താൾ:മൗനഗാനം.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയിഷ

വാതിൽ തുറക്കൂ ചരിത്രമേ, മുന്നിലാ
വാടാവളക്കൊന്നു കണ്ടുകൊള്ളട്ടെ ഞാൻ.

ആരാലതാ കിളർന്നാളിപ്പടരുന്നു
ഘോരമുകിലപ്രതാപദാവാനലൻ.
ആദരാലക്ബറിൻ സാർവ്വഭൌമത്വമാ-
മാതപത്രത്തിനലുക്കിട്ടനാകുലം

ക്ഷേമങ്ങളെപ്പുണർന്നുല്ലസിച്ചീടുന്നു
സാമന്തരാജരജപുത്രവംശജർ.
മാനത്തുപോലും പരിമളംവീശുന്നു
മാനസിംഹൻതൻ പുകൾക്കുളിർപ്പൂവുകൾ !

ആഹവദേവത ഹർഷപ്രമത്തയായ്
കാഹളമൂതിച്ചരിക്കുന്നു നീളവേ,
കുങ്കുമം ചാർത്തുന്നിതുത്തരഭാരത-
മങ്കതന്മാറത്തു ചെന്നിണച്ചാലുകൾ !
അഷ്ടാശകളിലും മൂടുന്നു മേല്ക്കുമേ-
ലശ്വപാദോഗ്രപ്രപാതോത്ഥധൂളികൾ !
ധൂപം വമിക്കയായ് പട്ടാണിമാരുടെ
കോപാഗ്നികാളും പ്രതീകാരപർവ്വതം !

ആരിതുസ്മാനോ, മഹാത്മൻ, ഭവാനെന്തു
കാരണമിത്ര പരവശനാകുവാൻ ?
തോരാതെ തോരാതെ കണ്ണീർപൊഴികയോ
ധീരാഗ്രിമനാം ഭവാന്റെ നേത്രങ്ങളിൽ ?
ആ ഗളത്തിങ്കൽ സ്വയം ജയലക്ഷ്മികൾ
ആഗമിച്ചിട്ടതില്ലെത്ര പൂമാലകൾ ?
ആ വിരിമാറിൽത്തലചായ്ച്ചുറങ്ങിയി-
ല്ലാവേഗപൂർവകമെത്ര യശസ്സുകൾ ?
ആവിർഭവിച്ചതില്ലെത്ര മിന്നൽപ്പിണ-
രാവലങ്കയ്യിലെ വാൾത്തലച്ചീറ്റലിൽ ?

വന്നണയുന്നു ഭവൽസമീപത്തൊരു
മിന്നല,ല്ലാരിതാ, രായിഷാദേവിയോ ?
എന്തിനിസ്സംഭ്രമം കൂമ്പിയ നിന്മുഖ-
ച്ചെന്താരു വീണ്ടും വിടർന്നതെന്തത്ഭുതം ?
സേനാപതേ, ഭവൽപ്രാണനാളത്തിലൊ-
രാനന്ദഗാനം പതഞ്ഞു പൊങ്ങുന്നുവോ ?
സോദര പാരം വിളർത്തൊരാ നെറ്റിയിൽ
സ്വേദകണങ്ങൾ പൊടിഞ്ഞുതിരുന്നുവോ ?
ഏതോ സുരഭിലസ്വപ്നങ്ങളെ സ്വയം
ചേതന ചെന്നു ചെന്നുമ്മവയ്ക്കുന്നുവോ ?
ഒറ്റഞൊടിയിലെന്തന്തരം- ഹാ , ഭവ-
ദ്ദു:ഖത്തിനാസ്പതമിത്തങ്കരശ്മിയോ ?

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/18&oldid=174156" എന്ന താളിൽനിന്ന് ശേഖരിച്ചത്