താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം നൂറ്റാണ്ടു മുതൽ അറേബ്യൻ യാത്രികർ വടക്കുനോക്കിയന്ത്രം ഉപയോഗിച്ചു തുടങ്ങിയിരുന്നു. ചൈനയിൽ നിന്നാണവർ ആ വിദ്യ മനസ്സിലാക്കിയത്. കടലൊഴുക്കുകൾ തിട്ടപ്പെടുത്താനും കപ്പൽ യാത്രയ്ക്കുള്ള കടൽ ചാർട്ടുകൾ തയ്യാറാക്കാനും അവർ വലിയ താല്പ്പര്യം കാട്ടി. സിൻബാദിന്റെ കഥകളിലെ ഏഴു കപ്പൽ യാത്രകൾ അറബികളുടെ യഥാർഥ യാത്രകളുടെ കാല്പനിക രൂപങ്ങളാണ്. അറേബ്യൻ കപ്പിത്താനായ അഹമ്മദ് ഇബ്ൻ മജീദ് ആണ് 1498-ൽ വാസ്കോഡഗാമയെ കാപ്പാട് (കോഴിക്കോടിനടുത്ത്) എത്തിച്ചത് എന്നതിൽ അദ്ഭുതമില്ല

അൽ ഹസനു വന്നു പെട്ട ഗതികേട്

ഇബ്‌ൻ യൂനുസ് 'മൊഹാ കിം കുന്നി'ൽ സ്ഥാപിച്ച വാന നിരീക്ഷണ കേന്ദ്രത്തിൽ ആകൃഷ്ടനായി കെയ്റോയിൽ ഖാലിഫ് ഹക്കിമിന്റെ കൊട്ടാരത്തിൽ എത്തിച്ചേർന്ന വലിയൊരു ശാസ്ത്രജ്ഞനാണ് അൽ ഹസൻ. ഇറാക്കിലെ ബസ്രയിലാണ് അദ്ദേഹം ജനിച്ചത്. ഒരു ഭിഷഗ്വരനായാണ് പരിശീലനം നേടിയതെങ്കിലും ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ജ്യാമിതിയിലും പ്രാകാശികത്തിലും അദ്ദേഹം അവഗാഹം നേടി. ഹക്കിം അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പക്ഷേ ഒടുവിൽ ചെന്നു വീണത് ഒരു വലിയ അബദ്ധത്തിലാണ്. നൈൽ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ഒരു മാർഗം കണ്ടെത്താമെന്ന് ഖാലിഫിന് അദ്ദേഹം വാക്കു കൊടുക്കുകയും അതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിനതിൽ വിജയിക്കാനായില്ല. അൽ ഹസന് ഖാലിഫ് വിധിച്ചത് മരണശിക്ഷയാണ്. ആ ദുർവിധിയിൽനിന്നു രക്ഷപ്പെടാൻ അദ്ദേഹം കണ്ടെത്തിയ ഏകമാർഗം ഭ്രാന്ത് അഭിനയിക്കുകയായിരുന്നു. 1020 ൽ ഹക്കിം മരിക്കും വരെ അദ്ദേഹം ഭ്രാന്തനായി ജീവിച്ചു എന്നാണു കഥ.

അൽ ഹസന്റെ കണ്ടുപിടുത്തങ്ങളിൽ വലിയൊരു പങ്കും അദ്ദേഹത്തിന്റെ അവസാനത്തെ പത്തു വർഷങ്ങളിലാണ് ഉണ്ടായത് എന്ന വസ്തുത കഥ ശരിയാകാം എന്നതിന്റെ സൂചനയാണ്. യൂക്ലിഡിന്റേയും ടോളമിയുടേയും പ്രകാശിക സിദ്ധാന്തങ്ങൾ ഈ അവസാന വർഷങ്ങളി‍ൽ അദ്ദഹം പഠിക്കുകയും പരീക്ഷണ വിധേയമാക്കുകയും പുതിയ തത്വങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്തു. ലെൻസുകളും വക്രദർപ്പണങ്ങളും കൊണ്ട് പുതിയ പരീക്ഷണങ്ങൾ നടത്തി അപവർത്തനത്തേയും വസ്തുക്കളെ മനുഷ്യദൃഷ്ടി കാണുന്നതിനേയും സംബന്ധിച്ച സിദ്ധാന്തങ്ങൾ ആവിഷ്ക്കരിക്കുയും ചെയ്തു. നക്ഷത്രത്തിൽ നിന്നു വരുന്ന പ്രകാശത്തിന് ഭൂ അന്തരീക്ഷത്തിലെ അപവർത്തനം വഴി ഉണ്ടാകുന്ന വ്യതിയാനവും അതു നക്ഷത്രസ്ഥാനത്തിൽ വരുത്തുന്ന മാറ്റവും അൽ ഹസൻ കണ്ടെത്തുന്നത് ആ അന്വേഷണത്തിന്റെ ഭാഗമായാണ്.

969 മുതൽ ഈജിപ്ത് വീണ്ടും ശാസ്ത്രത്തിന്റേയും ജ്യോതിശ്ശാസ്ത്രത്തിന്റേയും മുന്നണിയിലേക്കു വന്നു. കെയ്റോ കേന്ദ്രമാക്കി ഫതിമിഡ് ഖലീഫമാർ ഭരണം സ്ഥാപിക്കുകയും പാലസ്തീനും സിറിയയും അധീനത്തിൽ കൊണ്ടു വരികയും ചെയ്തു. അൽ-ഹക്കിം ഖാലിഫിന്റെ സംരക്ഷണയിൽ ഇബുൽ യൂനിസ് കെയ്റോക്കടുത്ത് 'മൊകാതി'മിൽ ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. 829 മുതൽക്കുള്ള അറബ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ നിരീക്ഷണ ഫലങ്ങൾ ക്രോഡീകരിച്ച 'ഹക്കിമൈറ്റ് പട്ടിക' യൂനിസിന്റെ സംഭാവനയാണ്. സൂര്യചന്ദ്രന്മാരുടേയും ഗ്രഹങ്ങളുടേയും സ്ഥാനങ്ങൾ, ഗ്രഹണങ്ങൾ, സമരാത്ര ദിനങ്ങൾ, അയനാന്തങ്ങൾ, ക്രാന്തിവൃത്തത്തിന്റെ ചരിവ് തുടങ്ങിയ വിലപ്പെട്ട വിവരങ്ങൾ അതിൽ നിന്നു നമുക്കു ലഭിക്കുന്നു. 995-ൽ അൽ ഹക്കിം കെയ്റോയിൽ 'ശാസ്ത്ര ഭവനം' എന്ന സ്ഥാപനത്തിനു ജന്മം നൽകി. ഇറാക്കിൽ നിന്നുള്ള ജ്യോതിഷിയും ജ്യോതിശ്ശാസ്ത്രജ്ഞനുമായ അൽ ഹസൻ അന്നവിടെ പ്രവർത്തിച്ച പ്രമുഖരിലൊരാളാണ്.

പ്രകാശിക(optics)ത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന അൽ ഹസൻ അത് ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളിൽ പ്രയോജനപ്പെടുത്തി. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന