താൾ:കണ്ണൻ.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
30
കുണ്ടൂർ നാരായണമേനോൻ
 


ആളുന്നൊരമ്മയുടെയല്ലലകറ്റുവാനായ്-
ക്കാളുന്നൊരൂക്കുടയ കണ്ണനിവണ്ണമോതി
വാളൂം പെരും പരിചയും വലുതാം നുകത്തെ
ക്കാളും കരുത്തുടയ കയ്യിലെടുത്തിറങ്ങി.        15

തെറ്റാതെ നേർവഴിയെയിങ്ങിനെയന്നുവൈലു-
മേറ്റാടലൊട്ടുടലിനാർന്നു നടന്നിടുമ്പോൾ
കാറ്റാലുലഞ്ഞൊരിലയാം വിരലാൽ, തളർച്ച-
യാറ്റാൻ വിളിക്കുമരയാലവനൊന്നു കണ്ടു.       16

കല്ലാലെ നാലുപുറവും നലമോടു കോട്ട-
മില്ലാതെ കെട്ടിയ പെരുംതറയാൽ വിളങ്ങി
നല്ലാലു നില്പതിനടുത്തൊരു പൊയ്ക പിന്നെ-
ച്ചൊല്ലാളിടുന്ന പടയാളി തെളിഞ്ഞു കണ്ടു.       17

കൊണ്ടാടിവണ്ടരിയതേൻ നുകരാൻ മുരണ്ടു-
കൊണ്ടാടലറ്റണകയാലഴകൊന്നുകൂടി
തണ്ടാർ, വിരിഞ്ഞു ചെറുകാറ്റിലുലഞ്ഞുകൊണ്ടു
കണ്ടാനതിൽ കരൾ കുളിർത്തിടുമാറു കണ്ണൻ.       18

വെള്ളപ്പളുങ്കെതിർ നിറം കലരും തെളിഞ്ഞ
വെള്ളത്തിലങ്ങരിയ ചണ്ടി കടയ്ക്കലോളം
ഉള്ളം കവർന്നു മടവാർകളഴിച്ചുലച്ചി-
ട്ടുള്ളക്കരിംകുഴൽകണക്കവനന്നു കണ്ടു.       19

ആരും പുകഴ്ത്തുമഴകുള്ളലരിട്ടുലച്ചു
ചേരുന്നൊരാച്ചെറുതിരക്കളിയന്നതിങ്കൽ
പേരുറ്റ കാർകുഴലിമാർക്കണവോരെ വെൽവാൻ
പോരുന്നതായ പുരികക്കളിപോലെ കണ്ടു.       20

തണ്ടാരണിഞ്ഞ ചെറുകാറ്റിടചേർന്നു മൂളും
വണ്ടായ ഞാണൊലി കലർന്നഴകൊത്തിണങ്ങി
കണ്ടാനിവണ്ണമെതിരറ്റൊരു പൊയ്ക കണ്ണൻ
കൊണ്ടാടിയന്നു മലരമ്പനെയെന്നപോലെ.       21

'മേലിങ്ങു പൂമണമണിച്ചെറുകാറ്റുമേറ്റെൻ-
കാലിൻകഴപ്പു വിടുവോളമിരിക്കു'കെന്നായ്
ആലിന്തറയ്ക്കു മുകളേറിയിരുന്നു കണ്ണൻ
വൈലിത്തിരിക്കുമണയാത്തൊരിടത്തിലായി       22

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/3&oldid=216541" എന്ന താളിൽനിന്ന് ശേഖരിച്ചത്