താൾ:സഞ്‌ജയന്റെ കവിതകൾ.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(സ്വർണ്ണം നിലവറയ്ക്കുള്ളിലുള്ളോർക്കെന്തു?-
കർണ്ണതാതൻ കുടിക്കർണ്ണേജപൻ!)
ഈ വാർത്തതൻ സത്യമാരായ്വാൻ വേണ്ടിയോ
ഭൂവാകെ മൂക്കുമാറബ്ധിദൂതർ
തിക്കിത്തിരക്കിച്ചെന്നർണ്ണോജനേത്രയെ
നോക്കിച്ചിരിച്ചു തിരിച്ചീടുന്നു!

നേരമിരുണ്ടുതുടങ്ങി നതാംഗിയോ
തീരേ നിശ്ചഞ്ചലയായിരിപ്പൂ!
ഏതാനും വെൺനുരക്കട്ടകൾ മാരുതൻ
ശ്രീതാവും തന്മുഖപദ്മത്തിങ്കൽ
വാരിയെറിഞ്ഞതുമേതുമറിയാതെ
വാരിജനേത്ര തപം ചെയ്യുന്നു!

നോക്കുവിൻ, നോക്കുവിനെന്തിതു നമ്മുടെ
നേർക്കു വരുന്നതു മാമലയോ?
കാളിയനോളമായ് പാഞ്ഞടുക്കുന്നതോ?
കാളായസഭിത്തി നീങ്ങുവതോ?
മുഗ്ദ്ധേ മതിയാക്കുകീശ്വരപ്രാർത്ഥന
ക്ഷിപ്രമെഴുന്നേ ചതിച്ചുദൈവം!
പാൽനുര മൂടിപ്പരന്നു കടല്ക്കര
കാൽനിമിഷംകൊണ്ടു കാണാതായി!

പൂമ്പാറ്റയൊന്നിനെ നക്കി വിഴുങ്ങുമാ-
പ്പാമ്പിന്റെ നാവുപോലോളം വീണ്ടും.
ആഴിയിലേക്കു വലിഞ്ഞു മണൽപ്പുറം
ശൂന്യമായ്ത്തീർന്നു നഭസ്സുപോലെ

ഫേനച്ഛലത്താൽ നിൻദംഷ്ട്രകൾ കാട്ടിയും
പീനമദോന്മത്തനായ് പുളച്ചും
ഹുങ്കാർന്നു വാഴ്ക നീ, ദൗഷ്ട്യമേ! ഭൂലോക-
ച്ചെങ്കോൽ വഹിപ്പാൻ നീതാനിപ്പോൾ!

(കവനകൗമുദി. പുസ്തകം 19 ലക്കം 10, 1099 കർക്കിടകം, 1924)