താൾ:തപ്തഹൃദയം.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞങ്ങൾ തൻ ഹൃദയത്തിൽ.
 വിശ്വത്തിൻ സർവസ്വത്തിൽ
രണ്ടുവാക്കല്ലാതൊന്നു,
 മോതീല "ഹാ റാം! ഹാ റാം!"
ഹന്ത! നീയിത്രയ്ക്കുമേൽ
 ക്രൂരതയോ വർഗ്ഗീയതേ?

IV



ദാരിദ്ര്യം ശമിപ്പിക്കാൻ
 നഗ്നനായ് ജീവിക്കുന്നു;
സമ്പത്തു വർദ്ധിപ്പിക്കാൻ
 ചർക്കയിൽ നൂൽനൂൽക്കുന്നു,
ഊതിയാൽപ്പറക്കുന്നോ,-
 രസ്ഥികൂടംകൊണ്ടാർക്കു
മൂഹിപ്പാനാവാത്തതാം
 കാര്യങ്ങൾ സാധിക്കുന്നു
എവിടെക്കാണുംനമ്മ-
 ളിതുമട്ടുദാത്തമാം
ഭുവനോദ്ധൃതിക്കുള്ള
 പൂജ്യമാം നിത്യാധ്വരം?
എവിടെക്കേൾക്കും നമ്മ,-
 ളിമ്മട്ടിലഭൗമമാം
വിവിധതത്വരത്ന-
 ഭൂഷണം പ്രഭാഷണം?
ലോകസംഗ്രഹത്തിനായ്
 ജനിച്ച ജീവന്മുക്തൻ
ശോകമോഹാർണ്ണവങ്ങൾ
 കടന്ന ജിതേന്ദ്രിയൻ,
നിത്യത്തെ നേരിൽക്കണ്ട
 നിർമ്മമൻ, നിഷ്കല്മഷൻ
ശത്രുവേപ്പോലും മിത്ര-
 മാക്കിടും തപോരാശി,
ശ്വാപദങ്ങളെക്കൂടി
 മാൻകിടാങ്ങളായ് മാറ്റാൻ
വൈഭവം വായ്ക്കും വ്യക്ത-
 വൈശിഷ്ട്യൻ, യതീശ്വരൻ,
സത്യമാം പടവാളു,-
 മഹിംസപ്പോർച്ചട്ടയും
ദുഷ്ടതാജയത്തിനായ്-
 ക്കൈക്കൊള്ളും മഹാരഥൻ.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/42&oldid=173355" എന്ന താളിൽനിന്ന് ശേഖരിച്ചത്