താൾ:കിരണാവലി.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'ഞങ്ങൾക്കു മാനം കുലദൈവ'മെന്നു-
ള്ളാദർശവാക്യം പൊരുളുള്ളതാക്കി
മാടക്ഷമാനാഥരിതേവരേയ്ക്കും
വാണാർ; അതയ്യോ! നിഗദോതിമേലിൽ!       17

തടുത്ത നിൻ ജ്യേഷ്ഠരെ വെട്ടിവീഴ്ത്തി-
സ്സാമൂതിരിപ്പാടടരാടിടുമ്പോൾ
കണ്ണുംമിഴിച്ചിങ്ങനെ നിൽക്കയെന്നോ
കർത്തവ്യമൗഢ്യാന്തരിലഗ്രഗൻ നീ?       18

തേജോധനം ക്ഷത്രിയജന്മമാണു
ജഗത്തിൽ നീയിന്നു ചരിപ്പതെങ്കിൽ
എൻപൈതലേ! നിൻ കരളിന്നിതല്ല
സന്ദേഹദോലാവിഹൃതിക്കു കാലം.       19

ദൂരത്തിലെങ്ങോ പടപോലു, മിങ്ങു
പൊക്കുന്നു വെള്ളക്കൊടി നിൻകപോലം!
ഇത്താളിലോ മാറ്റലർ നിൻകുലത്തിൻ
കീർത്തിക്കൊലച്ചീട്ടു കുറിച്ചിടേണ്ടൂ?       20

ഈ മാടരാജാന്വയ,മെന്റെ കുക്ഷി,
മരിച്ചൊരേട്ടർക്കു സഗർഭ്യഭാവം
നിൻജന്മ, മിച്ചൊന്നതിനൊക്കെ മേന്മ-
യേകുന്ന ഘണ്ടാപഥമേകുമല്ലോ!       21

ശ്വാസംവിടും ശുഷ്കശവങ്ങളെത്ര
മണ്ണോടു മണ്ണായ് മറവാർന്നിടാതെ
പെറ്റമ്മയാം പാരിനു മാലണയ്പ്പൂ
ഭൂയിഷ്ഠദുർഗ്ഗന്ധമലീമസങ്ങൾ!       22

അഖണ്ഡചൈതന്യജനുസ്സുമൂല-
മക്ഷയസൽകീർത്തിവപുസ്സു നേടി
കാലജ്ഞ ലംഘിപ്പവരേറെയില്ല
കല്യാണധാമാക്കൾ മൃകണ്ഡുപുത്രർ.       23

ശ്വസിച്ചു ചാകുന്നതിലെത്ര മെച്ചം
മരിച്ചു ജീവിപ്പതു മന്നിടത്തിൽ!
അതോർത്തു നീ ചെയ്യുക നിന്റെ ധർമ്മം:
അങ്ങേപ്പുറത്തെക്കധികാരി ദൈവം!       24

മാടക്ഷിതിദ്രൗപദിതൻപുകൾപ്പ-
ട്ടരാതിദുശ്ശാസനനാരഴിക്കും?
അസ്സാദ്ധ്വിതന്നാർത്തനിനാദമെത്തീ
പൂർണ്ണത്രയീശശ്രുതിമണ്ഡലത്തിൽ."       25

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/38&oldid=173038" എന്ന താളിൽനിന്ന് ശേഖരിച്ചത്