താൾ:സുധാംഗദ.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വയ്യെനിക്കൊന്നും, ദഹിക്കുന്നു മന്മന—
മയ്യോ, വരില്ലേ തിരിച്ചെന്നടുത്തു നീ?
കഷ്ടമപ്പൂവുടൽ മാറോടു ചേർത്തൊന്നു
കെട്ടിപ്പിടിക്കാൻ കൊതിച്ചുനിൽക്കുന്നു ഞാൻ!
ജീവാധിനാഥ, ഭവാനിന്നു മൽപാർശ്വ—
ഭൂവിലിനിയും തിരിച്ചുവന്നെത്തുകിൽ,
വേനലിൽ വീഴും മഴത്തുള്ളികൾപോലെ
ഞാനത്തുടുത്ത കവിളിലും ചുണ്ടിലും,
തപ്താധരങ്ങളുരുമ്മിത്തുരുതുരെ—
യർപ്പിക്കുമായിരം ചുംബനപ്പൂവുകൾ!
അത്യന്തസുന്ദരിയായവളാരെന്ന
സത്യ, മന്നേരമറിഞ്ഞുകൊള്ളും ഭവാൻ!
ആ ഗളത്തിങ്കൽ കരംകോ,ർത്തിനി, വിട്ടു—
പോകാതെ, നിർത്തും പിടിച്ചു ഞാനങ്ങയെ!
ആ മാറിൽ, ഞാൻ, തല ചാച്ചു, നിബിഡമാം
രോമകദംബം, നനയ്ക്കുമെന്നശ്രുവിൽ!
എന്നടു, ത്തയ്യോ, തിരിച്ചുവന്നാലുമൊ—
ന്നെങ്ങു, നീ, യെങ്ങു നീ, ജീവസർവ്വവമേ?...


അംബികേ, പേർത്തു, മരിപ്പതിന്മുൻപു ഞാ—
നൻപിയന്നെൻമൊഴിയൊന്നു, നീ കേൾക്കണേ!
വണ്ടണിച്ചെണ്ടിനാൽ, പൂങ്കുയിൽപ്പാട്ടിനാൽ,
പണ്ടീ വനങ്ങൾ രസിപ്പിച്ചു ഞങ്ങളെ!
അന്നീ മരതകക്കാട്ടി,ലെൻ നാഥനോ,—
ടൊന്നിച്ചുവാണു സുഖിച്ച കാലങ്ങളിൽ;
ഈ മേഖലകൾ, ഹിമാലയസാനുക്കൾ
ശ്രീമയവൈകുണ്ഠരംഗങ്ങളായി മേ!
തിങ്ങിത്തുളുംബിയിരുന്നു, നിരവദ്യ—
സംഗീതമൊ, ന്നന്നവയിലെല്ലാറ്റിലും!
ഇന്നവയെല്ലാം നരകങ്ങൾ ശൂന്യങ്ങ—
ളൊന്നുമില്ലാത്ത വെറും മരുഭൂമികൾ!
ഭീതിപ്പെടുത്തുകയാണവിയി, ന്നനു—
ഭൂതികളറ്റുള്ളൊ, രെൻ ചേതനകളെ
എങ്ങിനിപ്പോകും?—നശിച്ചു നശിച്ചു, ചെ—
റ്റുമ്നേഷമേകും സമസ്തവസ്തുക്കളും!
എല്ലാം വെറും പൊള്ള, യാശിക്കുവാനെനി—
ക്കില്ലിനിയൊന്നും—മുഷിഞ്ഞു മജ്ജീവിതം!


അംബികേ, പേർത്തും, മരിപ്പതിന്മുൻപ് ഞാ—
നൻപിയന്നെന്മൊഴിയൊന്നു നീ കേൾക്കണേ!

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/51&oldid=174585" എന്ന താളിൽനിന്ന് ശേഖരിച്ചത്