താൾ:മണിമഞ്ജുഷ.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
III



ഭദ്രനെ, സൗന്ദര്യവാൻ, വിത്തവാൻ, വീരൻ, യുവാ--
വിത്തരത്തിങ്കൽമാത്രമീക്ഷിച്ചോൾ മൃണാളിനി.
ശ്ലാഘ്യമാമച്ചന്ദനമരത്തിന്നകത്തൊരു
മൂർഖപ്പാമ്പിരിപ്പതമ്മുഗ്ദ്ധയാൾ ധരിച്ചീല.
ഒരു കുറ്റമേയുള്ളു-കുടി-അപ്പുമാന്നെല്ലാം
ശരിമ.റ്റടിമാത്രമുടഞ്ഞതപ്പൊൻകുടം.
വിത്ത:മാരോഗ്യം, രൂപം, യശസ്സു വൃത്തം, ശ്രുത--
മിത്തരം സർവസ്വവും മേൽക്കുമേൽ ഹോമിച്ചവൻ
എന്നെന്നും മദ്യസേവയേകതാനനായ്ച്ചെയ്താൻ
നിർന്നിദ്രൻ-നിരാഹാരൻ-നിശ്ചിന്തൻ-നിശ്ചേതനൻ
പാശിതൻ മകൾ കനിഞ്ഞരുളീടിന വരം-
പാശം-ഒന്നവ്വണ്ണമപ്പാപിതൻ കഴുത്തിലും:
നാഥനാമവൻ ചേർത്ത "മംഗല്യ"വിലങ്ങൊന്നു
സാധുവാമത്തയ്യലിൻ ശംഖൊളിക്ഷളത്തിലും!
എന്നാലെന്തസ്സാധ്വിക്കു രാമഭദ്രനബ്ഭദ്രൻ:
തൻ നാഥൻ പൂകും വനമസ്സീതയ്ക്കയോദ്ധ്യതാൻ.
അന്തഃകുഷ്ഠിയായുള്ള തന്നുഗ്രതപസ്സിനെ--
പ്പന്തിയിൽ ഭജിച്ചാളപ്രത്യഗ്രശീലാവതി.
അവനെത്തൻ ദൈവമായന്വഹം ധ്യാനംചെയ്തു--
മവന്നുവേണ്ടി തന്റെ സർവ്വവും ത്യാഗം ചെയ്തും
ഹാ! കഷ്ടമവൾ വീണാളവനാലാകൃഷ്ടയായ്
നാകപൃഷ്ഠത്തിൽനിന്നു നാരകത്തീക്കുണ്ഡത്തിൽ,
ക്ഷുല്പിപാസാധിവ്യാധിചിന്താഖ്യപഞ്ചാഗ്നിക-
ളൊപ്പമാപ്പെണ്ണിൻ മെയ്യുമുള്ളവും ദഹിപ്പിപ്പൂ.
ഒരിക്കൽത്തഴച്ചതാമച്ചെടി പാതിക്കുമേൽ
കരിക്കട്ടയായി-പ്പോയ്: വെണ്ണീറുമാവാറായി.
അത്തരം ദുഃഖം കാണ്മോന്നല്ലല്ലോ താൻ വേട്ടതാം
മത്തപ്രമത്തോന്മത്തമാനുഷജീവച്ഛവം!

IV


കാണ്മതുണ്ടമ്മങ്കതൻ കൈയിണയ്ക്കണിപ്പൂൺപാ--
യാണ്മണിക്കുഞ്ഞൊന്നാർക്കുമാനന്ദത്തങ്കക്കുടം
ആയതോ തേങ്ങിപ്പിടഞ്ഞാർത്തമായ്ക്കരയുന്നു,
വായതാൻ വരണ്ടിട്ടും, വയറ്റിൽ തീകത്തീട്ടും
തന്നിളങ്കിടാവിന്മെയ്ത്താമരത്താരിൽത്തായ
കണ്ണുനീരൊഴുക്കുന്നു; കൈത്തുമ്പാൽ തുടയ്ക്കുന്നു
എന്തുതാനതല്ലാതെ ചെയ്തിടാമപ്പാവത്തി--
ന്നന്ധകൂപത്തിൽ ദൈവം- അന്യായം- അമഴ്ത്തിയാൽ?

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/17&oldid=174061" എന്ന താളിൽനിന്ന് ശേഖരിച്ചത്