താൾ:കണ്ണൻ.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
35
നാലു ഭാഷാകാവ്യങ്ങൾ


മാലാൽക്കനിഞ്ഞിവളെയങ്ങിനി വേൾക്കിലിന്നാ-
ക്കോലോട്ടുവീടരിയൊരാങ്ങളമാർ മുടിക്കും
ചേലാകയില്ലതി, നിയെന്നെ മറന്നുപോകാ-
ഞ്ഞാലാടലിന്നു വഴിയാമവിടെയ്ക്കുകൂടെ.       55

മറ്റാരുവീട്ടിലുളവായതിനാൽ വെറുപ്പു-
പറ്റാതെയങ്ങിടയിലെന്നെ നിനച്ചുവെന്നാൽ
ചെറ്റാടലാറ്റിയിനിയുള്ള കുറച്ചുനാൾ ഞാൻ
മറ്റാരേയും കരുതിടാതെ കഴിച്ചുകൂട്ടാം.'       56

മാലോടിവണ്ണമവൾ തൊണ്ട വിറച്ചു കണ്ണീ-
രോലോലെവീഴ്ത്തിയുരചെയ്തതു കേട്ട നേരം
ചേലോടടുത്തു മിഴിനീരു തുടച്ചു പുല്കി-
പ്പാലോടിടഞ്ഞ മൊഴിയോടു പറഞ്ഞു കണ്ണൻ:       57

തേനീച്ചയും കൊടുകടന്നിലുമുള്ളതോർത്തു
തേനിൽപ്പെടും കൊതിവിടുന്നൊരു വിഡ്ഢിയുണ്ടോ?
ഞാനിപ്പെരുത്ത പല നന്മകൾ കണ്ട നിന്നെ-
ഞാനിങ്ങു വേൾക്കുമണയും തടവൊക്കെ നീക്കി.       58

തേടിക്കയർത്തു പടിയിൽ പലർകൂടി വന്നാൽ-
ക്കൂടിക്കരുത്തുടയകയ്യിതു കൂസുകില്ല
മോടിക്കുവേണ്ടിയൊരു വാളിതെടുത്തതല്ലാ
പേടിയ്ക്കവേണ്ട പിടമാൻമിഴി! തെല്ലുപോലും.       59

കട്ടൂനമുക്കുടയൊരുമുതലൊക്കെ മണ്ണാർ-
ക്കാട്ടുള്ള മന്നന,തിന്നവനോടെതിർത്ത്
കാട്ടുന്നൊരൂക്കറുകിൽ നിന്നുടെ കൂട്ടർ തള്ളൽ
കെട്ടുറ്റമോതിടുകയില്ല, വഴിപ്പെടില്ലേ?       60

നിന്നിൽപ്പെടുന്ന കനിവെ,ന്നുടെയൂക്കിവറ്റി-
ലൊന്നിങ്കലാങ്ങളകൾ താന്നു വഴിപ്പെടാഞ്ഞാൽ
അന്നിങ്ങു പിന്നെ വഴിയല്ലതുമൊന്നുനോക്കാം
കുന്നിൻകുറുമ്പു കുറയും കുളുർകൊങ്കയാളേ!       61

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/8&oldid=216568" എന്ന താളിൽനിന്ന് ശേഖരിച്ചത്