താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഇതാണ് അവർ നടത്തിയത്. ലേഖകന്റെ കർത്തവ്യമോ, ഈവകയെ വർണ്ണിക്കുകയാണ്. നാടകാഭിനയം സഫലമാകയോ വിഫലമാകയോ ചെയ്തതിന്നു ഹേതുവായ സംഗതികളെന്തൊക്കെയാണെന്നു ആദ്യമേ ഗ്രഹിക്കണം. മുഖ്യമായ സംഗതി നാടകകഥയാണ്; കഥ മുഴുവൻ വിവരിപ്പാൻ പത്രപംക്തികൾ എത്രയോ അധികം ആവശ്യപ്പെടും. നാനാപ്രകാരങ്ങളിലുള്ള മറ്റു പലേ കാര്യങ്ങൾ പറയേണ്ടിയിരിക്കെ, അത്രയേറെ പത്രപംക്തി നാടകകഥയ്ക്കായി വിനിയോഗിക്കാൻ നിർവ്വാഹമില്ല. വിശേഷിച്ചും, കഥ മുഴുവൻ എഴുതിയാൽ വായനക്കാർക്കു അരോചകവും തോന്നും. ആകയാൽ കഥയിൽ മുഖ്യമായ ഘട്ടങ്ങൾ മാത്രം എടുത്തെഴുതുകയാണാവശ്യം; നാടകം സഫലമോ വിഫലമോ ആവാൻ കാരണമായ കഥാഘട്ടങ്ങൾ ഏവ എന്നു സ്ഥാപിക്കുന്നതിനു തക്കവിധത്തിലും, വായനക്കാർ കഥയുടെ മർമ്മങ്ങൾ അറിഞ്ഞു രസിക്കാൻ തക്കവണ്ണവും, പ്രധാനമായ ആ ചില ഘട്ടങ്ങൾ മാത്രം ചേരും‌പടി ചേർത്തു അഭിനയവർണ്ണനം ചെയ്യണം. കഥയെ ഇങ്ങനെ സദസ്യർക്കു കണ്മുമ്പിൽ പ്രതിബിംബിപ്പിക്കാൻ, നടന്മാർ ഏതുവിധം അഭിനയിച്ചു എന്നും, രംഗവിധാനം എങ്ങനെ മോടി പിടിപ്പിച്ചിരുന്നു എന്നും, സദസ്യർ എങ്ങനെയായിരുന്നു അഭിനയത്തെ നന്ദിച്ചത് അല്ലെങ്കിൽ നിന്ദിച്ചത് എന്നും മറ്റും അവശ്യം പറയേണ്ടതൊക്കെ പറഞ്ഞാൽ മതി; നാടകാഭിനയവർണ്ണനം പൂർത്തിവന്നു. ഇത്രയൊക്കയേ പത്രങ്ങൾക്ക് ആവശ്യമുള്ളു. എന്നാൽ, ഇനി രണ്ടുതരം നിരൂപണം ഈ വിഷയത്തിലുണ്ട്: ഒന്ന്, നാട്യകലാവിദ്യയുടെ തോതുകൾ വെച്ചുങ്കൊണ്ടു നാടകാഭിനയത്തെ അളന്നു തിട്ടപ്പെടുത്തുക, ഇതു പത്രക്കാരന്റെ പ്രവൃത്തിയിലുൾപ്പെട്ടതല്ല; മറ്റൊന്നു, സദസ്യരുടെ ഗണത്തിൽ ഉൾപ്പെട്ട ഒരുവന്നു നാടകം കണ്ടപ്പോൾ ഉണ്ടായ അഭിപ്രായമെന്തെന്നു വിവരിക്കുക; ഇത്, സാധാരണയായി അഭിനയവർണ്ണനത്തിനു പ്രത്യേക ലേഖകന്മാരില്ലാത്ത പക്ഷത്തിലേ ഉപയോഗപ്പെടുത്താറുള്ളൂ; അതു തന്നെയും ലേഖകന്റെ സ്വന്തം പേരുവച്ചു പ്രസിദ്ധപ്പെടുത്തുകയാണ് നടപ്പ്. ഏതൊന്നായാലും, നാടകശാലയിൽ നടന്മാരുടെയും കൂട്ടുകാരുടെയും പണികളെപ്പറ്റി പ്രത്യേകം കൂറോടു കൂടെയിരിക്കുവാൻ കഴിയാത്തവരെക്കൊണ്ട് യഥാർത്ഥമായ വിമർശനം സാധ്യമല്ല. എന്നിരുന്നാലും, ലേഖകൻ തന്റെ