താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപന്യാസമെഴുതുമ്പോൾ ഇന്നയിന്ന ക്രമത്തിനു ഓരോ സംഗതികൾ പ്രതിപാദിക്കേണമെന്നു സാഹിത്യശാസ്ത്രപ്രകാരം ചില ചിട്ടകൾ ഉണ്ട്. ഏറെക്കുറെ ആ രീതിക്കു തന്നെയാണു മുഖപ്രസംഗങ്ങൾ എഴുതുന്നത്. വിദ്യാലയങ്ങളിലാണെങ്കിൽ, ഒരു വിഷയത്തെക്കുറിച്ചു എഴുതുന്ന ഉപന്യാസത്തെ പ്രസ്താവന, വാദം, ഉപസംഹാരം എന്നു മൂന്നു ഭാഗമായി പിരിക്കത്തക്ക രീതിയിൽ വേണം പ്രതിപാദനം ചെയ്യാൻ, എന്നു സാഹിത്യശാസ്ത്ര നിബന്ധന ചെയ്തുകാണാം. ഈ രീതിയിൽ തന്നെയാണ് ഏതു വിഷയത്തെയും പ്രതിപാദിക്കേണ്ടത്. മുഖപ്രസംഗങ്ങളും ഈ രീതിക്കെഴുതാം. എന്നാൽ ഇതിന്നൊരു ദൂഷ്യമുണ്ട്. പ്രസംഗങ്ങൾ ഒരേ മട്ടിലാരംഭിച്ച് ഒരേ മാതിരി കരുവിലൂടെ കടന്നു പോകുന്നതായി തോന്നും: സാഹിതീരസം കുറയുകയും ചെയ്യും. ഭാഷാസരണിയ്ക്കും പ്രതിപാദനരീതിയ്ക്കും വൈചിത്ര്യം വേണമെന്നു ആഗ്രഹമുള്ള പത്രാധിപോപന്യാസകർത്താക്കന്മാർ മേല്പടി സാഹിത്യശാസ്ത്രനിബന്ധനകളിൽതന്നെ കുടുങ്ങിക്കിടന്നുകൊള്ളണമെന്നു നിയമമില്ല. അവർക്കു സ്വേച്ഛപോലെ അഭിപ്രായം സ്വരൂപിക്കാൻ അവകാശമുള്ളതിന്മണ്ണംതന്നെ ഉപന്യാസത്തിന്റെ രൂപത്തേയും ഇഷ്ടംപോലെ ഭേദപ്പെടുത്താം. സാഹിത്യരസത്തിന്നു ഭംഗം വരുത്താതെയിരിക്കേണമെന്നേ നോക്കേണ്ടതുള്ളൂ. 'പ്രസ്താവന' എന്നൊരു ഭാഗമേ വേണ്ടാ എന്നു വെയ്ക്കുക; സാധാരണമായി 'ഞങ്ങൾ പറഞ്ഞിട്ടുള്ളതു വായനക്കാർ ഓർമ്മിക്കുമല്ലോ'-ഇത്യാദി വാചകങ്ങളെക്കൊണ്ടു അവസാനിപ്പിക്കുന്ന പ്രാരംഭവാക്യങ്ങളും, ഇതുപോലെയുള്ള മുഖവുരകളും മുഖപ്രഷംഗങ്ങളുടെ മുഖപ്രകാശത്തിന്നു മങ്ങലുണ്ടാക്കുന്നവയാകുന്നു. ഇവയേ ഉപേക്ഷിക്കുന്നതിൽവെച്ചു ദൂഷ്യമൊന്നും വരാനില്ല. ഇങ്ങനെ, പ്രസ്താവനയെ തള്ളിക്കളഞ്ഞശേഷം, താൻ പ്രതിപാദിപ്പാൻ പോകുന്ന സംഗതികളിൽ ഉപസംഹാരത്തെയെടുത്ത് ഉപന്യാസാരംഭത്തിൽ വെയ്ക്കുക; എന്നിട്ട്, അതിലെ അഭിപ്രായത്തെ സ്ഥപിപ്പാൻവേണ്ട വാദങ്ങളെ വഴിക്കു വഴിയായി ഉപന്യസിക്കുക. ഈ സമ്പ്രദായത്താലുള്ള ഗുണം, ഉപന്യാസകർത്താവിനു തന്റെ പ്രസംഗത്തിലെ പ്രാരംഭവാക്യങ്ങൾകൊണ്ടു തന്നെ താൻ പറവാൻ പോകുന്നതെന്താണെന്നു വായനക്കാരെ