താൾ:ശരണോപഹാരം.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുകൃതം വെല്ലുന്നു ഭവദീയം;ഗിരി-
ഗുഹകളേ! നിങ്ങളിവമൂലം
മുഖരിതങ്ങളായ് സ്തുതിചെയ്യുന്നല്ലോ
നിഖിലനാഥനെ- ഭഗവാനേ!        99        (ശരണമയ്യപ്പാ)

തപനനൻ തൻ പങ്കമകലുമാറുപോ-
യപരസിന്ധുവിൽ മുഴുകുന്നു.
ശബരിമാമലമകരദീപത്തെ-
സ്സപദിവന്ദിപ്പാൻ- ഭഗവാനേ!        100        (ശരണമയ്യപ്പാ)

കതിരവാ! നീ വാ പഴുതേ ഖദ്യോത-
പദവിപോയതിൽപ്പതറാതെ;
ദ്രുതമിങ്ങെത്തുക പരമനാം പ്രഭാ-
പതിയെക്കൂപ്പുവാൻ- ഭഗവാനേ!        101        (ശരണമയ്യപ്പാ)

ഭുവനമങ്‌ഗലമണിദീപം ഗർഭ-
ഭവനത്തിൽ ജ്വലിച്ചിളകൊൾവു
നിവിരെത്തുമഞ്ഞപ്പുതുനീരാടിച്ചു
സവിധഭൂമിയെ- ഭഗവാനേ!        102        (ശരണമയ്യപ്പാ)

അനവധി ഭക്തരവിടെ നിർമ്മിച്ച
ഘനസാരശ്വേതശിഖരികൾ
അനലസമ്പർക്കം തടവിടുന്നേരം
കനകശൈലങ്ങൾ!- ഭഗവാനേ        103        (ശരണമയ്യപ്പാ)

പരിചൊടദ്ദിക്കിലെരിയും കർപ്പൂര-
ത്തരികളാം സിദ്ധർ, പരിശുദ്ധർ,
അറുതിയിൽച്ചേരും പരമാത്മാവാം നി-
ന്തിരുവടിയോടു- ഭഗവാനേ!        104        (ശരണമയ്യപ്പാ)

അവിടെക്കാണ്മതെന്തെതിരിൽ നാം? സാക്ഷാൽ
സവിതൃകോടിതന്നുദയമോ?
ഭുവനശില്പിതൻ കരനൈപുണ്യത്തി-
ന്നവധിരേഖയോ?- ഭഗവാനേ!        105        (ശരണമയ്യപ്പാ)

കടമിഴിക്കോണിൻ ചലനത്താൽ വിശ്വം
നടനം ചെയ്യിക്കും പ്രഭുതയോ?
ചടുല ഗാത്രിയാം ഭൃഗുസുതോർവിതൻ
നെടിയ ഭാഗ്യമോ? -ഭഗവാനേ!        106        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/17&oldid=174402" എന്ന താളിൽനിന്ന് ശേഖരിച്ചത്