താൾ:ദീപാവലി.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഊമപ്പിറവി വന്നീടാ-മുണ്ടാകാം വാഗ്‌യതവ്രതം;
വരൊല്ലാർക്കും സദസ്സിങ്കൽ-വാക്സ്തംഭം മറ്റു രീതിയിൽ

കുറ്റിപോലെയിരിക്കുന്നൂ-ഗോഷ്ടിയിങ്കൽക്കുബേരനും;
എടുത്തമ്മാനമാടുന്നു-യഥേഷ്ടം വാഗ്മി സഭ്യരെ.

ആകർഷകം താൻ മധുര-മർത്ഥമില്ലാത്ത ശബ്ദവും;
വീണാക്വണത്തിലെന്തുള്ളു-വിചാരസഹമാം രസം?

നിറമില്ലനുരഞ്ജിക്കാൻ-സ്വരമാകുന്നു കാരണം;
കറുത്ത കുയിൽ നമ്മൾക്കു-ഗാനത്താൽ രമ്യമേറ്റവും.

മണ്ഡൂകമൊന്നും കട്ടീല; -മൈനതന്നീല പിന്നെയോ
വാക്കാലൊന്നു വെറുപ്പിപ്പൂ-മറ്റൊന്നുത്സവമേകവേ.

വറ്റൊന്നും കൈക്കലാവില്ല-വാമൂടിപ്പിച്ച തെണ്ടിയാൽ;
പാടുന്ന യാചകനെന്നും-പാത്രം ഭിക്ഷാന്നപൂർണ്ണമാം.

കടിക്കുന്നോരു പാമ്പിന്നും-കരയുന്നോരു കുഞ്ഞിനും
സന്തോഷം മാനസത്തിങ്കൽ-സാന്ത്വനത്താൽ വരുത്തിടാം.

അച്ഛസ്ഫടികപാത്രത്തി-ലൗഷധം കൈപ്പതെങ്കിലും
അല്പം തേൻ ചേർത്തു നൽകീടി-ലാസ്വദിക്കുമതാതുരൻ

കാലത്തിനാലുണങ്ങീടും-കണകൊണ്ടുളവാം ക്ഷതം;
ആജീവനാന്തം നിന്നീടു-മാർദ്രമായ് വാഗ്വിഷവ്രണം

ഓതുന്നു സാമം നീതിജ്ഞ-രൊന്നാമത്തെയുപായമായ്;
സാമഗന്മാർക്കു നൽകുന്നു-സർവ്വാർത്ഥങ്ങളുമീശ്വരൻ.

സമയപദ്ധതി

വിധി മർത്ത്യർക്കു നൽകുന്ന-വിവിധാനുഗ്രഹങ്ങളിൽ
അതിമാത്രം വിലപ്പെട്ട-തായുഷ്ക്കാലമസംശയം

അന്തമുണ്ടതിനെന്നുള്ള-താർക്കും ബോധ്യമനാരതം;
അതെപ്പോളെന്നുമാത്രം താ-നറിവീലാരുമേതുമേ

ഏറെ നീണ്ടാലമ്മിജ്ജന്മ-മെത്രനാളേക്കു നീണ്ടിടും?
ആർക്കു നൂറ്റാണ്ടു ജീവിക്കാ-മരോഗദൃഡഗാത്രനായ്?

പാതിപോം വിശ്രമത്തിങ്കൽ; -പ്പാതിപിന്നെയുമുള്ളതിൽ
ബ്ആല്യവാർദ്ധക്യരോഗങ്ങൾ -ഭാഗത്തിന്നവകാശികൾ

ശേഷിച്ച സമയംകൊണ്ടു-ശേമുഷിക്കൊത്തരീതിയിൽ
ധർമ്മാർത്ഥകാമമോക്ഷങ്ങൾ-സാധിക്കേണ്ടവർ മാനവർ.

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/18&oldid=173397" എന്ന താളിൽനിന്ന് ശേഖരിച്ചത്