൧൩൮ ഭഗവദ്ദൂതു്
ഭീമ- എന്നാലങ്ങിനെയാവാം. ഇപ്പോൾത്തന്നെ ഒക്കെ ശട്ടം കെട്ടിക്കളയാം. നല്ല നേരവും ഉണ്ടാക്കാം.
ഭഗ- (ചിരിച്ചുകൊണ്ടു്) ഉത്സാഹശക്തി ഇങ്ങിനെത്തന്നെ വേണം. തരക്കേടില്ല. എന്നാലും നല്ല മുഹൂർത്തത്തിൽത്തന്നെ വേണം പുറപ്പെടാൻ. വലുതായിട്ടുള്ള കാര്യത്തിനല്ലേ ആരംഭിക്കുന്നതു്?
നകു-
ചെറ്റും നമ്മൾ സുഖിച്ചിടാതിഹ പതി-
മ്മൂന്നോളമായ് വത്സരം
ചുറ്റുന്നൂ നില കിട്ടിടാതെയിനിമേൽ
നന്നല്ലമാന്തിക്കുകിൽ
സഹദേവൻ-
മറ്റന്നാൾ വിജയാഖ്യമായൊരു മുഹൂ-
ർത്തം കൊണ്ടു പോയീടുകിൽ-
ത്തെറ്റൊന്നും പിണയാതെ പോരിൽ വിജയം
നമ്മൾക്കു കൈ വന്നിടും. 29
ഭഗ- എന്നലതു കൊള്ളാം. ‘ശുഭസ്യ ശീഘ്രം’ എന്നുണ്ടല്ലോ.
ധർമ്മ- എന്താണർജ്ജുന! അങ്ങിനെത്തന്നെയുറയ്ക്കുകയല്ലേ?
അർജ്ജു- ഭഗവാനരുളിച്ചെയ്യുന്നതു കേട്ടു് അതുപോലെ പ്രവർത്തിക്കണം, അത്രയല്ലേ നമുക്കു ഭാരമുള്ളു?
ധർമ്മ- അതു ശരിയാണു്. അവിടുത്തെ പക്ഷം താമസിക്കേണ്ട എന്നു തന്നെയാണു്. അതുകൊണ്ടു് യുദ്ധത്തിന്നു വേണ്ടതൊക്കെയും തയ്യാറാക്കി ഉടനെ പുറപ്പെടുക തന്നെ.