താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇനി, ഈ പത്രധിപക്കുറിപ്പിന്റെ മറ്റു ദോഷങ്ങളെ നോക്കാം. പത്രാധിപപ്രസംഗങ്ങളിൽ ചില സന്ദർഭങ്ങളിൽ ഉപയോഗിക്കാറുള്ള, "ശോചനീയമായ വാസ്തവമാണ്", "ശ്രദ്ധാർഹമായ അഭിപ്രായമാണ്", ഇത്യാദി നിന്ദനരൂപമോ നന്ദനരൂപമോ ആയ വചനങ്ങൾ ഔചിത്യം അനുസരിച്ചുവേണം പ്രയോഗിപ്പാൻ. ഇവ ചിലപ്പോൾ ദീർഘപ്രസംഗങ്ങളിൽ വായനക്കാരുടെ ബുദ്ധിക്കു വിശ്രമകരമായും, ചില സംഗതികളിൽ വാചകങ്ങൾക്കു ഭംഗികാരകമായും, ഇരിക്കുമെന്ന വസ്തുതയെ വിസമ്മതിക്കുന്നില്ല. എന്നാൽ, ഖണ്ഡലേഖനങ്ങളിൽ ഇത്തരം അഭിനന്ദനവചനങ്ങൾ നിരന്തമായി വാക്യാന്തങ്ങളിൽ പ്രയോഗിക്കുന്നത് തീരെ അഭംഗിയായും ദുശ്രവമായും, നിരർത്ഥമായും, വായനക്കാരുടെ ബുദ്ധിയെ കുഴക്കുന്നതായും വരും. മേല്പടി കുറിപ്പിൽ, ഇപ്രകാരം തന്നെയാണ് ഇവയുടെ പ്രവൃത്തി. അതിരിക്കട്ടെ, പൂനയിൽ തുറന്നത് കൃഷിശാസ്ത്രകാളേജ് എന്ന സ്ഥാപനമല്ല; മേൽപ്പടി കാളേജ് നടത്തുവാനായി കെട്ടിയ പുതിയ എടുപ്പാണ്. സാർ ജാർജ് ക്ലാർക്കിന്റെ പ്രസംഗത്തെയാണല്ലോ പുരസ്കരിച്ചിരിക്കുന്നത്. അതിന്റെ സന്ദർഭത്തെ പറയുംമുമ്പ്, അത് ഏതുനാളിൽ ആയിരുന്നു എന്നു പറയേണ്ടിയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അറിഞ്ഞിരിക്കേണ്ട പല സംഗതികളും അടങ്ങിയിരുന്നു എന്നു പറയുന്ന സ്ഥിതിക്കു പ്രസംഗം "സാരവത്തായ" എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യവുമില്ല. പല സംഗതികളും അടങ്ങീട്ടുണ്ട് എന്നു നിശ്ചയമാണെങ്കിൽ, "അടങ്ങീട്ടുള്ളതായിക്കാണുന്നു" എന്നു പറയുന്നത് അസംബന്ധംതന്നെയാണ്. രാജ്യകാര്യങ്ങളിൽ താൽപര്യംവെച്ച് പ്രസംഗിക്കുകയും ആക്ഷേപങ്ങൾ ചൂണ്ടിക്കാണിക്കുകയും മറ്റും ചെയ്യുന്ന ഒരുവന്നും, രാജ്യകാര്യങ്ങളെ നിർവ്വഹിക്കുന്ന പ്രവൃത്തിയിൽ കുശലനായ ഒരുവന്നും തമ്മിൽ അന്തരമുള്ള അവസ്ഥയ്ക്ക് രാജ്യകാര്യകുശലൻ എന്ന പദപ്രയോഗം ഉചിതമേ അല്ലതന്നെ. "അദ്ദേഹം........ പൗരനായിരുന്നുവെങ്കിൽ.......... ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും എന്നിദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു"--എന്ന വാക്യത്തിൽ ക്രിയാപദങ്ങളുടെ കാലങ്ങൾക്കു തമ്മിൽ പൊരുത്തം ഇല്ലാത്തതിനും പുറമെ; 'അദ്ദേഹം' 'ഇദ്ദേഹം' എന്നിവ രണ്ടും ഒരാളെ തന്നെ പരാമർശിക്കുന്ന സ്ഥിതിക്കു, ഒന്നിൽ ദൂരാർത്ഥകമായ