താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അധികം ആളുകളുണ്ട്; ഇവർക്കു പുറമെ, പത്രങ്ങൾക്കു ലേഖനങ്ങൾ, മുഖപ്രസംഗങ്ങൾ ഇത്യാദി എഴുതി സഹായിക്കുന്നവരായിട്ടും അനേകസഹസ്രം പേരുണ്ട്. ഇവരിൽ ഒന്നാമത്തെ കൂട്ടർക്ക്, പത്രനടത്തിപ്പു സംബന്ധിച്ചു പണി മാത്രമേ തൊഴിലായിട്ടുള്ളു; രണ്ടാമത്തെ കൂട്ടർക്കു, ഈ പണി അപ്രധാനമായിട്ടുള്ളതുമാകുന്നു. ഈ തൊഴിലിന് ആരേയും കടത്തിവിടാം എന്നു വയ്ക്കയാലുള്ള മറ്റൊരു ഫലം, പത്രപ്രവർത്തനത്തൊഴിലുകാരായി പണിയെടുക്കുന്നവരിൽത്തന്നെ അനേകം പേർ, ഇപ്പോൾ അത്യന്താപേക്ഷിതമായി കരുതിയിരിക്കുന്ന യോഗ്യതകൾ തികഞ്ഞിട്ടില്ലാത്തവരായി കഴിഞ്ഞുപോകുന്നുണ്ടെന്നുള്ളതാണ്. ഈ ഫലങ്ങൾ നിമിത്തം, പത്രപ്രവർത്തനത്തൊഴിലുകാരന്റെ സ്ഥാനത്തിന് നല്ലവണ്ണം വ്യക്തമായ അതിരിടുവാനും, ആ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കു യോഗ്യതക്കൂടുതൽ ഉണ്ടാകേണമെന്നു വ്യവസ്ഥപ്പെടുത്തുവാനും ചില ആലോചനകൾ നടക്കുകയും, അതനുസരിച്ച് ഈ തൊഴിലുകാർ കൂടിച്ചേർന്ന് ഒരു പത്രപ്രവർത്തക സംഘം സ്ഥപിക്കുകയും ചെയ്തിട്ടുണ്ട്.

ഇതാണ് ഇംഗ്ലണ്ടിൽ സ്ഥാപിച്ചിരിക്കുന്ന 'ഇൻസ്റ്റിറ്റ്യൂട്ട് ആഫ് ജർണലിസ്റ്റ്സ്' എന്ന പത്രപ്രവർത്തകസംഘത്തിന്റെ ഉദ്ദേശം. പത്രപ്രവർത്തനത്തൊഴിലിൽ കടക്കുവാൻ വരുന്നവർക്ക് അതിന്നു വേണ്ടതായ യോഗ്യത ഏകദേശമെങ്കിലുമുണ്ടോ എന്നു നിർണ്ണയപ്പെടുത്താതെ ആരേയും അതിലേയ്ക്കു സ്വീകരിച്ചുകൂടുന്നതല്ലെന്ന് വ്യവസ്ഥപ്പെടുത്തുകയാണ് മുഖ്യമായ ഉദ്ദേശം ആക്കിയിരിക്കുന്നത്; പത്രപ്രവർത്തനത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഹിതാവകാശങ്ങളെ പരിരക്ഷിച്ചുകൊള്ളുക, മറ്റൊരുദ്ദേശം ആകുന്നു. ഈ സംഘം അതിന്റെ ഉദ്ദേശങ്ങൾ സാധിപ്പാനായി ചില പരീക്ഷകൾ ഏർപ്പെടുത്തുന്നതിനും ആലോചിച്ചിരുന്നു; അതിലേക്കായി ഇതിനിടക്ക് ചില പാഠ്യവ്യവസ്ഥകളും ചെയ്തിട്ടുണ്ട്. എന്നാൽ പരീക്ഷാവിജയത്തെ യോഗ്യതയുടെ-അളവുകോലാക്കിയാൽ പത്രപ്രവർത്തനത്തൊഴിലിൽ അതു നിയമമാക്കിവെപ്പാൻ പാടില്ലെന്നാണ് ആക്ഷേപമുള്ളത്. പരീക്ഷയിൽ വിജയിയാകുന്ന ഒരുവൻ എപ്പോഴും പത്രപ്രവർത്തനത്തൊഴിലിനു യോഗ്യതാപരിപൂർത്തിയോടുകൂടിയവനായിരുന്നു എന്നു