താൾ:മണിമഞ്ജുഷ.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരന്നോ വേലചെയ്തോ വല്ലമട്ടിലുമന്തി-
ക്കരക്കഞ്ഞിക്കുള്ളരി, യവൻതൻ വധു നേടും;
അതുകൊണ്ടഹർവൃത്തികഴിക്കും രണ്ടാളും, തൻ
നിധിയാം കിടാവിനെത്തയയാൾ പോറ്റുംതാനും.
അമ്മട്ടിൽക്കാലംപോകെ വീഴ്കയായൊരുനാളി-
ലമ്മങ്ക ദീനപ്പായിൽ;-പായേതു?-പുതുമണ്ണിൽ
അന്നു കാലത്തു കാന്തൻ വേലയ്ക്കു പ്പോകെസ്സാധ്വി
ചൊന്നാൾ: "ഹാ! ഭർത്താവേ! ഞാൻ രോഗാർത്ത-യായേനല്ലോ
ഇന്നത്തെക്കഴിച്ചിലിന്നെന്തൊരുവഴി? നമ്മൾ-
ക്കൊന്നുമില്ലല്ലോ കൈയിലൊക്കെയും പൊയ്പോയല്ലോ
ഇന്നങ്ങു നേടും കൂലികൊണ്ടു വല്ലതും വാങ്ങി
വന്നീടേണമേ തിരിച്ചങ്ങാണെ! ദൈവത്താണെ!
കുട്ടിയൊന്നില്ലേ നമു,ക്കല്ലെങ്കിലതിൻകാര്യം
പട്ടിണിയായിപ്പോമേ! പാവത്തെ മറക്കൊല്ലേ!
വരണേ നാഥനന്തിമയങ്ങുംമുൻ-പെ" ന്നോതി-
ക്കരയും കല്യാണിയിൽ കണ്മിഴി പകരാതെ!
"വരട്ടേ; നോക്കാ, മൊരുകുപ്പിയിങ്ങു, ണ്ടിന്നത്തേ-
യിരവിന്നതുപോരുമെന്നു ഞാൻ പക്ഷേ വയ്ക്കാം
കേറാതെ കഴിക്കണം ഷോപ്പിൽ; എൻകാലോ പിന്നിൽ
നൂറാനവലിച്ചാലുമങ്ങോട്ടേ പായൂതാനും
എന്തൊരു ശനി-ബാധ-മാരണം-ആട്ടേ, നോക്കാ--
മന്തിയോടടുക്കട്ടെ, യപ്പൊഴല്ലയോ വേണ്ടു?"
എന്നുരചെയ്തുപോയ, പതിയെക്കാത്തുംകൊണ്ടാ--
ണവൾ നിൽക്കുന്നിണ്ടി-തു വാതിൽക്കൽ കിടാവുമായ്
ആശയും നൈരാശ്യവുമങ്ങിമിങ്ങുമായ് നിന്നു
വാശിയിൽ വടംവലി നടത്തും ഹൃത്തട്ടുമായ്
നിൽക്കുവാനാമായിട്ടു നില്പതല്ലങ്ങസ്സാധു
കൈക്കുഞ്ഞു കരയുവോൾ; കർത്തവ്യം കണ്ടീടാത്തോൾ

VII


വന്നുവന്നീല കാന്തൻ തന്മുന്നിൽ, ഉടൻ ചാടി
തന്വിതൻ മിഴിയിണയവൻതൻ കൈരണ്ടിലും;
ത്സടിതി പിന്നെപറ്റിപ്പിടിച്ചുകേറീ പാഞ്ഞു
മടിയിൽ-തോർത്തിൻ തുമ്പിൽ-കക്ഷത്തിൽ-ചുമൽപ്പാട്ടിൽ;
ഉത്തമാങ്ഗത്തിലെത്താൻ നടുങ്ങി, മുഖത്തിങ്കൽ
സ്തബ്ധമായല്പംനിന്നു തറമേൽ താനേവീണു
ശൂന്യമാണശ്ശരീരം മുഴുവ,നൊരു ചെറു--
ധാന്യത്തിൻ നിഴല്പോലുമങ്ങതിൽ തട്ടീട്ടില്ല!
ഓതിനാൾ ഹതാശയായ് സാധ്വിയാൾ "അയ്യോ!- രാത്രി
പാതിപോയല്ലോ! കുഞ്ഞു പട്ടിണിക്കൂടായല്ലോ!

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/19&oldid=174063" എന്ന താളിൽനിന്ന് ശേഖരിച്ചത്