താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവങ്ങളും സവിസ്തരം വിവരിക്കേണ്ടവയായിരിക്കും; ഇങ്ങനെയുള്ള വർണ്ണനകൾ ദീഘലേഖനമായുമിരിക്കും.

ഖണ്ഡലേഖനമെഴുതുന്നതു സരസമാക്കാനാണ് റിപ്പോർട്ടർമാർ ശ്രമിക്കേണ്ടത്. എന്നാൽ നേരമ്പോക്കില്ലാത്തെടത്തു നേരമ്പോക്കു വലിച്ചിഴച്ചുകൊണ്ടു വെയ്ക്കരുത്. ഫലിതം സന്ദർഭോചിതവും ലേഖനത്തെ അധികം ആസ്വാദ്യമാക്കുന്നതും ആയിരിക്കണം. ലേഖനം വായിക്കുന്നവർക്കു അവസരത്തിന് അനുചിതമായും ഫലിതം പ്രയോഗിച്ചാൽ അതു കാതിൽ തരിവള കെട്ടിത്തൂക്കുന്നതിനൊപ്പം നീരസകാരണമായിത്തീരുന്നതാണ്, എന്നു ലേഖകന്മാർ ഓർമ്മവെയ്ക്കേണ്ടതാകുന്നു. പക്ഷെ, ഫലിതമായി എഴുതാൻ എല്ലാവർക്കും പ്രാപ്തിയുണ്ടായിരിക്കയില്ല; അതിലേക്കു സ്വഭാവേന തന്നെ ഒരു 'വാസന'യും രസികതയും ലേഖകന്നു ഉണ്ടയിരിക്കണം. ഫലിതമായി എഴുതുമ്പോൾ, ലേഖനകർത്താവു മുമ്പിൽ പാടി നില്ക്കാൻ ശ്രമിക്കരുത്. ലേഖനവിഷയത്തെ മുമ്പോട്ടു കൊണ്ടുവന്ന് അധികം ശോഭിക്കാനാണ് ഉത്സാഹിക്കേണ്ടത്.

ആളുകളുടെ സ്വകാര്യനടത്തയെയോ ആകാരവിശേഷത്തെയോ ദുഷിച്ചു എഴുതാൻ സാധാരണ ചെറുപ്പക്കാർക്കു പ്രലോഭനം ഉണ്ടാകാറുണ്ട്. ഇങ്ങനെ എഴുതുന്നതിനാൽ അന്യന്മാരെ അപകീർത്തിപ്പെടുത്തുക എന്ന അപരാധം ലേഖനകർത്താവിന്റെ മേൽ കയറും. ഒരാളുടെ നടത്തയിൽ ഏതാണ് സ്വകാര്യമായുള്ളത്, ഏതാണ്, പത്രക്കാരന്റെ നിരൂപണത്തിനു വിഷയമാക്കാൻ തക്കവണ്ണം പൊതുജനബാധകമായുള്ളത്, എന്ന് പരിച്ഛേദിപ്പാൻ പ്രയാസമുണ്ടെന്നു സമ്മതിച്ചേ തീരൂ. പൊതുജന ബാധമായുള്ളതാണെന്നു നല്ലവണ്ണം ബോധ്യം ആയാൽ, അത്തരം പ്രവൃത്തികൾ, ഒരുവൻ സ്വകാര്യത്തിൽ ചെയ്തവയായിരുന്നാലും എഴുതുന്നത് അകർത്തവ്യമോ അയുക്തമോ ആയിരിക്കുകയില്ല. എന്നാൽ അങ്ങിനെ നല്ല ബോധ്യം ആവാത്തിടത്തു, ലേഖകന്മാർ പത്രാധിപരെ അറിയിച്ച് പത്രാധിപരുടെ യുക്തംപോലെ ചെയ്യാൻ വിട്ടുകൊടുക്കുകയാണ് ഉത്തമം. ഇതു ഒരു സ്വകാര്യപുരുഷനെ സംബന്ധിച്ചിടത്തോളം നിർബന്ധിതനയമായുമിരിക്കണം. പൊതുജനകാര്യങ്ങളിൽ