താൾ:തപ്തഹൃദയം.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവരുടെയൊരു ചെറുമുന്നോടിഞ്ഞാ-
 നവരണിനിരന്നടുത്തു വന്നല്ലൊ.
അതീവദുഷ്‌ടികളവർതൻ ദൃഷ്‌ടിയിൽ
 മദീയഹിംസനം മശകദംശനം!
അവരെയും ചിലർ ഭജിച്ചിരിപ്പുണ്ടാ-
 മവരുമബ്‌ഭക്തർക്കഭീഷ്‌ടമേകിടാം.
അടുത്തുവന്നിടും പട നിനയ്‌ക്കിലീ-
 യടരൊരുവെറും സുഹൃൽസമ്മേളനം.
ഹിരോഷിമാ പോയ വഴിയടഞ്ഞിട്ടി-
 ല്ലറിവിൻ, ന്യൂയോർക്കുമതിലേ പോയിടാം.

V



പറവിൻ! ഞാൻ നിങ്ങൾക്കതിന്നുമുൻപിലി-
 ദ്ധരണിയെച്ചുട്ടു പൊടിച്ചു നൽകട്ടെ?
കുരുക്കില്ലങ്ങൊരു ചെറുപുല്ലും മേലിൽ,
 മറുതലപൊക്കാൻ പഴുതുണ്ടൊ പിന്നെ?
അശാന്തരായ് നിങ്ങൾക്കഹങ്കരിക്കാമ-
 ശ്‌മശാനവേദിയിൽപ്പിശാചുകൾപോലെ.
വെളുപ്പു മെയ്‌ക്കു പത്തിരട്ടിവായ്‌പിക്കാ-
 മളവറ്റങ്ങെഴും പുതിയ വെണ്ണീറാൽ.
അതിനൊരു പശ്ചാത്തലമായ് മിന്നിക്കാ-
 മതുലമാം ഭവദപയശഃ പങ്കം.
പറവിനിന്നെന്തെൻ കടമയെന്നു; ഞാൻ
 പരർക്കോ നിങ്ങൾക്കോ പദവി നൽകേണ്ടൂ
അടർക്കളത്തിൽ സ്വാദറിഞ്ഞ ഞാൻ നിങ്ങൾ-
 ക്കടങ്ങി നിൽക്കയില്ലധികംനാൾ മേലിൽ,
പലതുമിത്തരമുരച്ചപ്പേച്ചി, തൻ
 ബലിക്കൊടയ്‌ക്കല്‌പം വിളംബം കാണവേ
കടുകടെപല്ലു ഞെരിച്ചമറുന്നു;
 ജടപറിച്ചാഞ്ഞു നിലത്തടിക്കുന്നു;
കിളർന്നു വാനിലേക്കുറഞ്ഞു ചാടുന്നു;
 കുലമലകളെക്കുലുക്കി വീഴ്‌ത്തുന്നു;
ഒരുവിധം കലി നിലച്ചപോലെയ-
 ക്കരു പിൻപയാതിന്നറിയിൽപ്പൂകുന്നു.
അതു തൊടുത്തുവിട്ടടരിൽ വെന്നോർ തൻ
 ഹൃദയം പിന്നെയും പിടച്ചു തുള്ളുന്നു.
അവിടെനിന്നപ്പോളൊരു മൊഴി,യാദ്യ-
 മവിശദം, പിന്നെ വിശദം, പൊങ്ങുന്നു.
"അരുതെന്നെത്രനാൾ വിലക്കിനേൻ ഞാനി-
 ക്കരുമന? നിങ്ങളതു ചെവിക്കൊണ്ടോ?

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/15&oldid=173325" എന്ന താളിൽനിന്ന് ശേഖരിച്ചത്