താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചേർന്നു ചെയ്താൽ ഫലിക്കയില്ല. ഒരു ഘോഷയാത്രയെ വർണ്ണിപ്പാനായി ഓരോ ഭാഗങ്ങളിൽ ഓരോ പത്രപ്രധിനിധികളെ നിയോഗിച്ചിരിക്കുന്നു എന്നു വിചാരിക്കുക; ഇവരൊക്കെ ഒരേ "ഉന്ന"ത്തോടുകൂടി എഴുതുന്നവരായിരിക്കയില്ല. അവനവന്റെ ഭാഗത്തെപ്പറ്റി എഴുതുന്നവൻ, മറ്റൊരുവന്റെ ഉദ്ദേശ്യത്തെ അനുവർത്തിക്കുന്നില്ല. ഇങ്ങനെ ചെയ്യുമ്പോൾ വർണ്ണനയ്ക്കാകപ്പാടെ രസനീയത ചുരുങ്ങിപ്പോകുന്നു. ഒരാൾ തനിയേ ഒരു വിഷയത്തെപ്പറ്റി എഴുതുമ്പോൾ, അയാൾ ഒരേ ഒരു ഉദ്ദേശത്തെ സാധിപ്പാനായി ശ്രദ്ധവെച്ചുങ്കൊണ്ട് താൻ എഴുതുന്ന എല്ലാ വിവിധ ഭാഗങ്ങളേയും ആ ഉദ്ദേശത്തിലെക്കുതന്നെ വഴി നടത്തിക്കുന്നു; ഇതാണു, വർണ്ണനകളിൽ ശ്രദ്ധവെച്ച് അറിയേണ്ടതായ കാര്യം. ഒരു മഹായോഗത്തിൽ, വിഖ്യാതനായ ഒരു വക്താവ് പ്രസംഗിക്കുമ്പോൾ, അയാളുടെ പ്രസംഗത്തിന്റെ ഓരോ ഘട്ടം ഓരോ റിപ്പോർട്ടർ കുറിച്ചെടുത്തെഴുതുന്നതുപോലെ ഫലിപ്പിക്കാവുന്നതല്ല വർണ്ണനകൾ. ഇവിടെ ഒരാളുടെ മനസ്സിൽ ഉദിക്കുന്ന വിചാരങ്ങളല്ല മറ്റൊരാളുടെ മനസ്സിൽ തോന്നുക; എന്നാൽ പ്രസംഗം പകർത്തുന്നേടത്താകട്ടെ, അതിനെപ്പറ്റി റിപ്പോർട്ടർമാരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങളെയല്ലാ എഴുതുന്നത്; മറ്റൊരുവന്റെ വാക്കുകളെയാണ്. വർണ്ണനം ചെയ്യുന്നതിനു ലേഖകൻ അവശ്യം കരുതിയിരിക്കേണ്ട ഒരു കാര്യമുണ്ട്. നടന്ന സംഗതികളെ യഥാസംഭവക്രമം കുറിച്ചുവെച്ചുങ്കൊണ്ടു വേണം വർണ്ണിപ്പാൻ. ഇങ്ങനെയൊരു ആസൂത്രണം (പ്ലാൻ) ചെയ്തുവെച്ചുകൊണ്ടാൽ, താൻ എഴുതുന്ന വിവരങ്ങളെ യഥാക്രമം വരുത്താൻ എളുപ്പമുണ്ട്. അതല്ലെങ്കിൽ, വർണ്ണന വായിക്കുന്നവർ 'വാലും തലയും' തിരിച്ചറിയാൻ കഴിയാതെ കുഴങ്ങിപ്പോവും.

ഒരു ചിത്രമെഴുത്തുകാരൻ, മനസ്സങ്കല്പത്താലോ, പ്രകൃതിവിലാസത്തിന്റെ പകർപ്പായിട്ടോ, ഒരു ചിത്രമെഴുതുവാൻ ഉദ്യമിക്കുമ്പോൾ, ആദ്യമായി, എതു നിലയിൽ നിന്നു നോക്കുമ്പോഴുള്ള രംഗവിധാനമാണ് രമണീയമായി തോന്നുന്നതെന്നു നിശ്ചയിച്ചു ആ നിലയെ ഉറപ്പിക്കുന്നു; പിന്നീട് പടത്തിൽ അടക്കേണ്ടതായ രൂപങ്ങൾ ഇന്നക്രമത്തിനു വരണമെന്നു കുറിക്കുന്നു. അനന്തരം, ചേരുംപടിക്കുള്ള വർണ്ണങ്ങളെ യഥാസ്ഥാനം പതിക്കുന്നു. ഒരു