്കിയിട്ടുള്ളൂ. ഒരു മാർഗ്ഗത്തിൽ മാത്രമേ മനോവ്യാപാരങ്ങളെ ആവശ്യത്തോടു ബന്ധിപ്പിക്കുവാൻ പ്രകൃതി മറന്നുപോയിട്ടുള്ളൂ. ഓരോ വർഗ്ഗവും ഓരോ ഇന്ദ്രിയത്തിന്നനുരൂപമായതുകൊണ്ട് ഏതെങ്കിലുമൊരിന്ദ്രിയംവഴിക്കു മാത്രമാണ്` കലാകാരൻ കലയോട് ബന്ധപ്പെട്ടിരിക്കുന്നത്. ഇതുകൊണ്ടാണ്` ഭിന്ന കലകളുണ്ടായത്. ഇതുകൊണ്ടുതന്നെയാണ്` പ്രത്യേകവാസനകളുണ്ടായതും."

ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാൽ കലാകാരൻ ഒരത്ഭുതസൃഷ്ടിയാണ്`, ഒരു യാദൃശ്ഛികവ്യക്തിയാണ്`, പ്രകൃതിയുടെ ഓർമ്മപ്പിശകാണ്`, യാഥാർത്ഥ്യത്തെ മൂടുപടംകൂടാതെ കാണുന്ന ഒരു സൂക്ഷ്മദൃഷ്ടിയാണ്`. അയാൾ എപ്പോൾ, എവിടെ, ഏതുരൂപത്തിൽ ആവിർഭവിക്കുമെന്നുള്ളതിന്` യാതൊരു വ്യവസ്ഥയുമില്ലെന്നാണല്ലോ ഈ സിദ്ധാന്തത്തിൽനിന്നു വ്യക്തമാവുന്നത്. എന്നാൽ കലാചരിത്രം നോക്കിയാൽ , ചില പ്രത്യേക കാലങ്ങളിൽ , സമുദായത്തിന്റെ ചില ഉത്കൃഷ്ടദശകളിൽ , കലാകാരന്മാർ ആവിർഭവി-