താൾ:സുധാംഗദ.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീടുറ്റഭാഗ്യം തുളുമ്പും വസുന്ധരേ,
നീ, യെന്റെ ഭാരം, സഹിക്കുന്നതെങ്ങനെ?
മാരണദേവതേ, മാരണദേവതേ,
മാറാതെനിൽക്കും കൊടുംകാളമേഘമേ!
ഭാഗ്യവാന്മാർതന്നരികേ കടന്നുപോം
ഭാഗ്യഹീനന്മാ, രസംഖ്യമുണ്ടൂഴിയിൽ;
കേവലമെന്തൊക്കെ വന്നുചേർന്നീടിലും
ജീവിച്ചിരിക്കുവാനിഷ്ടപ്പെടുന്നവർ!
അത്രയ്ക്കകക്കാമ്പഴിഞ്ഞു, ഹാ, നിന്നൊടി-
ന്നർത്ഥിപ്പു ഞാ, നിതാ, മാരണദേവതേ!—
അൻപിൽ, നീ മജ്ജീവിതപ്രകാശത്തിന്റെ
മുമ്പിലൂടൊന്നു കടന്നുപോകേണമേ!
ഹാ, ഞൊടിക്കുള്ളിലെന്നാത്മാവിലൊട്ടുക്കു
നീ, നിൻ കരിനിഴലൊന്നു വീശേണമേ!
വേദനമാത്രമാണിജ്ജീവിതം!—മതി
വേഗമൊന്ന, യ്യോ, മരിപ്പിക്കുകെന്നെ നീ!
ഏറെത്തളർന്നൊരെൻഹൃത്തി,ലൊരു മഹാ-
ഭാരമായ്, തൂങ്ങിക്കിടപ്പൂ നീ, യെപ്പോഴും!
പാര, മെൻകൺപോളകളിലും, നീയിതാ-
ഭാരമേറ്റുന്നൂ—മരിക്കട്ടെ ഞാനിനി!


അൻപാർന്നു, പേർത്തും, മരിപ്പതിൻമുൻപു ഞാ-
നംബികേ, നീ യെൻമൊഴിയൊന്നു കേൾക്കണേ!
അറ്റംപെടാത്തൊരിക്കാട്ടി,ലൊരിക്കലു-
മൊറ്റയ്ക്കു വീണു മരിക്കുകയില്ല ഞാൻ!
എന്തുകൊണ്ടെന്നാൽ, ഭയങ്കരചിന്തക-
ളന്തരംഗത്തിലുദിച്ചുദിച്ചങ്ങനെ;
സ്വാപത്തിലുംകൂടി വിട്ടുപിരിയാതെ
രൂപമെടുക്കുന്നു മേല്ക്കുമേ, ലെന്തിനോ;
പേലവമാം രോമകംബളത്തിന്നുമേൽ
കാലടിയൊച്ചപോൽ, നിത്യം നിശകളിൽ,
അത്യന്തദൂരത്തി, ലുൾക്കുന്നുകളിൽനി-
ന്നെത്തുന്ന നാനാമൃതസ്വനവീചികൾ;
കർണ്ണപുടത്തിൽ പതിയുന്നവേളയിൽ
നിർണ്ണയിക്കുന്നിതവതൻ സമാപ്തി ഞാൻ!—
വർണ്ണനാതീതമാണെങ്കിലും, സ്പഷ്ടമായ്
നിർണ്ണയിക്കുന്നിതവതൻ സമാപ്തി ഞാൻ!—
അത്ഭുതാശങ്കാവകീർണ്ണമെൻലക്ഷ്യ, മ-
തല്പാല്പമായ്, മങ്ങി ദൂരത്തു കാൺമു ഞാൻ;

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/53&oldid=174587" എന്ന താളിൽനിന്ന് ശേഖരിച്ചത്