താൾ:മണിമഞ്ജുഷ.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നരന്നു തൻ ജീവിതമാശ, മൃത്യു
നൈരാശ്യമെന്നാണഭിയുക്തവാക്യം.

അഹോ! നികൃഷ്ടം തൃണവും വെറുക്കു --
മാദർശസൗഭാഗ്യമകന്ന ജന്മം;
അതല്ലയല്ലോ നിലയെൻ കിടാവി --
ന്നവന്റെ മാർഗ്ഗങ്ങൾ ശിവങ്ങൾ തന്നെ.

വിളക്കിലല്ലെൻ ശിശുവിന്നു വാഞ്ഛ;
മിന്നാമിനുങ്ങിൽ നിരയിന്കലല്ല
താരോൽകരത്തിന്കലുമല്ല: സാക്ഷാൽ
ചന്ദ്രന്കൽ - ഉമ്പർക്കമൃതൂട്ടുവോൻകൽ!

അത്യുച്ച മത്യുച്ച, മവന്റെ ജന്മം;
അത്രയ്ക്ക് മേന്മയ്കവനർഹനല്ലീ?
ആർക്കും കനിഞ്ഞത്തരമാശനൽകു--
മാദർശസമ്പത്തഭിമാനമല്ലീ?

ആശപ്പെടുന്നോൻ വ്യവസായശാലി;
അദ്ധ്വാനശീലൻ ഫലമാസ്വദിപ്പോൻ;
ആശിച്ചു നാം ജന്മമവന്ധ്യമാക്കാം;
ആശയ്ക്കുതാൻപോലഖിലാർത്ഥസിദ്ധി.

അത്യുൽകടാശാഫലമായ് ജഗത്തി --
ലണുക്കളദ്രീശ്വരരായിടുന്നു
ആശിപ്പതെന്തി, ന്നതു നാളെ നേടാ --
മപാവൃതം മർത്ത്യനതിൻ കവാടം.

ഇന്ദുക്കളോരോ ശതകത്തിൽ നമ്മൾ --
ക്കിന്നുള്ള സമ്പത്തുകൾ മിക്കവാറും;
ഏകാന്തമായ് മാനുഷനിച്ഛവച്ചാ --
ലേതിന്ദു തൽകന്ദുകമിന്നുമാകാ!

അഹോ! ജയിക്കുന്നു ചെറുപ്പ-മാരു-
മസാദ്ധ്യമെന്തെന്നറിയാത്തകാലം,
ആശയ്ക്കു മർത്ത്യന്നതിരിട്ടിടേണ്ടൊ--
രാവശ്യമില്ലാത്ത ദശാവിശേഷം.
 

അസാദ്ധ്യം-ആ വാക്കുലകത്തിലാദ്യ--
മാത്മാവസാദപ്രദമാരുരച്ചു;
അവന്റെ നാവാമസിയേറ്റു മർത്ത്യ--
നാലസ്യകൂപത്തിലധഃപതിച്ചു.

അസാദ്ധ്യം! - ഇസ്സംസൃതിസിന്ധുവിമ്മ--
ട്ടാകല്പകാലം പ്രവഹിച്ചിടുമ്പോൾ;

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/38&oldid=174084" എന്ന താളിൽനിന്ന് ശേഖരിച്ചത്