താൾ:പ്രഹ്ലാദചരിതം.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുദിനമവനുടയ സുമധുരകളേബര-
മാശയേ ചിന്തിച്ചുറപ്പിച്ചു കൊണ്ടുടൻ
"ജനിമരണഭയഹരണ! ജയ ജയ ജഗന്നിധേ!
ജംഗമസ്ഥാവരാനന്ദമൂൎത്തേ! ഹരേ!
ദുരിതഹരമരുളിടണമജിത! കരുണാനിധേ!
ദുഖങ്ങൾ നീക്കിത്തുണയ്ക്ക നീ ശ്രീപതേ!
ഇതി മനസി കനിവിനൊടു കരുതി മരുവുന്നവ-
നിച്‌ഛിച്ചതെല്ലാം ലഭിച്ചീടുമഞ്ജസാ.
അനിശമതിവിനയമൊടു ദനുജകുലബാലരേ!
ആരാധനം ചെയ്തുകൊൾക മുകുന്ദനേ.
പ്രതിദിവസമതിസരസമിതി കില മനോഹരം
പ്രഹ്ലാദവാക്യവിസ്താരങ്ങൾ കേൾക്കയാൽ
അസുരശിശുകുലമഖിലമമലഹരികീർത്തന-
മത്യന്തഭക്ത്യാ തുടങ്ങി മേവീടിനാർ.
"ഗജവരദ! ഗരുഡനത! സതതകരുണാനിധേ!
ഗോവിന്ദ! ഗോപാല! കൃഷ്ണ! വിഷ്‌ണോ! ഹരേ!"
അതിമധുരമിതിദിതിജശിശുജനവചസ്സിനാ
ലാചാര്യമന്ദിരം പൂൎണ്ണമായീ തദാ.
 അസുരവരനൊരുദിവസമുദയസമയം മുദാ
ആചാൎയ്യമന്ദിരേ ചെന്നൂ യദൃശ്ചയാ.
അതുസമയമസുരശിശുനികരമതിഭക്തിപൂ-
"ണ്ടച്യുതാനന്തഗോവി"ന്ദേതി ചൊല്കയും
ധരണിവരചരണയുഗമകതളിരിലാദരാൽ
ധ്യാനിച്ചു കണ്ണുമടച്ചു വസിക്കയും
കനിവിനൊടു മുരമഥനകഥകളുരചെയ്കയും
കണ്ടുകേട്ടാശു കയർത്തു നിന്നീടിനാൻ
അതികുപിതഹൃദയനവനസിലതയെടുത്തുകൊ-
ണ്ടാകവേ സംഹരിപ്പാനായ്‌ത്തുടർന്നിതു
"അരുതരുതു ദുരിത"മിതി ഗുരുവിനുടെ വാക്കി
ലല്പം ക്ഷമിച്ചു വിളിച്ചു തനയനെ
"അതികുടിലമതിയുടയ തനയ! വരികാശു നീ
ആരു നിനക്കിപ്പൊളാശ്രയം ദുർമ്മതേ?"
ഇതി ജനകവചനമതു വിരവിനൊടു കേട്ടുട-

"https://ml.wikisource.org/w/index.php?title=താൾ:പ്രഹ്ലാദചരിതം.djvu/13&oldid=173820" എന്ന താളിൽനിന്ന് ശേഖരിച്ചത്